Sunday, April 17, 2016

അനന്യനായ് കെ.എം.റോയ്



സമകാലിക മലയാള പത്രപ്രവർത്തനത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് കെ.എം. റോയ്. ലേഖകൻ, പംക്തികാരൻ, പത്രാധിപർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിക്കുകയും ധാരാളം യുവപത്രപ്രവർത്തകരെ പരിശീലിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്. പത്രപ്രവർത്തകരുടെ ട്രെയ്‌ഡ് യൂണിയന്റെ നേതാവുമായിരുന്നു അദ്ദേഹം. “അനന്യനായ് കെ.എം.റോയ്” എന്ന പുസ്തകത്തിൽ ഏതാനും സഹപ്രവർത്തകരും ശിഷ്യരും അവരുടെ റോയ് അനുഭവങ്ങൾ വിവരിക്കുന്നു.

റോയ് പത്രാധിപരായിരിക്കെയാണ് മലയാളപത്രങ്ങൾ ഒതുക്കിക്കളയുമായിരുന്ന സിസ്റ്റർ അഭയയുടെ ദാരുണമായ അന്ത്യം സമ്മർദ്ദങ്ങളെ അവഗണിച്ചുകൊണ്ട് മംഗളം ദിനപത്രം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതും കേരളത്തിൽ ചർച്ചാവിഷയമായതും.

പത്രപ്രവർത്തനത്തോടൊപ്പം റോയ് പൊതുരംഗത്തും സജീവമായിരുന്നു. കുറച്ചു കാലം  അദ്ദേഹം കൊച്ചി കോർപ്പൊറേഷൻ അംഗമായിരുന്നു.

വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാലത്ത് ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സിന്റെ ഒരു സമ്മേളനത്തിൽവെച്ചാണ് ഞാൻ റോയിയെ പരിചയപ്പെട്ടത്.  അവസാന ദിവസം റോയിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ വള്ളംകളി പാട്ടു പാടിയപ്പോൾ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആവേശത്തോടെ പങ്കാളികളായതോർക്കുന്നു.  

ചെന്നൈയിൽ യു.എൻ.ഐയുടെ ദക്ഷിണ മേഖലയുടെ ചുമതല വഹിക്കുന്ന കാലത്ത് റോയ് ദ് ഹിന്ദു വിട്ടതായി ഒരു സുഹൃത്തിൽ നിന്നറിഞ്ഞു. അപ്പോൾ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി മത്സരം യു.എൻ.ഐക്കുവേണ്ടി റിപ്പോർട്ടു ചെയ്യാനാകുമോ എന്നന്വേഷിച്ചു. അദ്ദേഹം അത് ചെയ്യാമെന്നേറ്റു. അതിനുശേഷം അദ്ദേഹം യു.എൻ.ഐയുടെ കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടറായി ചേർന്നു. ഒരു ദിവസം റോയിയുടെ ഒരു കത്തു കിട്ടി. അത് രാജിക്കത്തായിരുന്നു. ഒപ്പം എനിക്കു ഒരു കുറിപ്പും. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇടതു പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കാമെന്ന് ഏറ്റിരുന്നെന്നും ആ വാഗ്ദാനം നിറവേറ്റാനായി രാജി വെക്കുന്നുവെന്നും അതിൽ അദ്ദേഹം എഴുതി.

.രാജിക്കാര്യത്തിൽ തെരഞ്ഞെടുപ്പു കഴിഞ്ഞു തീരുമാനമെടുത്താൽ മതിയെന്ന് ഞാൻ നിശ്ചയിച്ചു. കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ടെന്ന വിവരം ലഭിച്ചപ്പോൾ രാജിക്കത്ത് ഹെഡ് ആഫീസിലേക്കയച്ചു. സ്വതന്ത്രനായി മത്സരിച്ച് കൌൺസിലറായ റോയിയെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കാണേണ്ടതില്ലെന്നും അതുകൊണ്ട് രാജി സ്വീകരിക്കേണ്ടെന്നുമുള്ള എന്റെ ശുപാർശ ജനറൽ മാനേജർ സ്വീകരിച്ചു.   

റോയിയെ ഏതാനും പതിറ്റാ‍ണ്ടു മുമ്പ് മലയാളി സ്ത്രീകൾ തലമുടി അലങ്കരിക്കുനതിന് ഉപയോഗിച്ചിരുന്ന ‘ബണ്ണു’മായി ബന്ധിപ്പിക്കുന്ന കഥ രണ്ട് ലേഖകന്മാർ എഴുതിയിട്ടുണ്ട്. രണ്ടു പേരുടെ കഥകളും തമ്മിൽ പൊരുത്തക്കേടുണ്ട്. അത് ഒഴിവാക്കാമായിരുന്നു.

പ്രസാധകൻ:
Dr. V. Sreekumar,
MaAlu Publications,
Kadavanthra,P.O.,
Ernakulam 682 020
e-mail: sreekumar.v@nic.in
Mobile 9895881530  9995802039

Price: Rs 180 

No comments: