Friday, August 11, 2017

ഗാന്ധിയും നെഹ്രുവും ഹിന്ദുത്വവും

ബി.ആര്‍.പി. ഭാസ്കര്‍

സ്വാതന്ത്ര്യം നേടി ആറു മാസം തികയും മുമ്പ്1948 ജനുവരിയില്‍,സ്വാതന്ത്ര്യസമരത്തിന്റെ സര്‍വോന്നത നേതാവെന്ന നിലയില്‍ ഇന്ത്യ രാഷ്ട്രപിതാവായി ആദരിക്കുന്ന മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടുഹിന്ദുത്വത്തിന്‍റെ ഉപജ്ഞാതാവായ വി.ഡി.സവര്‍ക്കറുടെ അനുയായി നാഥ റാം ഗോഡ്സെ ആയിരുന്നു കൊലയാളി
ഹിന്ദുരാഷ്ട്രസൃഷ്ടിക്കുള്ള തടസം നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയെ വധിച്ചതെന്ന്‍ ഗോഡ്സെ കോടതിയില്‍ നടത്തിയതും ഹിന്ദുത്വവാദികള്‍ വ്യാപകമായി വിതരണം ചെയ്തതുമായ പ്രസ്താവനയില്‍ നിന്ന്‍ വ്യക്തമാണ്.

സ്വതന്ത്ര ഇന്ത്യക്കൊപ്പം ജന്മം കൊണ്ട പാകിസ്ഥാന്‍റെ സ്ഥാപകനും ആദ്യ ഗവര്‍ണര്‍ ജനറലുമായ മുഹമ്മദ്‌ അലി ജിന്ന രോഗബാധയെ തുടര്‍ന്ന്‍ 1948 സെപ്തംബറില്‍ അന്തരിച്ചുഅദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകനും പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്‍ 195lല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കൊല്ലപ്പെട്ടുകൊലയാളി അഫ്ഗാനിസ്ഥാന്‍ സ്വദേശിയായിരുന്നുഅയാളെ പോലീസ് അപ്പോള്‍ തന്നെ കൊന്നതുകൊണ്ട് കൊല നടത്താന്‍ ആരാണ് അയാളെ  നിയോഗിച്ചതെന്ന്‍ കണ്ടെത്താനായില്ല

ഒരു മുസലിം ആവാസസ്ഥാനം  എന്ന നിലയിലാണ് പാകിസ്ഥാന്‍ വിഭാവന ചെയ്യപ്പെട്ടതെങ്കിലും അത് നിലവില്‍ വന്നപ്പോള്‍ എല്ലാ മതസ്ഥരും തുല്യരായിരിക്കുമെന്ന്‍ ജിന്ന പ്രസ്താവിച്ചുജിന്നയുടെയും ലിയാഖത്ത് അലിയുടെയും വേര്പാടിനുശേഷം അത്തരത്തിലുള്ള നിലപാടെടുക്കാന്‍ തയ്യാറുള്ള ഒരു നേതാവ് പാകിസ്ഥാനില്‍ ഉണ്ടായിരുന്നില്ല. വൈകാതെ  അതൊരു മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.

ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്ഗ്രസ് നേതാക്കള്‍ രാജ്യത്തെ വിഭജിക്കാനുള്ള ബ്രട്ടന്റെ തീരുമാനത്തിനു സമ്മതം മൂളിയെങ്കിലും മുസ്ലിം ലീഗിന്റെ ദ്വിരാഷ്ട്ര സിദ്ധാന്തം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ഗാന്ധിവധം ദിശാമാറ്റത്തിലേക്ക് നയിച്ചില്ല.    ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ കോണ്ഗ്രസ് മതേതര ജനാധിപത്യ രാഷ്ട്രം എന്ന സങ്കല്പവുമായി മുന്നോട്ടു പോയി. അങ്ങനെ ഹിന്ദുത്വവാദികളുടെ സ്വപ്നം പൊലിഞ്ഞുഗാന്ധിയെയല്ല നെഹ്രുവിനെയായിരുന്നു വധിക്കേണ്ടിയിരുന്നതെന്ന്‍ ഒരു ഹിന്ദുത്വ നേതാവ് അടുത്ത കാലത്ത് പറയുകയുണ്ടായിആ നിരീക്ഷണത്തില്‍ നെഹ്‌റുവിന്റെ സാന്നിധ്യമാണ് ഹിന്ദുരാഷ്ട്ര നിര്‍മ്മിതി തടഞ്ഞതെന്ന തിരിച്ചറിവ് പ്രതിഫലിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്രുവിന്റെ പേരു ഉച്ചരിക്കാന്‍ പോലും ഭയപ്പെടുന്നതിന്റെ കാരണവും അതു തന്നെ.

