Monday, August 28, 2017

ഹിന്ദുദേശീയത ഒരു കള്ളനാണയം

ബി.ആര്‍.പി. ഭാസ്കര്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ അതിന്‍റെ പിന്നിലെ ചാലകശക്തിയായ രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ പോഷക സംഘടനകള്‍ ദേശീയതാവാദം ഉയര്ത്തുകയുണ്ടായി. സ്വാതന്ത്ര്യസമരത്തെ നയിച്ച കക്ഷിയെന്ന നിലയില്‍ -- അഥവാ അതിന്റെ നേരവകാശികളെന്ന നിലയില്‍ --- കോണ്ഗ്രസിനും അതില്‍ നിന്ന്‍ വേര്‍പെട്ട സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ധാരകളില്‍ പെട്ട കക്ഷികള്‍ക്കും ജനമനസുകളിലുള്ള സ്ഥാനം ആര്‍.എസ്.എസ് മുന്‍കൈ എടുത്തു സ്ഥാപിച്ച ഭാരതീയ ജനസംഘത്തിനും ഭാരതീയ ജനതാ പാര്ട്ടിക്കും എന്നും ഒരു വെല്ലുവിളിയായിരുന്നു. ഒരു പുതിയ വ്യാജ ദേശീയത സൃഷ്ടിച്ചു കൊണ്ട് മേല്‍കൈ നേടാനാണ് അത് എക്കാലവും ശ്രമിച്ചത്. ഇപ്പോള്‍ ബി.ജെ.പിക്ക് പരസഹായം കൂടാതെ കേന്ദ്രത്തിലും പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഭരണം നിലനിര്ത്താന്‍ കഴിയുമെന്നതുകൊണ്ട് അധികാര കേന്ദ്രങ്ങളെയും അണികളെയും ഏകോപിച്ചുകൊണ്ട് തങ്ങളുടെ ദേശീയതാ സങ്കല്‍പം മുന്നോട്ടു കൊണ്ടുപോകാമെന്നു സംഘ് കരുതുന്നു.

ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷനായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണു ഹിന്ദു ദേശീയതാ സങ്കല്‍പം ആവിഷ്കരിച്ചതും അതിന് ഹിന്ദുത്വം എന്ന പേര് നല്‍കിയതും. സാഹസികനായ സ്വാതന്ത്ര്യസമര സേനാനിയായാണ് സവര്‍ക്കര്‍ പൊതുജീവിതം തുടങ്ങിയത്. ഇംഗ്ലണ്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അദേഹം സൊസൈറ്റികള്‍ രൂപീകരിച്ചു. ബ്രിട്ടീഷുകാര്‍ ശിപായി ലഹള എന്ന് വിളിച്ച 1857ലെ കലാപത്തെ കുറിച്ച് “ഇന്ത്യയുടെ സ്വാതന്ത്ര്യസമരം” എന്ന പേരില്‍ പുസ്തകമെഴുതി. ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. വിചാരണയ്ക്ക് ശേഷം രണ്ട്‌ ജീവപര്യന്ത നാടുകടത്തല്‍ ശിക്ഷാവിധിയുമായി ആന്‍ഡമന്സിലെ കുപ്രസിദ്ധമായ സെല്ലുലര്‍ ജയിലിലെത്തിയ സവര്‍ക്കര്‍  മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന് മാപ്പപേക്ഷകള്‍ അയച്ചുതുടങ്ങി. ഗാന്ധിയും തിലകും വിത്തല്‍ഭായി പട്ടേലും ഉള്‍പ്പെടെയുള്ള കോണ്ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്നു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ 1921ല്‍ അദ്ദേഹത്തെ ബോംബെ പ്രിവിശ്യയിലെ രത്നഗിരിയിലേക്ക് മാറ്റിയെങ്കിലും 1924ല്‍ മാത്രമാണ് മോചിപ്പിച്ചത്. അതുതന്നെയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടില്ലെന്ന നിബന്ധനയോടെ. പ്രിവിശ്യയില്‍ 1937ല്‍ അധികാരമേറ്റ കോണ്ഗ്രസ് മന്ത്രിസഭയാണ് അദ്ദേഹത്തിന്റെ മേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത്. അക്കൊല്ലം തന്നെ അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി.

ഹിന്ദുത്വ പ്രത്യയശാസ്ത്രം അവതരിപ്പിച്ചുകൊണ്ടുള്ള സവര്‍ക്കറുടെ പുസ്തകം 1923ല്‍ പുറത്തു വന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നു അതില്‍ അദ്ദേഹം സമര്‍ത്ഥിച്ചു. ആരാണ് ഹിന്ദു എന്ന ചോദ്യത്തിനു അദ്ദേഹം ഇങ്ങനെ ഉത്തരം നല്‍കി: “ഹിന്ദു എന്നാല്‍ സിന്ധു നദി മുതല്‍ സാഗരങ്ങള്‍ വരെയുള്ള ഭാരതവര്ഷത്തെ പിതൃരാജ്യമായും തന്റെ മതത്തിന്റെ തൊട്ടിലായ പുണ്യഭൂമിയായും കരുതുന്നവന്‍ എന്നര്‍ത്ഥം.” ഹൈന്ദവേതര വിഭാഗങ്ങളെ ഒഴിവാക്കുന്ന ആ രാഷ്ട്രസങ്കല്പത്തിന്റെ ഉള്ളടക്കം ഹിന്ദു വര്‍ഗീയതയാണ്. അതിനെ ദേശീയതയായി ചിതീകരിക്കുന്നത് കാപട്യമാണ്. ആ പുസ്തകത്തിന്‌ 19 കൊല്ലം കഴിഞ്ഞാണു ഒരു രണ്ടാം പതിപ്പുണ്ടായത് എന്നതില്‍ നിന്ന്‍ രാജ്യത്തെ ഹിന്ദുക്കള്‍ അത് വളരെയൊന്നും ശ്രദ്ധിച്ചില്ലെന്നു മനസിലാക്കാം. എന്നാല്‍ 1925ല്‍ ആര്‍.എസ്.എസ് സ്ഥാപിച്ച കേശവ് ബലിറാം ഹെഡ്ഗെവാര്‍ ആ പ്രത്യയശാസ്ത്രം സ്വീകരിച്ചു. ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ബഹുജനപിന്തുണയുള്ളതുമായ ദേശീയ പ്രസ്ഥാനമായി വളരുന്ന കാലമായിരുന്നു അത്. ആര്‍.എസ്.എസ് അതുമായി സംഘടനാതലത്തില്‍ ദൂരം പാലിച്ചു. അംഗങ്ങള്‍ വ്യക്തികളെന്ന നിലയില്‍ കോണ്ഗ്രസ് പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിനെ വിലക്കിയില്ലെങ്കിലും സംഘടന ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന്‍ ഹെഡ്ഗെവാര്‍ നിര്‍ദ്ദേശിച്ചു. ഗാന്ധി ആഹ്വാനം ചെയ്ത 1930ലെ സത്യഗ്രഹത്തില്‍ പങ്കെടുത്ത ഹെഡ്ഗെവാര്‍ സ്വന്ത നിലയിലാണ് അത് ചെയ്യുന്നതെന്നും സംഘിനു അതുമായി ബന്ധമില്ലെന്നും വ്യക്തമാക്കി. ജര്മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസ്സോളിനിയും പിടി മുറുക്കിയപ്പോള്‍ അവരുടെ രീതികള്‍ പിന്തുടര്‍ന്ന്‍ ഹിന്ദുക്കളെ സൈനികവത്കരിക്കുന്നതിനെ കുറിച്ച് അദ്ദേഹം മഹാസഭയുടെ നേതാക്കളുമായി ചര്‍ച്ച നടത്തി. മരിക്കുന്നതിനു അല്പം മുമ്പ് സംഘിന്റെ 1940ലെ വാര്‍ഷിക സമ്മേളനത്തില്‍സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “കണ്മുന്നില്‍ ഞാന്‍ ഒരു ചെറു ഹിന്ദു രാഷ്ട്രം  കാണുന്നു.” മുസ്ലിം ലീഗ് ആകട്ടെ ആ സമയത്ത് ഉപഭൂഖണ്ഡത്തില്‍ പാകിസ്ഥാന്‍ എന്ന പേരില്‍ മുസ്ലിങ്ങളുടേതായ ഒരു പ്രത്യേക ഇടം ലക്ഷ്യമിടുകയായിരുന്നു. 

ഏഴു കൊല്ലത്തില്‍ ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങി. പാകിസ്ഥാന്‍ നിലവില്‍വന്നു. മഹാസഭ വിഭജനത്തെ എതിര്‍ത്തെങ്കിലും അത് തടയുവാനുള്ള ശേഷി അതിനില്ലായിരുന്നു. സംഘ് ഹിന്ദുരാഷ്ട്ര സ്വപ്നം ഉപേക്ഷിച്ചില്ല. അവശിഷ്ട ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്നും കാവിക്കൊടി ദേശീയ പതാകയാകണമെന്നും അതാവശ്യപ്പെട്ടു. മഹാസഭയുടെയും ലീഗിന്റെയും മതാധിഷ്ഠിത സമീപനം തള്ളിയ കോണ്ഗ്രസിന്റെ  നേതൃത്വത്തില്‍ കോണ്സ്റ്റിറ്റ്യൂവന്റ് അസംബ്ലി ഇന്ത്യയെ മതേതര ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന ഭരണഘടനയുണ്ടാക്കി.

ഇന്ത്യ-പാകിസ്ഥാന്‍ വിഭജനകാലം വര്‍ഗീയ കലാപത്തിന്‍റെ കാലമായിരുന്നു. കുറഞ്ഞത് പത്ത് ലക്ഷം പേര്‍ കൊല്ലപ്പെട്ടു. ഒന്നര കോടി ജനങ്ങള്‍ അഭയാര്‍ത്ഥികളായി. ഗാന്ധി സമാധാന സന്ദേശവുമായി കലാപ ബാധിത പ്രദേശങ്ങളില്‍ സഞ്ചരിച്ചു. പാകിസ്ഥാന്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയ മുഹമ്മദ്‌ അലി ജിന്ന മതത്തിന്‍റെ അടിസ്ഥാനത്തിലുളള വിവേചനമില്ലാത്ത സമൂഹം    സൃഷ്ടിക്കാന്‍ അനുയായികളെ ആഹ്വാനം ചെയ്തു. ഹിന്ദുത്വം ഗാന്ധിയുടെ ജീവനെടുത്തു, രോഗം ജിന്നയുടെയും. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആസൂത്രണം ചെയ്തതെന്ന്‍ പിന്നീട് വെളിപ്പെട്ട പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ കൊലപാതകത്തോടെ പാകിസ്ഥാന്‍ വര്‍ഗീയതയിലേക്കും പട്ടാളഭരണത്തിലേക്കും വഴുതി. നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും പാതയില്‍ ഉറച്ചു നിന്നു.

വിഭജനകാലത്തെ രക്തചൊരിച്ചിലിന്റെ ഓര്‍മ്മ മങ്ങും മുമ്പേ 1951-52ല്‍ ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. ഹിന്ദു മഹാസഭ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നു വിലയിരുത്തിയ ആര്‍.എസ്.എസ് ഹിന്ദുത്വ പ്രത്യയശാസ്ത്രം മുന്നോട്ടു കൊണ്ടുപോകാനായി മഹാസഭയുടെ മുന്‍ അദ്ധ്യക്ഷനും നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ അംഗവുമായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജി അദ്ധ്യക്ഷനായി ഭാരതീയ ജനസംഘം രൂപീകരിച്ചു. സന്യാസിമാരുടെ നേതൃത്വത്തില്‍ രാം രാജ്യ പരിഷത്ത് എന്നൊരു സംഘടനയും അതുണ്ടാക്കി. അങ്ങനെ അന്ന് മൂന്നു കക്ഷികള്‍ കോണ്ഗ്രസിനെതിരെ ഹിന്ദു വോട്ട് സമാഹരിക്കാന്‍ രംഗത്തുണ്ടായിരുന്നു. മൂന്നും കൂടി ആകെയുള്ള 489 മണ്ഡലങ്ങളില്‍ 186 ഇടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ജയിച്ചത് പത്ത് പേര്‍ മാത്രം -- മഹാസഭ നാല്, ജനസംഘവും പരിഷത്തും മൂന്നു വീതം. മഹാസഭക്ക് മധ്യ ഭാരതത്തില്‍ നിന്ന് രണ്ട്‌, ഉത്തര്‍ പ്രദേശ്, പശ്ചിമ  ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന്‍ ഒന്ന് വീതവും. ജനസംഘത്തിന് പശ്ചിമ ബംഗാളില്‍ നിന്ന്‍ രണ്ട്‌,  രാജസ്ഥാനില്‍ നിന്ന്‍ ഒന്ന്‍. രാം രാജ്യ പരിഷത്തിന്റെ മൂന്നു സീറ്റും രാജസ്ഥാനില്‍ നിന്ന്‍. 

പഴയ നാട്ടുരാജ്യങ്ങളടങ്ങുന്ന രാജസ്ഥാന്‍, മധ്യ ഭാരത് (ഈ സംസ്ഥാനം പിന്നീട് മധ്യ പ്രദേശില്‍ ലയിച്ചു) എന്നിവിടങ്ങളില്‍ നിന്നാണു ഹിന്ദുത്വത്തിനു കൂടുതല്‍ സീറ്റുകള്‍ കിട്ടിയത് വര്‍ഗീയതയേക്കാള്‍ ഫ്യൂഡല്‍ സ്വാധീനമാണ് നിര്‍ണ്ണായകമായതെന്നു സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാള്‍ വിഭജനത്തിന്റെ കെടുതി അനുഭവിച്ചിരുന്നു. എന്നാല്‍ മുഖര്‍ജിയുടെ നാടായതുകൊണ്ടാണു ജനസംഘത്തിനു അവിടെ രണ്ട്‌ സീറ്റ് കിട്ടിയത്. അദ്ദേഹത്തിന്റെ കാലശേഷം ആ പാര്‍ട്ടിക്ക് അവിടെ പിടിച്ചു നില്‍ക്കാനായില്ല. വര്‍ഗീയ ലഹളകള്‍ നടന്ന യു.പി, ബീഹാര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ജനങ്ങള്‍ ഹിന്ദുത്വ കക്ഷികള്‍ക്ക് ഇടം നല്‍കിയതേയില്ല. നെഹ്രുവിന്റെ കീഴില്‍ കോണ്ഗ്രസ് വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് അവര്‍ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാഞ്ഞത്. 

ആ തെരഞ്ഞെടുപ്പില്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ അംബാല സിറ്റി നിയമസഭാ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥി അബ്ദുല്‍ ഗാഫര്‍ ഖാന്‍ എന്നൊരു പ്രാദേശിക നേതാവായിരുന്നു. (അംബാല ഇപ്പോള്‍ ഹര്യാനയിലാണ്.) വര്‍ഗീയ കലാപത്തെ തുടര്‍ന്ന്‍ മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തശേഷം അംബാലയില്‍ ഒരു മുസ്ലിം കുടുംബമെ ഉണ്ടായിരുന്നുള്ളൂ. അത് ഗാഫര്‍ ഖാന്റെ കുടുംബമായിരുന്നു. അദ്ദേഹം ജനസംഘം സ്ഥാനാര്‍ഥിയെ തോല്പിച്ചു നിയമസഭയിലെത്തി. അടുത്ത രണ്ട്‌ തെരഞ്ഞെടുപ്പിലും വിജയിച്ച് ജീവിതാവസാനം വരെ അദ്ദേഹം എം.എല്‍.എ ആയി തുടര്‍ന്നു.

വര്‍ഗീയതയെ തടഞ്ഞു നിര്‍ത്താന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് അന്ന്‍ കഴിഞ്ഞത് സന്ധിക്ക് തയ്യാറാകാതെ അതിനെ നേരിടാന്‍ കെല്പുള്ള നേതാക്കള്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. കോണ്ഗ്രസിനുള്ളില്‍ ഒരു മൃദുവര്‍ഗീയ വിഭാഗം എല്ലാക്കാലത്തും ഉണ്ടായിരുന്നു. പട്ടേലിന്റെ മരണത്തിനുശേഷം അവര്‍ നെഹ്രുവിനെ നേരിട്ട് വെല്ലുവിളിച്ചു. അവരെ പരാജയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിക്കുമേല്‍ ആധിപത്യം സ്ഥാപിച്ചത്. പ്രതിപക്ഷത്തുമുണ്ടായിരുന്നു ഒരു നീണ്ട മതനിരപേക്ഷ നിര. ഒന്നാം തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് (44.99%) കഴിഞ്ഞാല്‍ ഏറ്റവുമധികം വോട്ട് നേടിയ സോഷ്യലിസ്റ്റ് പാര്ട്ടി(10.59%), കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി (5.79%), വോട്ട് വിഹിതത്തില്‍പിന്നിലായിരുന്നെങ്കിലും ലോക സഭയില്‍ കൂടുതല്‍ സീറ്റു നേടി മുഖ്യ പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (3.29%) എന്നിവ  അക്കൂട്ടത്തില്‍ പെടുന്നു. വോട്ടു വിഹിതത്തില്‍ ബിജെ.പി (3.06%) അന്ന്‍ സി.പി.ഐയെക്കാള്‍ ഏറെ പിന്നിലായിരുന്നില്ല.
ആറു പതിറ്റാണ്ടില്‍ ജനസംഘത്തിന്റെ പിന്‍ഗാമിയായ ഭാരതീയ ജനതാ പാര്‍ട്ടി 31.3%വോട്ട് നേടി ഭരണം ഏറ്റെടുക്കാവുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. കോണ്ഗ്രസിന്റെ വോട്ടുവിഹിതം 19.5% ആയി ഇടിഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ പത്ത് കക്ഷികളുടെ പട്ടികയില്‍ മുഖ്യ ഇടതുപക്ഷ കക്ഷിയായ സി.പി.എം ഏഴാം സ്ഥാനത്താണ്. അതിന്റെ വോട്ടുവിഹിതം (3.2%) അവിഭക്ത സി.പിഐയുടെ 1952ലെ തലത്തില്‍ കുടുങ്ങിക്കിടക്കുന്നു. പട്ടികയില്‍ അന്ന്‍ രംഗത്തില്ലായിരുന്ന നിരവധി കക്ഷികളുണ്ട്. ഒന്നൊഴികെ എല്ലാം പ്രാദേശിക കക്ഷികള്‍. ഈ മാറ്റങ്ങള്‍ക്ക് പല കാരണങ്ങള്‍ കണ്ടെത്താനാകും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി മതനിരപേക്ഷ കക്ഷികള്‍ വിവിധ വര്‍ഗീയ ധാരകളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പുകളാണ്.

ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ നെഹ്‌റു കാട്ടിയ ജാഗ്രത തുടര്‍ന്നു വന്നവര്‍ കാട്ടിയില്ല. നെഹ്രുവില്‍ നിന്ന്‍ വ്യത്യസ്തമായി ഇന്ദിരാ ഗാന്ധി പല അവസരങ്ങളിലും ഹിന്ദു ആഭിമുഖ്യം പ്രകടിപ്പിക്കുകയുണ്ടായി. പന്നീട് വന്ന കുടുംബാംഗങ്ങള്‍ ഹിന്ദു ആഭിമുഖ്യം തെളിയിക്കാന്‍ കൂടുതല്‍ ബാധ്യതയുള്ളവരായി. ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തുക വഴി മുസ്ലിം പ്രീണനാരോപണം നേരിട്ട രാജീവ് ഗാന്ധി അതിനു പ്രായശ്ചിത്തമെന്നോണം അമ്പലമുറ്റത്തു നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. 

പി.വി. നരസിംഹറാവു ഹിന്ദുവര്‍ഗീയതയുടെ മുന്നില്‍  മുട്ടൂമടക്കി. കര്‍സേവകര്‍ പള്ളി പൊളിക്കാന്‍ അയോധ്യയില്‍ എത്തിയപ്പോള്‍ അദ്ദേഹം പൂജാ മുറിയില്‍ കയറി കതകടച്ചു. പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പള്ളി പുന:സ്ഥാപിക്കുമെന്ന് റാവു പ്രഖ്യാപിച്ചു പക്ഷെ അതിനായി ഒരു നടപടിയും കൈക്കൊണ്ടില്ല. ഇനി ഏതെങ്കിലും സര്‍ക്കാരിനു അത് പുന:സ്ഥാപിക്കാനാകുമെന്നു തോന്നുന്നില്ല.   .     

സോണിയാ ഗാന്ധി കൊണ്ഗ്രസിന്റെ നേതൃത്വം എറ്റെടുത്തയുടന്‍ ബി.ജെ.പി. അവരുടെ വിദേശീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി നടത്തിയ വന്‍ പ്രചാരണം സാധാരണ ജനങ്ങള്‍ ഗൌരവത്തില്‍ എടുത്തില്ല. എന്നാല്‍ ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കളെ അത് സ്വാധീനിച്ചു. അവര്‍ നാഷനല്‍ കോണ്ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു.

വര്‍ഗീയതയെ ചെറുക്കാനുള്ള കോണ്ഗ്രസിന്റെ കഴിവ് ചുരുങ്ങിയ ഘട്ടത്തില്‍ പല ജനാധിപത്യ കക്ഷികളും അതുമായി സഹകരിക്കാന്‍ തയ്യാറായി. അതോടെ വര്‍ഗീയതയ്ക്ക് രാഷ്ട്രീയ മാന്യത ലഭിച്ചു. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലാഹബാദ് ഹൈക്കോടതി വിധി അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തില്‍ വഹിച്ച പങ്ക് പരക്കെ അറിയപ്പെടുന്നതാണ്. ബീഹാറിലും ഗുജറാത്തിലും വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ അഴിമതിവിരുദ്ധ സമരങ്ങളും അവയ്ക്ക് ജയപ്രകാശ് നാരായണ്‍ നല്കിയ പിന്തുണയും വഹിച്ച പങ്ക് അത്ര തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഗുജറാത്തിലെ സമരത്തിന്റെ പിന്നിലെ ചാലകശക്തി സംഘ പരിവാറായിരുന്നു. ബീഹാറില്‍ മുഖ്യ ഘടകം മുന്‍ സോഷ്യലിസ്റ്റുകളായിരുന്നെങ്കിലും അവിടെയും ശക്തമായ പരിവാര്‍ സാന്നിധ്യമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും അതിനു വിശ്വാസ്യത ഉണ്ടാക്കാന്‍  തടങ്കലിലായിരുന്ന നേതാക്കന്മാരെ മോചിപ്പിക്കുകയും ചെയ്തപ്പോള്‍ അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ ഒപ്പമുണ്ടായിരുന്ന ജനസംഘം നേതാക്കളുമായി കൈകോര്‍ക്കാന്‍ ആര്‍ക്കും മടിയുണ്ടായില്ല. എന്നാല്‍ ജനതാ പാര്‍ട്ടി അധികാരത്തിലേറിയശേഷം ചില മുന്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ മുന്‍ ജനസംഘം അംഗങ്ങള്‍ ആര്‍.എസ്.എസ് ബന്ധം തുടരുന്നത് ചോദ്യം ചെയ്തു. അവര്‍ ആ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് അവര്‍ ജനതയില്‍ നിന്ന്‍ പിന്‍വാങ്ങി ബി.ജെ.പി. രൂപീകരിച്ചു. മാന്യത നേടിക്കഴിഞ്ഞ അവര്‍ക്കൊപ്പം നേരത്തെ സോഷ്യലിസ്റ്റ് ധാരയുടെ ഭാഗമായിരുന്ന സുഷമ സ്വരാജിനെപ്പോലെ ചിലരും പോയി.

കഴിഞ്ഞ അര നൂറ്റാണ്ടു കാലത്ത് കോണ്ഗ്രസും സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിളര്പ്പുകളിലൂടെ കടന്നു പോയപ്പോള്‍ ഒരു ക്ഷതവുംര്‍ല്ക്കാതെ നിലനിന്ന പാര്‍ട്ടിയാണ്  ബി.ജെ.പിയായി മാറിയ ജനസംഘം. പല പാര്‍ട്ടികളില്‍ നിന്നും, പ്രത്യേകിച്ച് കൊണ്ഗ്രസില്‍ നിന്ന്‍, വിമതരെ ആകര്‍ഷിച്ചുകൊണ്ട് അത് വളര്‍ന്നു. നെഹ്റു-ഗാന്ധി, ആസാദ, ശാസ്ത്രി തുടങ്ങിയ പ്രമുഖ കോണ്ഗ്രസ് കുടുംബങ്ങളിലെ അസന്തുഷ്ടരെയെല്ലാം അത് സ്വാഗതം ചെയ്തു. ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ അത് സിനിമാ-സീരിയല്‍ താരങ്ങളെ ആകര്ഷിച്ചു. മാന്യത വര്‍ദ്ധിപ്പിക്കാന്‍ അടുത്തൂണ്‍ പറ്റിയ സിവില്‍ മിലിട്ടറി ഉദ്യോഗസ്ഥന്മാരെ കൂട്ടി.

ഒരു രാജ്യതന്ത്രജ്ഞനായി വളര്‍ന്ന എ.ബി. വാജ്പേയിയുടെ കീഴില്‍ ബി.ജെ.പിയുടെ അടിസ്ഥാനപരമായ പിന്തിരിപ്പന്‍ സ്വഭാവം വളരെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. വാജ്പേയ് സര്‍ക്കാരിന് ഭരണം നിലനിര്‍ത്താന്‍ മതനിരപേക്ഷ കക്ഷികളുടെ പിന്തുണ ആവശ്യമായിരുന്നു. അതുകൊണ്ട് ആര്‍.എസ്.എസ് മുന്നോട്ടു വന്നില്ല. ആ സാഹചര്യം മാറിയിരിക്കുന്നു. ബി.ജെ.പിക്ക് സ്വന്തമായി ഭൂരിപക്ഷമുള്ളതുകൊണ്ട് ഇപ്പോള്‍ അതിനു ഭരണത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയുന്നു. 

രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തോളം ഹിന്ദുക്കളാണ്. ബി.ജെ.പിയുടെ വോട്ടുവിഹിതം ഹിന്ദുക്കളില്‍ ഒരു ന്യൂനപക്ഷത്തിന്റെ പിന്തുണ നേടുവാനെ അതിനു കഴിഞ്ഞിട്ടുള്ളെന്നു വ്യക്തമാക്കുന്നു. പോഷക സംഘടനകളെ ഇറക്കി സര്‍വകലാശാലകളില്‍ ദേശീയതാ പ്രശ്നവും ഗ്രാമങ്ങളില്‍ ഗോസംരക്ഷണ പ്രശ്നവുമൊക്കെ കുത്തിപ്പൊക്കുന്നത് ഹിന്ദുപിന്തുണ വര്‍ദ്ധിപ്പിച്ച് ഹിന്ദുരാഷ്ട്രമോഹം സഫലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

വര്‍ഗീയതയെ അഭിമുഖീകരിക്കാനുള്ള ആര്‍ജ്ജവം വീണ്ടെടുത്താല്‍ മതനിരപേക്ഷകക്ഷികള്‍ക്ക് ഹിന്ദുരാഷ്ട്ര സങ്കല്പത്തെ പരാജയപ്പെടുത്താനാകും. കാരണം ഹിന്ദുസമൂഹത്തിന്റെ അടിസ്ഥാന സ്വഭാവം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുകയെന്നതാണ്. മറിച്ചുള്ള സമീപനം ജാതിവ്യവസ്ഥയിലൂടെ ഹിന്ദു സമൂഹത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ച വൈദിക വിഭാഗത്തിന്റെ അജണ്ടയുടെ ഭാഗമാണ്.
ഇന്ത്യ ഒരു ബഹുസ്വര, ബഹുസംസ്കാര രാജ്യമാണ്. ജര്‍മനിയും ഇറ്റലിയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്ന്‍ ഈ മഹാരാജ്യത്ത് ഒരു ഏകശിലാ സമൂഹത്തെ വാര്ത്തെടുക്കാമെന്നു കരുതുന്നത് ശുദ്ധഭോഷ്കാണു. അങ്ങനെയൊരു സമൂഹം ഉണ്ടായാല്‍ ബഹുഭൂരിപക്ഷം ജനങ്ങളും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു  പുറത്താക്കപ്പെടും. അത്തരത്തിള്ള സമൂഹത്തെ കുറിച്ച് ചരിത്രത്തില്‍ നിന്നും സ്വന്തം അനുഭവത്തില്‍ നിന്നും മനസിലാക്കിയിട്ടുള്ള ജനങ്ങള്‍ അതിന്റെ തിരിച്ചു വരവ് എന്തു വിലകൊടുത്തും തടയും.  (എഴുത്ത്, ഓഗസ്റ്റ് 2017)

Friday, August 25, 2017

മനുഷ്യാവകാശമാണ്‌ സ്വകാര്യത 
supreme court

# ബി.ആർ.പി. ഭാസ്കർ......

ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടില്ലാത്ത പല അവകാശങ്ങളും സുപ്രീം കോടതി അതില്‍ നിന്നു വായിച്ചെടുത്തിട്ടുണ്ട്. അതില്‍ ആദ്യത്തേത് പത്രസ്വാതന്ത്ര്യമാണ്. അത് അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി ഡോ. ബി.ആര്‍. അംബേദ്‌കര്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ പറഞ്ഞിരുന്നു. കോടതി അത് ശരിവെച്ചു. പിന്നീട് കോടതി കണ്ടെത്തിയ അവകാശങ്ങളില്‍ ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടുന്നു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച്‌ ഇന്നലെ നല്‍കിയ ചരിത്ര വിധി സ്വകാര്യതയെയും ആ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ജഡ്ജിമാര്‍ ഏക സ്വരത്തില്‍ സ്വകാര്യത മൌലികാവകാശമാണെന്നു പ്രഖ്യാപിച്ചത്.

 അർഥവത്തായ നിരീക്ഷണം

സ്വകാര്യത മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്ന കോടതിയുടെ നിരീക്ഷണം അര്‍ത്ഥവത്താണ്. ഇന്ത്യ ഭരണഘടന നിര്‍മ്മിക്കുന്ന സമയത്ത് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കുകയായിരുന്നു. അവകാശങ്ങളെ കുറിച്ചുള്ള ആധുനിക സങ്കല്പങ്ങള്‍ രേഖയില്‍ ഉള്‍പ്പെടുത്താന്‍ രണ്ടിടത്തും ശ്രമങ്ങള്‍ നടന്നു. അതുകൊണ്ട് രണ്ട് രേഖകളിലും പൊതുവായ നിരവധി ഘടകങ്ങളുണ്ട്. അന്താരാഷ്‌ട്ര രേഖകളില്‍ പറയുന്ന അവകാശങ്ങള്‍ നമ്മുടെ രാജ്യത്തില്ലെങ്കില്‍ ഭരണഘടനാ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുമ്പോള്‍  അവ കൂട്ടിച്ചേര്‍ക്കണമെന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. ഇപ്പോള്‍ കോടതി  ചെയ്തിരിക്കുന്നത് അതാണ്‌.

സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 12ആം വകുപ്പ് സ്വകാര്യതയെ സംബന്ധിക്കുന്നതാണ്. ആരുടെയും സ്വകാര്യതയും കുടുംബവും ഗൃഹവും എഴുത്തുകുത്തും ഏകപക്ഷീയമായ ഇടപെടലിനും മാനവും പെരുമയും ആക്രമണത്തിനും വിധേയമാകരുതെന്നു അത്  പറയുന്നു. സ്വകാര്യതയ്ക്കൊപ്പം കുടുംബം, താമസസ്ഥലം, കത്തിടപാട് എന്നിവ പരാമര്ശിക്കപ്പെടുന്നതില്‍ നിന്ന് ഇത് ഒരു വ്യക്തികേന്ദ്രീകൃത  അവകാശമാണെന്ന് മനസിലാക്കാം. ഇക്കാരണത്താല്‍ ഇത് അമേരിക്കന്‍ വ്യക്തിസ്വാതന്ത്ര്യ സങ്കല്പത്തിന്റെ ഭാഗമാണെന്നും ഭാരതീയ സംസ്കാരത്തിന് അന്യമാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ധാരാളം പേര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തേടുന്ന നമ്മുടെ രാജ്യത്ത് അങ്ങനെയൊരു സങ്കല്‍പത്തിനു പ്രസക്തിയില്ലെന്നാണ് അവരുടെ പക്ഷം. ഈ അടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡ് വേണമെന്ന നിബന്ധന വെച്ചത്.

തെറ്റായ ധാരണകളുടെ മേല്‍ കെട്ടിപ്പടുത്തിട്ടുള്ള വാദമാണിത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന അമേരിക്കക്കാരുടെ എണ്ണം ചെറുതല്ല. ഒബാമയുടെ ആരോഗ്യപദ്ധതി നിലവില്‍ വന്നതിനെ തുടര്‍ന്ന്‍ ജനസംഖ്യയുടെ 49.2 ശതമാനം -– അതായത് ഏതാണ്ട് പകുതി -– ഏതെങ്കിലും സര്‍ക്കാര്‍ പരിപാടിയുടെ ഗുണഭോക്താക്കളാണെന്നു അമേരിക്കയിലെ സെന്‍സസ് ബോര്‍ഡ് 2011ല്‍ വെളിപ്പെടുത്തുകയുണ്ടായി. രാജസ്ഥാനില്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒന്നര ലക്ഷം കുടുംബങ്ങളോട്‌ വീട്ടിന്റെ ചുവരില്‍ “ഞാന്‍ ദരിദ്രനാണ്” എന്നെഴുതി വെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ മാസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹായം ലഭിക്കാന്‍ “ദാരിദ്രവാസി” എന്ന് സ്വയം മുദ്രകുത്താന്‍  സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അത്യന്തം ഹീനമാണ്. ഇത്തരം നിന്ദ്യ പ്രവൃത്തികള്‍ ഒഴിവാക്കാനാണ് ഒരാളുടെ പേരും പെരുമയും ആക്രമിക്കപ്പെടരുതെന്ന്‍ സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം നിര്‍ദ്ദേശിക്കുന്നത്.

 പരിമിതികളുണ്ട്‌.

മൌലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ഒരു പൌരനു ഉയര്‍ന്ന കോടതികളെ സമീപിച്ച് അവ ഉറപ്പാക്കാനാകും. പക്ഷെ ഒരവകാശവും പരിമിതികളില്ലാത്തതല്ല. കേസന്വേഷണത്തിന്റെ ഭാഗമായി ഒരു റെയ്ഡ് നടന്നപ്പോള്‍ അത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു വാദിച്ചുകൊണ്ട് ഒരാള്‍ 1950കളില്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. സ്വകാര്യത മൌലികാവകാശമല്ലെന്നാണ് അന്ന് കോടതി പറഞ്ഞത്. ഇപ്പോള്‍ അത് മൌലികാവകാശമായിരിക്കുന്നു. ഭരണഘടനപ്രകാരം മൌലികാവകാശങ്ങളുടെ മേല്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതിനായി പുതിയ നിയമം കൊണ്ടുവരികയോ നിലവിലുള്ളവ ഭേദഗതി ചെയ്യുകയൊ  ചെയ്യാവുന്നതാണ്.

പുതിയ സാങ്കേതികവിദ്യ വ്യക്തികളുടെ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചതിനോടൊപ്പം പൌരന്മാരെ നിരീക്ഷിക്കാന്‍ ഭരണകൂടത്തിന്  കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുമുണ്ട്. രഹസ്യരേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച് അമേരിക്കന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ എഡവേര്‍ഡ സ്നോഡന്‍ (Edward Snowden) തന്റെ പ്രവൃത്തി ന്യായീകരിച്ചു കൊണ്ടു പറഞ്ഞത് സ്വകാര്യതയില്ലാത്ത ലോകത്ത് തനിക്ക് ജീവിക്കേണ്ട എന്നാണു. അങ്ങനെയൊരു ലോകത്ത് ബൌദ്ധികമായ അന്വേഷണങ്ങള്‍ക്കും സര്ഗാത്മകതയ്ക്കും ഇടമുണ്ടാകില്ലെന്നു സ്നോഡന്‍ പറഞ്ഞു. ഇതെ ആശങ്ക തന്നെയാണ് പ്രശസ്ത ചിന്തകനായ നോം ചോംസ്കിയുടെ "ജനങ്ങള്‍ തങ്ങളുടെ സ്വകാര്യത ഉപേക്ഷിക്കാന്‍ തയ്യാറാകുന്നത് അപകടകരമാണ് എന്നാ പ്രസ്താവത്തിലുമുള്ളത്.       

ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ എടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്വകാര്യത എന്ന മൌലികാവകാശം സംരക്ഷിക്കുന്നതിനു പൌരസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. (മാതൃഭൂമി, ആഗസ്റ്റ്‌ 25, 2017)


Friday, August 11, 2017

ഗാന്ധിയും നെഹ്രുവും ഹിന്ദുത്വവും

ബി.ആര്‍.പി. ഭാസ്കര്‍

സ്വാതന്ത്ര്യം നേടി ആറു മാസം തികയും മുമ്പ്1948 ജനുവരിയില്‍,സ്വാതന്ത്ര്യസമരത്തിന്റെ സര്‍വോന്നത നേതാവെന്ന നിലയില്‍ ഇന്ത്യ രാഷ്ട്രപിതാവായി ആദരിക്കുന്ന മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടുഹിന്ദുത്വത്തിന്‍റെ ഉപജ്ഞാതാവായ വി.ഡി.സവര്‍ക്കറുടെ അനുയായി നാഥ റാം ഗോഡ്സെ ആയിരുന്നു കൊലയാളി
ഹിന്ദുരാഷ്ട്രസൃഷ്ടിക്കുള്ള തടസം നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയെ വധിച്ചതെന്ന്‍ ഗോഡ്സെ കോടതിയില്‍ നടത്തിയതും ഹിന്ദുത്വവാദികള്‍ വ്യാപകമായി വിതരണം ചെയ്തതുമായ പ്രസ്താവനയില്‍ നിന്ന്‍ വ്യക്തമാണ്.

സ്വതന്ത്ര ഇന്ത്യക്കൊപ്പം ജന്മം കൊണ്ട പാകിസ്ഥാന്‍റെ സ്ഥാപകനും ആദ്യ ഗവര്‍ണര്‍ ജനറലുമായ മുഹമ്മദ്‌ അലി ജിന്ന രോഗബാധയെ തുടര്‍ന്ന്‍ 1948 സെപ്തംബറില്‍ അന്തരിച്ചുഅദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകനും പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്‍ 195lല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കൊല്ലപ്പെട്ടുകൊലയാളി അഫ്ഗാനിസ്ഥാന്‍ സ്വദേശിയായിരുന്നുഅയാളെ പോലീസ് അപ്പോള്‍ തന്നെ കൊന്നതുകൊണ്ട് കൊല നടത്താന്‍ ആരാണ് അയാളെ  നിയോഗിച്ചതെന്ന്‍ കണ്ടെത്താനായില്ല

ഒരു മുസലിം ആവാസസ്ഥാനം  എന്ന നിലയിലാണ് പാകിസ്ഥാന്‍ വിഭാവന ചെയ്യപ്പെട്ടതെങ്കിലും അത് നിലവില്‍ വന്നപ്പോള്‍ എല്ലാ മതസ്ഥരും തുല്യരായിരിക്കുമെന്ന്‍ ജിന്ന പ്രസ്താവിച്ചുജിന്നയുടെയും ലിയാഖത്ത് അലിയുടെയും വേര്പാടിനുശേഷം അത്തരത്തിലുള്ള നിലപാടെടുക്കാന്‍ തയ്യാറുള്ള ഒരു നേതാവ് പാകിസ്ഥാനില്‍ ഉണ്ടായിരുന്നില്ല. വൈകാതെ  അതൊരു മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.

ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്ഗ്രസ് നേതാക്കള്‍ രാജ്യത്തെ വിഭജിക്കാനുള്ള ബ്രട്ടന്റെ തീരുമാനത്തിനു സമ്മതം മൂളിയെങ്കിലും മുസ്ലിം ലീഗിന്റെ ദ്വിരാഷ്ട്ര സിദ്ധാന്തം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ഗാന്ധിവധം ദിശാമാറ്റത്തിലേക്ക് നയിച്ചില്ല.    ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ കോണ്ഗ്രസ് മതേതര ജനാധിപത്യ രാഷ്ട്രം എന്ന സങ്കല്പവുമായി മുന്നോട്ടു പോയി. അങ്ങനെ ഹിന്ദുത്വവാദികളുടെ സ്വപ്നം പൊലിഞ്ഞുഗാന്ധിയെയല്ല നെഹ്രുവിനെയായിരുന്നു വധിക്കേണ്ടിയിരുന്നതെന്ന്‍ ഒരു ഹിന്ദുത്വ നേതാവ് അടുത്ത കാലത്ത് പറയുകയുണ്ടായിആ നിരീക്ഷണത്തില്‍ നെഹ്‌റുവിന്റെ സാന്നിധ്യമാണ് ഹിന്ദുരാഷ്ട്ര നിര്‍മ്മിതി തടഞ്ഞതെന്ന തിരിച്ചറിവ് പ്രതിഫലിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്രുവിന്റെ പേരു ഉച്ചരിക്കാന്‍ പോലും ഭയപ്പെടുന്നതിന്റെ കാരണവും അതു തന്നെ.

വിഭജനതീരുമാനത്തെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷവും അഭയാര്‍ഥി പ്രവാഹവും വടക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളിലെ അന്തരീക്ഷം കലുഷിതമാക്കിയിരുന്നു. ന്യൂ ഡല്‍ഹി തെരുവില്‍ അക്രമം നടക്കുന്നത്‌ കണ്ടു നെഹ്‌റു കാറില്‍ നിന്നിറങ്ങി അക്രമികളെ നേരിടാന്‍  മുതിര്‍ന്ന ഒരവസരവും അക്കാലത്തുണ്ടായി. അതിനിടയില്‍ ബി. ആര്‍. അംബേദ്‌കറുടെ നേതൃത്വത്തില്‍ എല്ലാവര്ക്കും തുല്യതയും തുല്യാവകാശങ്ങളും ഉറപ്പു നല്‍കുന്ന ഭരണഘടന തയ്യാറാക്കപ്പെടുകയും 1950 ജനുവരിയില്‍ അത് പ്രാബല്യത്തില്‍ വരികയും ചെയ്തു. .

പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വോട്ടവകാശമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ് 1951 അവസാനവും 1952 ആദ്യവുമായി നടക്കുമ്പോള്‍ സ്വാതന്ത്ര്യം നേടിയിട്ടു അഞ്ചു കൊല്ലം തികഞ്ഞിരുന്നില്ല. ചെറിയ പേരു മാറ്റത്തോടെ പ്രത്യക്ഷപ്പെട്ട മുസ്ലിം ലീഗിന് ആ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനും കഴിഞ്ഞു. ഹിന്ദുത്വ ചേരിയുടെ മൂന്നു കക്ഷികളാണ് ആ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്: സവര്‍ക്കറുടെ ഹിന്ദു മഹാസഭ, ആര്‍. എസ്. എസ് മുന്‍കൈയെടുത്ത് മഹാസഭാ മുന്‍അദ്ധ്യക്ഷനും നെഹ്‌റു മന്ത്രിസഭയില്‍ അംഗവുമായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനസംഘം, സംന്യാസിമാരുടെ പാര്‍ട്ടിയായ രാമ രാജ്യ പരിഷത്ത്. മൂന്നു കക്ഷികള്‍ക്കും കൂടി 489 അംഗങ്ങളുള്ള ലോക് സഭയില്‍ കിട്ടിയത് വെറും പത്ത് സീറ്റ് (ഹിന്ദുഹാസഭ നാല്, ജനസംഘം, ആര്‍.ആര്‍.പി മൂന്നു വീതം.) അതില്‍ ഏഴെണ്ണം മുന്‍ നാട്ടുരാജ്യങ്ങള്‍ മാത്രമടങ്ങിയ രാജസ്ഥാന്‍, മദ്ധ്യഭാരത്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. അവിടങ്ങളില്‍ വര്‍ഗീയതേക്കാള്‍ ഫ്യൂഡല്‍ സ്വാധീനമാകണം നിര്ണ്ണായകമായത്. 

കോണ്ഗ്രസിന് കിട്ടിയത് 364. അന്നു അത് ഹിന്ദു മേഖലകളില്‍ വര്‍ഗീയാന്തരീക്ഷം മറികടന്നത് വര്‍ഗീയതയുമായി സമരസപ്പെട്ടുകൊണ്ടല്ല, അതിനെ ധൈര്യത്തോടെ നേരിട്ടുകൊണ്ടാണ്‌. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നെഹ്‌റു എല്ലാത്തരം വര്‍ഗീയതകള്‍ക്കുമെതിരെ ആഞ്ഞടിച്ചിരുന്നു.

ആ തെരഞ്ഞെടുപ്പില്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ അംബാലാ സിറ്റി അസംബ്ലി നിയോജകമണ്ഡലത്തില്‍ (ഇപ്പോള്‍ ആ സ്ഥലം ഹര്യാനയിലാണ്) കോണ്ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഗാഫര്‍ ഖാന്‍ എന്ന പ്രാദേശിക നേതാവായിരുന്നു. കലാപത്തെ തുടര്‍ന്നു പട്ടണത്തിലെ മുസ്ലിംകളെല്ലാം പാകിസ്ഥാനിലേക്ക് പലായനം ചെയ്തപ്പോള്‍ അവിടെത്തന്നെ നിന്ന അദ്ദേഹം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ  ഏക മുസ്ലിമായിരുന്നു. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചങ്കൂറ്റം നെഹ്രുവിന്റെ കോണ്ഗ്രസിനുണ്ടായിരുന്നു. വോട്ടര്‍മാര്‍ ആ തീരുമാനത്തിന്‍റെ പിന്നിലുള്ള ചേതോവികാരം തിരിച്ചറിയുകയും ഗാഫര്‍ ഖാനെ വിജയിപ്പിക്കുകയും ചെയ്തു. അടുത്ത രണ്ടു തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്നെയായിരുന്നു കോണ്ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. മരണം വരെ അദ്ദേഹം അംബാലയെ പ്രതിനിധീകരിച്ചു. 

സ്വാതന്ത്ര്യത്തിന്‍റെ ആദ്യകാലത്തെ അനുഭവത്തില്‍ നിന്ന്‍ മതനിരപേക്ഷ കക്ഷികള്‍ പഠിക്കേണ്ട പാഠം വര്‍ഗീയതയെ തോല്‍പ്പിക്കേണ്ടത് നേര്ക്കുനേര്‍ പോരടിച്ചാണെന്നാണ്. മൃദുഹിന്ദുത്വം തീവ്രഹിന്ദുത്വത്തിനു മറുമരുന്നല്ല. (മാധ്യമം, ഓഗസ്റ്റ് 9, 2017