Sunday, February 7, 2016

ഒരു നോവലിസ്റ്റിന്റെ പിറവി



വഴികൾ അവസാനിക്കുന്നില്ല (നോവൽ): കല്ലിയൂർ ഗോപകുമാർ, ഗ്രീൻ ബുക്സ്, തൃശ്ശൂർ, 250 രൂപ.

ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധിയായാണ് ഞാൻ കല്ലിയൂർ ഗോപകുമാറിനെ ആദ്യം അറിഞ്ഞത്. പിന്നീട് ഒരു അഭിഭാഷകനായി കണ്ടു. ഇപ്പോൾ ഒരു നോവലിസ്റ്റായി അദ്ദേഹം എത്തിയിരിക്കുന്നു. 

“വഴികൾ അവസാനിക്കുന്നില്ല“ എന്ന നോവൽ വായിക്കുന്ന ആരും അദ്ദേഹം സാഹിത്യലോകത്ത് ഒരു തുടക്കക്കാരനാണെന്ന്  വിശ്വസിക്കാൻ മടിക്കും. തഴക്കവും പഴക്കവുമുള്ള ഒരു നോവലിസ്റ്റിന്റെ കൈവിരുത് ഈ കൃതിയിലുടനീളമുണ്ട്.

തിന്മകൾ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു കാലഘട്ടമാണിത്. ആ തിന്മകളെല്ലാം കല്ലിയൂർ ഗോപകുമാർ നമുക്ക് പരിചയപ്പെടുത്തി തരുന്ന, നഗരത്തിൽ നിന്ന് അകലെയല്ലാത്ത മുകുന്ദപുരം ഗ്രാമത്തിലുണ്ട്. അവയെ നിർഭയമായും സത്യസന്ധമായും അഭിമുഖീകരിക്കാനും മറികടക്കാനും സേതുമാധവൻ ഗ്രാമീണരെ പ്രാപ്തരാക്കുന്നു. 

ഇങ്ങനെയൊക്കെ ലോകത്തെ മാറ്റിമറിക്കാൻ പറ്റുമോയെന്ന് വായനക്കാർ ആശങ്കപ്പെട്ടേക്കാമെന്ന് അവതാരികയിൽ പ്രശസ്ത കഥാകൃത്ത് പെരുമ്പടവം ശ്രീധരൻ നിരീക്ഷിക്കുന്നു. അതിനുള്ള ഉത്തരം ഒരു മറുചോദ്യത്തിന്റെ രൂപത്തിൽ അദ്ദേഹം നൽകുകയും ചെയ്യുന്നു. ഇങ്ങനെയല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ലോകം മാറുന്നത്?

മനുഷ്യജീവിതത്തിലെ നന്മയുടെയും തിന്മയുടെയും വഴികൾ അവസാനിക്കുന്നില്ലെന്ന് നോവലിസ്റ്റ് മുഖ്യ കഥാപാത്രത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. കർമ്മഫലമിച്ഛിക്കാതെ നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാമെന്നതാണ്  നോവൽ നൽകുന്ന സന്ദേശം. കാലിക പ്രസക്തിയുള്ള ഒരു സന്ദേശമാണത്.

No comments: