Friday, November 17, 2017

തോമസ്‌ ചാണ്ടി സംഭവം നമ്മോട് പറയുന്നത്

ബി.ആര്‍.പി. ഭാസ്കര്‍                                                                                                                                          മാധ്യമം

രാഷ്ട്രീയ കേരളത്തിന്റെ ജീര്‍ണ്ണമുഖം വെളിപ്പെടുത്തിക്കൊണ്ടും പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലുളള പ്രവര്‍ത്തനത്തിലൂടെ അതിശക്തനെന്നു പേരെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ത്തു കൊണ്ടുമാണ് ഗതാഗത മന്ത്രി തോമസ്‌ ചാണ്ടി പടിയിറങ്ങിയത്. ആദ്യ വര്ഷം തന്നെ ഉദ്യോഗസ്ഥന്മാരെ കൈകാര്യം ചെയ്യുന്നതിലെ പരാജയം  പിണറായിയുടെ ദൌര്‍ബല്യം വെളിപ്പെടുത്തിയിരുന്നു. ഒരു കൊച്ചു പാര്‍ട്ടിയുടെ പ്രതിനിധിയായി എട്ടു മാസം മുമ്പ് മന്ത്രിയായ തോമസ്‌ ചാണ്ടിയുടെ മുന്നില്‍ തീര്‍ത്തും നിസ്സഹായനായി അദ്ദേഹം നില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്.

ആലപ്പുഴയ്ക്കടുത്തുള്ള തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മ്മിച്ചത് തീരദേശ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന വാര്‍ത്ത മൂന്നു മാസം മുമ്പ് പുറത്തു വന്നപ്പോള്‍ അദ്ദേഹം അത് നിഷേധിച്ചു.  ആരോപണം തെളിയിച്ചാല്‍ മന്ത്രിപദം രാജിവെച്ച് വീട്ടില്‍ പോകാമെന്നും അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നിരവധി തെളിവുകള്‍ ഹാജരാക്കിയതിന്റെ ഫലമായാണ് അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടി വന്നത്.

പിണറായി മന്ത്രിസഭയില്‍ നാഷണല്‍ കോണ്ഗ്രസ് പാര്ട്ടിയുടെ പ്രതിനിധി ആയിരുന്ന എ.കെ. ശശീന്ദ്രന്‍ ടെലിവിഷന്‍ കെണിയില്‍ പെട്ട് രാജി വെക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ ആ പാര്‍ട്ടിയുടെ അവശേഷിക്കുന്ന എം.എല്‍.എ എന്ന നിലയിലാണ് തോമസ്‌ ചാണ്ടിക്ക് മന്ത്രിയാകാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ കുവൈത്തിലെ ചെയ്തികളെ കുറിച്ച് നാട്ടില്‍ പരന്നിട്ടുള്ള കഥകള്‍ വെച്ചു നോക്കുമ്പോള്‍ ഒരു കക്ഷി അദ്ദേഹത്തെ എം.എല്‍.എ ആക്കാന്‍ തുനിയരുതായിരുന്നു. പക്ഷെ പണമുണ്ടെങ്കില്‍ എന്തും നേടാനാവുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. അദ്ദേഹം നിയമസഭാംഗമായി, അവസരം വന്നപ്പോള്‍ മന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുകയും ചെയ്തു.   

കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ഒരംഗം മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നിഷേധിച്ച് സി.പി.എം മാതൃക കാട്ടിയിരുന്നു. ശശീന്ദ്രന്‍ പുറത്തായപ്പോള്‍ അദ്ദേഹം ആരോപണവിമുക്തനായി തിരിച്ചുവരുന്നതു വരെ എന്‍.സി.പിയുടെ മന്ത്രിസഭയിലെ സ്ഥാനം ഒഴിച്ചിടാന്‍ പിണറായി തീരുമാനിച്ചിരുന്നെങ്കില്‍ ആ പാര്‍ട്ടി അതിനു  വഴങ്ങുമായിരുന്നു. കാരണം സി.പി.എമ്മിനെക്കൊണ്ട് അനഭിലഷണീയനായ ഒരാളെ മന്ത്രിസഭയില്‍ എടുപ്പിക്കാന്‍ കഴിവുള്ള പാര്‍ട്ടിയല്ല അത്. പക്ഷെ സി.പി.എമ്മോ മുഖ്യമന്ത്രിയോ തോമസ്‌ ചാണ്ടിയെ അനഭിലഷണീയനായി കണ്ടില്ല. അവരുടെ ഇടതുപക്ഷ സ്വഭാവം ദുര്‍ബലമായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

ഗുരുതരമായ ആരോപണങ്ങളുടെ ഫലമായി ഒരു മന്ത്രി സംശയത്തിന്റെ നിഴലിലായാല്‍ അന്വേഷണം നടത്തി സല്പേര് വീണ്ടെടുക്കുന്നതുവരെ മാറി നില്‍ക്കുന്ന രീതി നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ ആദ്യ കാലത്തുണ്ടായിരുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ ഇടിഞ്ഞതോടെ സല്പേര് പൊതുജീവിതത്തില്‍ ആവശ്യമുള്ള ഒന്നല്ലെന്നായി. തോമസ്‌ ചാണ്ടി സംഭവം രാഷ്ട്രീയ കേരളത്തിന്റെ ധാര്‍മ്മിക നിലവാരം കൂടുതല്‍ താഴ്ത്തിയിരിക്കുന്നു.

മാധ്യമങ്ങള്‍ തോമസ്‌ ചാണ്ടി വിഷയത്തില്‍ തുടര്ച്ചയായി നടത്തിയ അന്വേഷണത്തിനിടയില്‍ സ്വാധീനമുള്ളവര്‍ എങ്ങനെയാണ് നിയമത്തെ അട്ടിമറിക്കുന്നതെന്ന്‍ മനസിലാക്കുവാന്‍ സഹായിക്കുന്ന നിരവധി വസ്തുതകള്‍ പുറത്തു വരികയുണ്ടായി. അത്തരക്കാരെ വഴിവിട്ടു സഹായിക്കാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥന്മാരുണ്ട്. അവരുടെ ചെയ്തികള്‍ അന്വേഷണവിധേയമാകുമ്പോള്‍ ഫയലുകള്‍ അപ്രത്യക്ഷമാകുന്നു. ഇതൊക്കെ സംഭവിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് ആരോപണ വിധേയര്‍ "തെളിയിക്കൂ,  തെളിയിക്കൂ" എന്നു വിളിച്ചു  കൂവുന്നത്. സത്യസന്ധരും ദു:സ്സ്വാധീനത്തിനു വഴങ്ങാത്തവരുമായ ഉദ്യോസ്ഥരുമുണ്ട്. അതുകൊണ്ട് കൂടിയാണ് തോമസ്‌ ചാണ്ടിക്ക് ഒടുവില്‍ പുറത്തേയ്ക്ക് പോകേണ്ടി വന്നത്.    
നിയമലംഘനം സംബന്ധിച്ച തെളിവുകള്‍ പുറത്തു വന്നപ്പോള്‍ പ്രതിരോധം തീര്‍ക്കാനിറങ്ങിയ സി.പി.എം അനുകൂലികള്‍ അതൊക്കെ തോമസ്‌ ചാണ്ടി മന്ത്രിയാകുന്നതിനു മുമ്പ് നടന്ന കാര്യങ്ങളാണെന്ന് വാദിക്കുകയുണ്ടായി. മന്ത്രിപദവി ദുരുപയോഗം ചെയ്തല്ല നിയമലഘനം നടത്തിയതെന്നത് കുറ്റകൃത്യത്തിന്റെ ഗൌരവം കുറയ്ക്കുന്നില്ല. മന്ത്രിസഭയില്‍ നിന്നുള്ള രാജിയോടെ -– പത്രങ്ങളുടെ ഭാഷയില്‍, ഒഴിപ്പിക്കലോടെ--- പൂര്‍വകാല ചെയ്തികള്‍ക്ക് തോമസ്‌ ചാണ്ടി രാഷ്രീയമായി വില നല്കിയിരിക്കുന്നു. പക്ഷെ കുറ്റകൃത്യങ്ങള്‍ അതോടെ ഇല്ലാതാകുന്നില്ല. പുറത്തു വന്നിട്ടുള്ള നിയമലംഘനങ്ങള്‍ക്ക്  നിയമങ്ങള്‍ അനുശാസിക്കുന്ന വില ഇനിയും നല്‍കേണ്ടതുണ്ട്. അതിനായി നടപടികള്‍ ആരംഭിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും നടപടികളുണ്ടാകണം.

ഇനിയും നിയമലംഘനം നടത്തുമെന്ന്‍ എല്‍.ഡി.എഫിന്റെ ജനജാഗ്രതാ യാത്രയില്‍ പങ്കെടുത്തപ്പോള്‍ തോമസ്‌ ചാണ്ടി പറയുകയുണ്ടായി. മന്ത്രിപദം നഷ്ടപ്പെട്ടശേഷം അദ്ദേഹം അത് ആവര്‍ത്തിക്കുകയും ചെയ്തു. അതൊരു വെല്ലുവിളിയാണ്. അത് നേരിടാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാകണം.

തോമസ്‌ ചാണ്ടിയുടെ കായല്‍ നികത്തല്‍ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയപ്പോള്‍ പിണറായി വിജയന്‍ അദ്ദേഹം നിയമലംഘനം നടത്തിയിട്ടില്ലെന്ന്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇത്തരത്തില്‍ പ്രശ്നങ്ങളെ മുന്‍ വിധികളോടെ സമീപിക്കുന്ന അദ്ദേഹത്തിന്റെ രീതി മറ്റ് ചില അവസരങ്ങളിലും പ്രകടമായിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവമാണ് ഇതിലൊന്ന്. പള്‍സര്‍ സുനി പിടിയിലായപ്പോള്‍ കുറ്റകൃത്യം അയാള്‍ ആസൂത്രണം ചെയ്തതാണെന്നും പിന്നില്‍ ഗൂഡാലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പോലീസുദ്യോഗസ്ഥന്‍ അങ്ങനെ  പറഞ്ഞിരുന്നെങ്കില്‍ തന്നെയും പ്രാഥമിക ഘട്ടത്തിലിരിക്കുന്ന അന്വേഷണത്തിന്റെ ഗതിയെ സ്വാധീക്കാനിടയുള്ളതുകൊണ്ട് അദ്ദേഹം ഒരു പരസ്യപ്രസ്താവന ചെയ്യരുതായിരുന്നു.
പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ പദ്ധതിക്കും  മുക്കത്ത് ഗെയില്‍ പദ്ധതിക്കും എതിരെ സ്ഥലവാസികള്‍ നടത്തുന്ന സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്താന്‍  പോലീസിനെ വിട്ടപ്പോഴും, വസ്തുതകള്‍ ശരിയായി മനസിലാക്കാതെ, ഈവിധം മുന്‍ വിധിയോടെയുള്ള പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരടങ്ങുന്ന സമിതികള്‍ പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ടുകള്‍  നാട്ടുകാരുടെ പരാതികളില്‍ കഴമ്പുണ്ടെന്നു വ്യക്തമാക്കുന്നവയാണ്. ഇതെല്ലാം അദ്ദേഹം ജനായത്ത രീതികള്‍ ഇനിയും സ്വായത്തമാക്കേണ്ടി യിരിക്കുന്നു എന്ന് കാണിക്കുന്നു. (മാധ്യമം, നവംബര്‍ 17, 2017)

Thursday, November 9, 2017

കായല്‍ ചാണ്ടിയെ മറയ്ക്കാന്‍  സോളാര്‍ ചാണ്ടി?

ബി.ആര്‍.പി. ഭാസ്കര്‍ 
ജനശക്തി

ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടിനുവേണ്ടി നടത്തിയ കായല്‍ നികത്തലുള്‍പ്പെടെയുള്ള ക്രമക്കേടുകളുടെ കഥ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നിരവധി ആഴ്ചകളായി. അതു സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ പുറത്തുകൊണ്ടു വന്ന ടിവി ചാനലിന്റെ ആപ്പീസിനു നേരെ ചെറിയ തോതിലുള്ള ഒരാക്രമണവുമുണ്ടായി. ഇതൊന്നും തന്റെ  ഇടപെടല്‍ ആവശ്യപ്പെടുന്ന വിഷയങ്ങളായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടില്ല. മാത്രമല്ല എതെങ്കിലും തരത്തിലുള്ള ഒരന്വേഷണം നടത്താതെ തന്നെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തോമസ്‌ ചാണ്ടിക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ  ഉലച്ച സോളാര്‍ കുംഭകോണം സംബന്ധിച്ച ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ വ്യത്യസ്തനാമൊരു മുഖ്യനെ നാം കണ്ടു. റിപ്പോര്‍ട്ട് അദ്ദേഹം ഉടന്‍ മന്ത്രിസഭയുടെ മുന്നില്‍ വെച്ചു. കമ്മിഷന്‍ വിശദമായി പരിശോധിച്ചതും അല്ലാത്തതുമായ വിഷയങ്ങളില്‍ നടപടിയെടുക്കാന്‍  മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റനവധി കോണ്ഗ്രസ് നേതാക്കള്‍ക്കുമെതിരായ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് വകുപ്പിനും ലൈംഗികപീഡനാരോപണങ്ങള്‍ പോലീസ് വകുപ്പിനും വിട്ടു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നു തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉടന്‍ പത്രസമ്മേളനം വിളിച്ച് മാധ്യമ പ്രവര്ത്തകരെ അറിയിക്കേണ്ടെന്നായിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ അവ സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുമ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മതി എന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷെ വിഷയം അഴിമതിയും സ്ത്രീപീഡനവും ആരോപണവിധേയര്‍ യു.ഡി.എഫ് നേതാക്കളുമാകുമ്പോള്‍ എങ്ങനെ വെച്ചുതാമസിപ്പിക്കും? മാനേജരുടെ യുക്തംപോലെ പ്രോഗ്രാം ഭേദഗതി ചെയ്തുകൊണ്ട് അദ്ദേഹം പത്രസമ്മേളനം വിളിച്ച് വാര്‍ത്ത ചൂടോടെ നല്‍കി. അതേസമയം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എന്തൊക്കെയുണ്ടെന്നു തല്‍ക്കാലം ആരും അറിയേണ്ടെന്നും മുഖ്യമന്ത്രി തീരുമാനിച്ചു.

നിയമപ്രകാരം കമ്മിഷന്‍ റിപ്പോര്‍ട്ട് അതിന്മേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച വിവരവുമായി ആറു മാസത്തിനുള്ളില്‍ നിയമസഭയില്‍ വെക്കണം. ഈ നിബന്ധന കൃത്യമായി പാലിക്കപ്പെടാറില്ല. എന്നാല്‍ ഈ റിപ്പോര്‍ട്ട് ആറു മാസത്തിനകം സഭയില്‍ വെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്മേല്‍ നടപടി പ്രഖ്യാപിച്ച സ്ഥിതിക്ക് അതിന്റെ പ്രസിദ്ധീകരണം വൈകിപ്പിക്കേണ്ട ആവശ്യമില്ല. ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സര്‍ക്കാര്‍ ആശ്രയിക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാനുള്ള അവകാശം കോണ്ഗ്രസ് നേതാക്കള്‍ക്കുണ്ടെന്നു സര്‍ക്കാരിനെ നിയമോപദേശകര്‍ ബോധ്യപ്പെടുത്തി. അങ്ങനെ റിപ്പോര്‍ട്ട് മേശമേല്‍ വെക്കാനായി ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനമായി.

ഏകദേശം മൂന്നു കൊല്ലം പണിയെടുത്ത് ജ.ശിവരാജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ലഭ്യമല്ലെങ്കിലും അതില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല. സരിതയും രാധാകൃഷ്ണനും അവരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും കമ്മിഷനെ കുറെ വട്ടം ചുറ്റിച്ചു. ഇതിലൊരാളുടെ വാക്ക് കേട്ട് കമ്മിഷന്‍ രസകരമായ കാഴ്ചകളുള്ള ഒരു ടേപ്പ് കണ്ടെത്താന്‍ പോലീസിനെ കോയമ്പത്തൂര്‍ക്ക് അയച്ചു. ചാനലുകള്‍ ക്യാമറകളുമായി പിന്നാലെ കൂടി. ഒന്നും കണ്ടെത്താനായില്ല. എല്ലാവരും പരിഹാസ്യരായി.

സരിത എഴുതിയതും സംഭ്രമജനകമായ വിവരങ്ങളടങ്ങിയതെന്നു കരുതപ്പെടുന്നതുമായ ഒരു കത്ത് ഏറെക്കാലം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കമ്മിഷന്‍ പല തവണ ആവശ്യപ്പെട്ടിട്ടും സരിത കത്ത് ഹാജരാക്കിയില്ല. ഒടുവില്‍ ഒരു ചാനല്‍ ഹാജരാക്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശയാണ് കോണ്ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗികപീഡന കേസുകള്‍ക്ക് സര്‍ക്കാര്‍ ആശ്രയിക്കുന്നത്. സരിത കത്ത് എഴുതിയത് പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ ഒരു കോടതിയും അതില്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കില്ല. നിരവധി വ്യത്യസ്ത ഭാഷ്യങ്ങളുള്ള ഒരു കത്താണത്. കോണ്ഗ്രസ് നേതാക്കള്‍ ഇടപെട്ട് 22പേജുണ്ടായിരുന്ന കത്ത് രണ്ടു പേജായി ചുരുക്കിയെന്നു പാര്‍ട്ടി സെക്രട്ടറി ആയിരിക്കെ പിണറായി ഒരു പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ആ കത്ത് കോടതിയില്‍ നിലനില്‍ക്കില്ലെന്നു മനസിലാക്കിയതുകൊണ്ടാകണം പത്രസമ്മേളനം നടത്തി അന്വേഷണം പ്രഖ്യാപിച്ചശേഷം സരിത പുതിയ പരാതി എഴുതി മുഖ്യമന്ത്രിക്ക് നല്‍കിയത്.     

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയോ സര്‍ക്കാര്‍ പിന്നീട് എഴുതി വാങ്ങിയ പരാതിയുടെയോ അടിസ്ഥാനത്തില്‍ ഒരു കോടതി ഉമ്മന്‍ ചാണ്ടിയെയും മറ്റും സ്ത്രീപീഡനത്തിനു ശിക്ഷിക്കാനുള്ള സാധ്യത ഇപ്പോഴുമില്ല. പൊതുജനശ്രദ്ധ തല്‍ക്കാലത്തേക്കു തോമസ്‌ ചാണ്ടിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയിലേക്ക് മാറ്റാനാകുമെന്ന പ്രതീക്ഷയിലാകണം ഉപദേശകന്‍ ഇപ്പോള്‍ കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രിക്ക്  ഉപദേശിച്ചുകൊടുത്തത്. (ജനശക്തി, നവംബര്‍ 1-15, 2017)