വിഭജനതീരുമാനത്തെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷവും അഭയാര്‍ഥി പ്രവാഹവും വടക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളിലെ അന്തരീക്ഷം കലുഷിതമാക്കിയിരുന്നു. ന്യൂ ഡല്‍ഹി തെരുവില്‍ അക്രമം നടക്കുന്നത്‌ കണ്ടു നെഹ്‌റു കാറില്‍ നിന്നിറങ്ങി അക്രമികളെ നേരിടാന്‍  മുതിര്‍ന്ന ഒരവസരവും അക്കാലത്തുണ്ടായി. അതിനിടയില്‍ ബി. ആര്‍. അംബേദ്‌കറുടെ നേതൃത്വത്തില്‍ എല്ലാവര്ക്കും തുല്യതയും തുല്യാവകാശങ്ങളും ഉറപ്പു നല്‍കുന്ന ഭരണഘടന തയ്യാറാക്കപ്പെടുകയും 1950 ജനുവരിയില്‍ അത് പ്രാബല്യത്തില്‍ വരികയും ചെയ്തു. .

പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വോട്ടവകാശമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ് 1951 അവസാനവും 1952 ആദ്യവുമായി നടക്കുമ്പോള്‍ സ്വാതന്ത്ര്യം നേടിയിട്ടു അഞ്ചു കൊല്ലം തികഞ്ഞിരുന്നില്ല. ചെറിയ പേരു മാറ്റത്തോടെ പ്രത്യക്ഷപ്പെട്ട മുസ്ലിം ലീഗിന് ആ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനും കഴിഞ്ഞു. ഹിന്ദുത്വ ചേരിയുടെ മൂന്നു കക്ഷികളാണ് ആ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്: സവര്‍ക്കറുടെ ഹിന്ദു മഹാസഭ, ആര്‍. എസ്. എസ് മുന്‍കൈയെടുത്ത് മഹാസഭാ മുന്‍അദ്ധ്യക്ഷനും നെഹ്‌റു മന്ത്രിസഭയില്‍ അംഗവുമായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനസംഘം, സംന്യാസിമാരുടെ പാര്‍ട്ടിയായ രാമ രാജ്യ പരിഷത്ത്. മൂന്നു കക്ഷികള്‍ക്കും കൂടി 489 അംഗങ്ങളുള്ള ലോക് സഭയില്‍ കിട്ടിയത് വെറും പത്ത് സീറ്റ് (ഹിന്ദുഹാസഭ നാല്, ജനസംഘം, ആര്‍.ആര്‍.പി മൂന്നു വീതം.) അതില്‍ ഏഴെണ്ണം മുന്‍ നാട്ടുരാജ്യങ്ങള്‍ മാത്രമടങ്ങിയ രാജസ്ഥാന്‍, മദ്ധ്യഭാരത്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. അവിടങ്ങളില്‍ വര്‍ഗീയതേക്കാള്‍ ഫ്യൂഡല്‍ സ്വാധീനമാകണം നിര്ണ്ണായകമായത്. 

കോണ്ഗ്രസിന് കിട്ടിയത് 364. അന്നു അത് ഹിന്ദു മേഖലകളില്‍ വര്‍ഗീയാന്തരീക്ഷം മറികടന്നത് വര്‍ഗീയതയുമായി സമരസപ്പെട്ടുകൊണ്ടല്ല, അതിനെ ധൈര്യത്തോടെ നേരിട്ടുകൊണ്ടാണ്‌. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നെഹ്‌റു എല്ലാത്തരം വര്‍ഗീയതകള്‍ക്കുമെതിരെ ആഞ്ഞടിച്ചിരുന്നു.

ആ തെരഞ്ഞെടുപ്പില്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ അംബാലാ സിറ്റി അസംബ്ലി നിയോജകമണ്ഡലത്തില്‍ (ഇപ്പോള്‍ ആ സ്ഥലം ഹര്യാനയിലാണ്) കോണ്ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഗാഫര്‍ ഖാന്‍ എന്ന പ്രാദേശിക നേതാവായിരുന്നു. കലാപത്തെ തുടര്‍ന്നു പട്ടണത്തിലെ മുസ്ലിംകളെല്ലാം പാകിസ്ഥാനിലേക്ക് പലായനം ചെയ്തപ്പോള്‍ അവിടെത്തന്നെ നിന്ന അദ്ദേഹം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ  ഏക മുസ്ലിമായിരുന്നു. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചങ്കൂറ്റം നെഹ്രുവിന്റെ കോണ്ഗ്രസിനുണ്ടായിരുന്നു. വോട്ടര്‍മാര്‍ ആ തീരുമാനത്തിന്‍റെ പിന്നിലുള്ള ചേതോവികാരം തിരിച്ചറിയുകയും ഗാഫര്‍ ഖാനെ വിജയിപ്പിക്കുകയും ചെയ്തു. അടുത്ത രണ്ടു തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്നെയായിരുന്നു കോണ്ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. മരണം വരെ അദ്ദേഹം അംബാലയെ പ്രതിനിധീകരിച്ചു. 

സ്വാതന്ത്ര്യത്തിന്‍റെ ആദ്യകാലത്തെ അനുഭവത്തില്‍ നിന്ന്‍ മതനിരപേക്ഷ കക്ഷികള്‍ പഠിക്കേണ്ട പാഠം വര്‍ഗീയതയെ തോല്‍പ്പിക്കേണ്ടത് നേര്ക്കുനേര്‍ പോരടിച്ചാണെന്നാണ്. മൃദുഹിന്ദുത്വം തീവ്രഹിന്ദുത്വത്തിനു മറുമരുന്നല്ല. (മാധ്യമം, ഓഗസ്റ്റ് 9, 2017

No comments: