Wednesday, April 13, 2016

വീണ്ടുമൊരു മനുഷ്യനിർമിത ദുരന്തം

ബി ആർ പി ഭാസ്കർ
ജനയുഗ
വൂർ പുറ്റിങ്ങൽ ക്ഷേത്രപരിസരത്ത്‌ നൂറിലധികം ജീവൻ കവർന്ന വൻസ്ഫോടനം ഒരപകടമായിരുന്നില്ല. അത്‌ ഒഴിവാക്കാനാകുമായിരുന്ന ഒരു മനുഷ്യനിർമിത ദുരന്തമാണ്‌. ഇത്തരം ദുരന്തങ്ങൾക്കുത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാനുള്ള ആർജ്ജവം ഭരണകൂടത്തിനില്ലാത്തതുകൊണ്ട്‌ അവ തുടർക്കഥയായിരിക്കുന്നു.

ദുരന്തമുണ്ടാകുമ്പോൾ, അത്‌ വലുതായാലും ചെറുതായാലും, രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച്‌ വലിയ തോതിൽ പരാതി ഉയരാറുണ്ട്‌. ഇത്തവണ അത്തരം പരാതികൾ കുറവായിരുന്നു. സംസ്ഥാന സർക്കാർ മാത്രമല്ല കേന്ദ്ര സർക്കാരും അതിവേഗം അത്യുന്നത തലത്തിൽ തന്നെ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എല്ലാ പരിപാടികളും റദ്ദു ചെയ്ത്‌ പറവൂരിൽ ഓടിയെത്തുകയും ദുരിതാശ്വാസ നടപടികൾ സംബന്ധിച്ച്‌ തീരുമാനങ്ങളെടുക്കാൻ കൊല്ലത്ത്‌ മന്ത്രിസഭായോഗം വിളിക്കുകയും ചെയ്തു. എത്രയും വേഗം എത്തുന്നതാണെന്ന്‌ വെളുപ്പിനു ട്വീറ്റ്‌ ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡോക്ടർമാരുടെ ഒരു സംഘവുമായി വൈകുന്നേരമായപ്പൊഴേക്കും ഡൽഹിയിൽ നിന്ന്‌ പറന്നെത്തി. തെരഞ്ഞെടുപ്പിന്റെ സാമീപ്യമാണ്‌ ഈ അതിവേഗ പ്രവർത്തനങ്ങൾക്ക്‌ പ്രേരകമായതെങ്കിലും മനസു വെച്ചാൽ ഭരണകൂടങ്ങൾക്ക്‌ ഉണർന്നു പ്രവർത്തിക്കാനാകുമെന്നതിനുള്ള തെളിവെന്ന നിലയിൽ അവ സ്വാഗതാർഹമാണ്‌.

ആദ്യ ദിവസം തന്നെ സർക്കാർ രണ്ട്‌ അന്വേഷണങ്ങൾക്ക്‌ ഉത്തരവിട്ടു. ഒന്ന്‌ സാധാരണ നിയമം അനുശാസിക്കുന്ന പൊലീസ്‌ അന്വേഷണമാണ്‌. അന്വേഷണ ചുമതല സർക്കാർ ്ര‍െകെം ബ്രാഞ്ചിന്‌ കൈമാറുകയും മേൽനോട്ടം ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥനു നൽകുകയും ചെയ്തു. മറ്റേത്‌ ജുഡിഷ്യൽ അന്വേഷണമാണ്‌. ഒരു മുൻ ഹൈക്കോടതി ജഡ്ജിയെ അതിനായി ഉടൻ കണ്ടെത്തി. എന്നാൽ പൊലീസ്‌ അന്വേഷണം സത്യസന്ധമാണെന്ന്‌ ഉറപ്പുവരുത്താൻ ആവശ്യമായ ചില നടപടികൾ ഇനിയും എടുത്തിട്ടില്ല.

അമ്പലത്തിനടുത്തു താമസിക്കുന്ന പങ്കജാക്ഷിയമ്മ എന്ന എൺപതുകാരിയുടെ അപേക്ഷ പരിഗണിച്ച ജില്ലാ മജിസ്ട്രേട്ടു കൂടിയായ കളക്ടർ ഉത്സവത്തോടനുബന്ധിച്ച്‌ പരമ്പരാഗതമായി നടത്താറുള്ള വെടിക്കെട്ടിനു അനുമതി നിഷേധിച്ചിരുന്നു. പൊലീസും മറ്റ്‌ ബന്ധപ്പെട്ട വകുപ്പുകളും വെടിക്കെട്ട്‌ അനുവദിക്കരുതെന്ന്‌ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ ഭരണകൂടം ഈ നിലപാടെടുത്തത്‌. അനുമതി നിഷേധിച്ച വിവരം അഡിഷനൽ ജില്ലാ മജിസ്ട്രേട്ട്‌ ഔപചാരികമായി അമ്പലം ഭരണാധികാരികളെ അറിയിച്ചു. എന്നിട്ടും അവർ അതുമായി മുന്നോട്ടുപോയി. അനുമതി ലഭിച്ചതായി ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞുകൊണ്ട്‌ അവർ നാട്ടുകാരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും തെറ്റിദ്ധരിപ്പിച്ചതായി വാർത്തകളിൽ നിന്ന്‌ വ്യക്തമാകുന്നു. ഈ വൻ ദുരന്തത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അവർക്കാണ്‌.

പൊലീസ്‌ തടയുകയില്ലെന്ന വിശ്വാസമില്ലായിരുന്നില്ലെങ്കിൽ അമ്പലം ഭാരവാഹികൾ അഡിഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവ്‌ ലംഘിക്കാൻ ധൈര്യപ്പെടുമായിരുന്നില്ല. ആദ്യം വെടിക്കെട്ട്‌ അനുവദിക്കരുതെന്ന്‌ ശുപാർശ ചെയ്ത പൊലീസ്‌ അധികൃതർ പിന്നീട്‌ നിലപാട്‌ മാറ്റിയതായി പുറത്തു വന്നിട്ടുള്ള രേഖകൾ സൂചിപ്പിക്കുന്നു. രണ്ട്‌ സാഹചര്യങ്ങളിലാണ്‌ ഇത്തരം ചുവടുമാറ്റമുണ്ടാവുക. ഒന്ന്‌ അഴിമതിയാണ്‌. മറ്റേത്‌ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദവും. ഇതിൽ ഏതാണ്‌ സംഭവിച്ചതെന്നറിയേണ്ടിയിരിക്കുന്നു.

ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം മാറ്റാൻ അതിനും മുകളിലുള്ള ബ്യൂറോക്രസിയിൽ നിന്നോ രാഷ്ട്രീയ അധികാര കേന്ദ്രത്തിൽ നിന്നോ സമ്മർദ്ദമുണ്ടാകണം. അതുണ്ടായെന്നതിന്‌ വിശ്വസനീയമായ തെളിവുകൾ കണ്ടെത്താനെളുപ്പല്ല. അന്വേഷണം സത്യസന്ധമാകണമെങ്കിൽ സാക്ഷികൾ സ്വാധീനിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കണം. പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ ആവശ്യം മുൻനിർത്തി എടുക്കേണ്ടിയിരുന്ന ഒരു തീരുമാനം സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ജില്ലാ പൊലീസുദ്യോഗസ്ഥരെ ഉടൻ സ്ഥലത്തു നിന്നു മാറ്റുകയെന്നതാണ്‌. ഇക്കാര്യത്തിൽ സർക്കാർ വീഴ്ച വരുത്തിയിരിക്കുന്നു.

സുരക്ഷാ മുൻകരുതലുകൾ പാലിക്കാതിരുന്നതുകൊണ്ടാണ്‌ ഇത്ര വലിയ ദുരന്തമുണ്ടായതെന്ന്‌ ജനീവ ആസ്ഥാനമായുള്ള ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്തനിവാരണ വിഭാഗം മേധാവിയായ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആ നിരീക്ഷണത്തിൽ നിന്ന്‌ സ്വാഭാവികമായി ഒരു ചോദ്യമുയരുന്നു: എന്തുകൊണ്ടാണ്‌ അവ പാലിക്കപ്പെടാതെ പോയത്‌? ഒരുപക്ഷെ അതിനും മുമ്പ്‌ മറ്റ്‌ ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്‌: ദുരന്തങ്ങൾ ഒഴിവാക്കാനെടുക്കേണ്ട മുൻകരുതലുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അവ ലക്ഷ്യംനേടാൻ പര്യാപ്തമാണോ?

കേരളത്തിൽ അടിക്കടി വെളിപ്പെട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഉരുത്തിരിഞ്ഞിട്ടുള്ള രാഷ്ട്രീയ സംസ്കാരവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ചട്ടങ്ങൾ രൂപപ്പെടുത്തുന്നത്‌ സമൂഹത്തിന്റെ വിശാലതാൽപര്യങ്ങൾ മുൻനിർത്തിയല്ല, ഭരണാധികാരികളുടെമേൽ ദുഃസ്വാധീനം ചെലുത്താൻ കഴിവുള്ള സ്ഥാപിതതാൽപര്യങ്ങളുടെ ആവശ്യം മുൻനിർത്തിയാണ്‌. അവർ സാമ്പത്തികശക്തികളൊ ജാതിമതശക്തികളൊ ആകാം. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ തുടങ്ങിയ വനം കയ്യേറ്റം മുതൽ ഇപ്പോൾ വ്യാപകമായി നടക്കുന്ന മണൽവാരലൂം പാറപൊട്ടിക്കലും വയൽ നികത്തലും പോലുള്ള പലതും അവയിൽ പെടും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉയർന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടങ്ങളിൽ തീപിടുത്തം തടയാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ ചട്ടങ്ങൾക്ക്‌ പ്രാബല്യം നൽകാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ കെട്ടുകെട്ടിച്ച സംഭവം മറക്കാനുള്ള കാലമായില്ല. കാശു കൊടുത്ത്‌ ഫ്ലാറ്റുകൾ വാങ്ങി അവിടെ താമസിക്കുന്ന ജനങ്ങളുടെ താൽപര്യങ്ങളേക്കാൾ ഭരണാധികാരികൾ കെട്ടിടം കെട്ടി കാശുണ്ടാക്കുന്നവരുടെ താൽപര്യങ്ങൾക്ക്‌ പ്രാധാന്യം കൽപിക്കുന്നതിന്റെ കാരണം ഊഹിക്കാവുന്നതാണ്‌.

പുറ്റിങ്ങൽ ദുരന്തത്തോടെ അമ്പലങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളത്തും വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്‌. ചില ക്രൈസ്തവ സഭകൾ ഈ ദുരന്തത്തിൽ നിന്ന്‌ പാഠം ഉൾക്കൊണ്ടുകൊണ്ട്‌ തങ്ങളുടെ ആഘോഷങ്ങളിൽ വെടിക്കെട്ട്‌ ഒഴിവാക്കാൻ തീരുമാനിച്ചത്‌ അഭിനന്ദനാർഹവും അനുകരണീയവുമാണ്‌. വെടിക്കെട്ട്‌ ആചാരത്തിന്റെ ഭാഗമാണെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നുമുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവം അജ്ഞതയിൽ നിന്നുണ്ടായതാകാം. പല ആത്മീയ നേതാക്കളും ഹൈന്ദവ സംഘടനകളും ഇത്തരം ദുരാചാരങ്ങൾ നിർത്തണമെന്ന്‌ പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സമൂഹത്തിൽ അഭിപ്രായ ഭിന്നതയുള്ളപ്പോൾ പുരോഗമനപരമായ ആശയങ്ങൾക്കൊപ്പം നിൽക്കാനുള്ള ചുമതല സർക്കാരിനുണ്ട്‌.

ജില്ലാ അധികൃതർ ദുരിതനിവാരണത്തിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ട സമയത്ത്‌ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ സന്ദർശനം ഭാഗികമായെങ്കിലും അവരുടെ ശ്രദ്ധ തിരിച്ചുവിട്ടിരിക്കണം. ഡൽഹിയിൽ നിന്ന്‌ തിരിക്കുന്നതിനു മുമ്പ്‌ പ്രധാനമന്ത്രി കേരളത്തിലെ അധികൃതരുമായി ആശയവിനിമയം നടത്തിയിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹത്തിന്‌ വിമാനത്തിൽ ഡോക്ടർമാർക്കു പകരം രക്തവും പ്ലാസ്മായും പോലൂള്ള അവശ്യസാമഗ്രികൾ കൊണ്ടുവരാനാകുമായിരുന്നു. (ജനയുഗം, ഏപ്രിൽ 13, 2016).

No comments: