Wednesday, February 17, 2016

ഹിന്ദുത്വത്തിന്റെ സമഗ്രാധിപത്യ പദ്ധതി

ബി ആർ പി ഭാസ്കർ
ജനയുഗം

രോഹിത്‌ വെമുലയുടെ മരണത്തിൽ കലാശിച്ച ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിലെ സംഭവങ്ങളെപ്പോലെ, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ്‌. കനയ്യ കുമാറിന്റെയും സഹപ്രവർത്തകരുടെയും അറസ്റ്റിലേക്ക്‌ നയിച്ച സംഭവങ്ങളും യാദൃശ്ചികമല്ല. പുരോഗമനോന്മുഖരായ അധ്യാപകരും വിദ്യാർഥികളുമുള്ള ക്യാമ്പസുകളെ പിടിച്ചടക്കാനുള്ള സംഘ പരിവാറിന്റെ ശ്രമത്തിന്റെ ഭാഗമാണവ.

ഡൽഹി സർവകലാശാല ഏറെ കാലമായി സംഘപരിവാറിന്റെ നിയന്ത്രണത്തിലാണ്‌. പ്രശസ്ത ആംഗലേയ കവിയും ഭാഷാപണ്ഡിതനുമായ എ കെ രാമാനുജന്റെ ‘മുന്നൂറ്‌ രാമായണങ്ങൾ’ എന്ന ഉപന്യാസം ബി എ (ഓണേഴ്സ്‌) ചരിത്ര വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയപ്പോൾ ബിജെപിയുടെ വിദ്യാർഥി സംഘടനയായ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിനെ (എബിവിപി) അവർ അതിനെതിരെ ഇളക്കിവിട്ടിരുന്നു. തുടർന്ന്‌ ചരിത്ര വിഭാഗത്തിന്റെ എതിർപ്പ്‌ അവഗണിച്ചുകൊണ്ട്‌ അക്കാദമിക കൗൺസിൽ ആ ഉപന്യാസം പാഠ്യപദ്ധതിയിൽ നിന്ന്‌ ഒഴിവാക്കി. കൗൺസിലിലെ 120 അംഗങ്ങളിൽ ഒൻപതു പേർ മാത്രമാണ്‌ തീരുമാനത്തെ എതിർത്തത്‌.

ഡൽഹി സർവകലാശാലയ്ക്കു മേലുള്ളതുപോലത്തെ ആധിപത്യം രാജ്യമൊട്ടുക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേൽ സ്ഥാപിക്കാൻ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നു. നരേന്ദ്രമോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നതിനും കഠിന പ്രയത്നം നടത്തിയ ആ സംഘടനയാണ്‌ ഇന്ന്‌ ഫലത്തിൽ മാനവവിഭവവികസന വകുപ്പ്‌ ഭരിക്കുന്നത്‌. വിദ്യാഭ്യാസനയം രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ആ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി ഏൽപിച്ചത്‌ പ്രത്യക്ഷത്തിൽ അതിനുള്ള ഒരു യോഗ്യതയുമില്ലാത്ത സ്മൃതി ഇറാനിയെയാണ്‌. അതിലൂടെ അദ്ദേഹം ആർഎസ്‌എസിന്‌ പിൻസീറ്റ്‌ ഡ്രൈവിങ്‌ നടത്താനുള്ള അവസരം സൃഷ്ടിച്ചു.
ആർഎസ്‌എസ്‌ വിദ്യാഭ്യാസരംഗത്ത്‌ പ്രവർത്തിക്കുന്ന പതിനൊന്ന്‌ പോഷക സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന ‘ശിക്ഷാ സമൂഹി’നെ ഇറാനിയെ ഉപദേശിക്കാൻ നിയോഗിച്ചു. മോഡി സർക്കാരിന്റെ ആദ്യ ആറുമാസക്കാലത്ത്‌ സമൂഹ്‌ സ്മൃതി ഇറാനിയുമായി ആറു തവണ ചർച്ച നടത്തിയതായി 2014 നവംബറിൽ ഇൻഡ്യൻ എക്സ്പ്രസ്‌ റിപ്പോർട്ടു ചെയ്തു. മന്ത്രി വേഗം നടപടികളെടുക്കുന്നില്ലെന്ന സംഘടനയുടെ പരാതിയെ തുടർന്ന്‌ മോഡി ദീർഘകാലം ആർഎസ്‌എസ്‌ പ്രചാരകനായിരുന്ന രാം ശങ്കർ കത്തേരിയയെ വകുപ്പിൽ സഹമന്ത്രിയായി നിയമിച്ചു. തെരഞ്ഞെടുപ്പു സമയത്ത്‌ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച്‌ ഇരുപതിലധികം ക്രിമിനൽ കേസുകൾ നേരിടുന്നയാളാണു ഈ കത്തേരിയ. ആഗ്രാ സർവകലാശാലയിൽ ജോലി നേടാനായി ബി എ, എം എ പരീക്ഷകളുടെ വ്യാജ മാർക്കുഷീറ്റുകളുണ്ടാക്കിയെന്നതാണ്‌ രണ്ട്‌ കേസുകളിലെ ആരോപണം.

മാനവവിഭവവികസന വകുപ്പ്‌ നേരിട്ടു നിയന്ത്രിക്കുന്ന നാഷണൽ കൗൺസിൽ ഫോർ എജ്യോൂക്കേഷനൽ റിസർച്ച്‌ ആൻഡ്‌ ട്രെയിനിങ്‌ (എൻസിഇആർടി), സെൻട്രൽ ബോർഡ്‌ ഓഫ്‌ സെക്കൻഡറി എജുക്കേഷൻ (സിബിഎസ്‌ഇ) എന്നിവയിലൂടെയാണ്‌ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മേൽ ആർഎസ്‌എസ്‌ പിടിമുറുക്കിയിട്ടുള്ളത്‌. തങ്ങൾക്കു സ്വീകാര്യമായവരെ തലപ്പത്ത്‌ പ്രതിഷ്ഠിച്ചുകൊണ്ടാണ്‌ സ്വയംഭരണാവകാശമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്‌.
മദ്രാസ്‌ ഐഐടി, ഹൈദരാബാദ്‌ സെൻട്രൽ യൂണിവേഴ്സിറ്റി, ജെഎൻയു എന്നിവിടങ്ങളിലെ സംഭവങ്ങളിലെ പൊതുഘടകങ്ങൾ ശ്രദ്ധിക്കപ്പെടണം. എബിവിപി മറ്റ്‌ വിദ്യാർഥി സംഘടനകൾക്കെതിരെ പരാതിയുമായി കേന്ദ്ര സർക്കാരിനെ സമീപിക്കുന്നതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ സ്ഥാപന മേധാവിയുടെ മേലും പൊലീസിന്റെ മേലും സമ്മർദ്ദം ചെലുത്തുന്നു. മദ്രാസ്‌ ഐഐടിയിലും ഹൈദരാബാദ്‌ സർവകലാശാലയിലും അംബേദ്കറുടെ ആശയങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനകളെയാണ്‌ എബിവിപി ലക്ഷ്യമിട്ടത്‌. ജെഎൻയുവിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളെയും.

പാർലമെന്റ്‌ ആക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന്‌ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ ചരമവാർഷികത്തിൽ വിദ്യാർഥികൾ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നതാണ്‌ ജെഎൻയു യൂണിയൻ പ്രസിഡന്റ്‌ കനയ്യ കുമാറിനെയും മറ്റും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തതിന്‌ മോഡി സർക്കാർ നൽകുന്ന ന്യായീകരണം. രാജ്യത്തെ പ്രമുഖ നിയമജ്ഞന്മാരുൾപ്പെടെ പലരും അഫ്സൽ ഗുരുവിന്റെ വധശിക്ഷയ്ക്ക്‌ നീതീകരണമില്ലെന്നു പരസ്യമായി പറഞ്ഞിട്ടുണ്ട്‌. അത്‌ രാജ്യദ്രോഹമല്ലെങ്കിൽ വിദ്യാർഥികൾ അതേറ്റു പറയുന്നത്‌ എങ്ങനെ രാജ്യദ്രോഹമാകും? ഏതായാലും കനയ്യ കുമാറിന്റെ പ്രസംഗത്തിൽ രാജ്യദ്രോഹപരമായ ഒന്നുമുണ്ടായിരുന്നില്ലെന്ന്‌ വ്യാപകമായി പ്രചരിച്ചിട്ടുള്ള വീഡിയോയിൽ നിന്ന്‌ വ്യക്തമാണ്‌. ജെഎൻയുവിൽ എബിവിപിക്കാർ ‘പാകിസ്ഥാൻ സിന്ദാബാദ്‌’ മുദ്രാവാക്യം ഉയർത്തുന്ന ചിത്രങ്ങളും പൊതുമണ്ഡലത്തിലുണ്ട്‌.
അഫ്സൽ ഗുരുവിന്റെ ചരമവാർഷികത്തിനു മുമ്പുതന്നെ ജെഎൻയു, ഐഐടി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾക്കെതിരെ നീങ്ങാൻ ആർഎസ്‌എസ്‌ തയ്യാറെടുപ്പു തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പൂനെയിലെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർഥികൾ ഗജേന്ദ്ര ചൗഹാൻ എന്ന സീരിയൽ നടനെ സ്ഥാപനത്തിന്റെ തലപ്പത്ത്‌ വച്ചതിനെതിരെ സമരം ചെയ്യുമ്പോൾ ആർഎസ്‌എസ്‌ മുഖപത്രമായ ഓർഗനൈസർ അതിനെ ഹിന്ദുവിരുദ്ധ പ്രക്ഷോഭമായി ചിത്രീകരിക്കുകയുണ്ടായി. അന്ന്‌ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഐഐടികളും ഇന്ത്യാവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നതായി അത്‌ കുറ്റപ്പെടുത്തി. ഐഐടികളും ഐഐഎമ്മുകളും പ്രത്യയശാസ്ത്രപരമായ നിയന്ത്രണത്തിന്റെ ആശാന്മാരായ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നിയന്ത്രണത്തിലാണെന്നും അത്‌ നിരീക്ഷിച്ചു. ആണവശാസ്ത്രജ്ഞനും ബോംബേ ഐഐടിയുടെ ബോർഡ്‌ ഓഫ്‌ ഗവർണേഴ്സ്‌ അധ്യക്ഷനുമായ അനിൽ കകോധ്കറും അഹമ്മദാബാദ്‌ ഐഐഎം ചെയർമാൻ എ എം നായിക്കും മാനവവിഭവ വികസന മന്ത്രാലയത്തിന്റെ ചില നടപടികളെ വിമർശിച്ചതിലെ അമർഷവും ലേഖനത്തിൽ പ്രതിഫലിച്ചു.

ആർഎസ്‌എസിന്റെ മറ്റൊരു ജിഹ്വയായ പാഞ്ചജന്യ നവംബറിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ജെഎൻയു ഇന്ത്യയെ ശിഥിലമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വലിയ ദേശദ്രോഹ കേന്ദ്രമാണെന്ന്‌ പറഞ്ഞിരുന്നു. ആരോപണത്തിന്‌ തെളിവായി 2010ൽ നക്സലൈറ്റുകൾ ഛത്തിസ്ഗഢിൽ 75 അർദ്ധസൈനിക സേനാംഗങ്ങളെ കൊന്നപ്പോൾ നക്സലൈറ്റ്‌ ആഭിമുഖ്യമുള്ള ജെഎൻയു വിദ്യാർഥികൾ അതാഘോഷിച്ചതായി ലേഖകൻ ആരോപിച്ചു. സോഷ്യലിസ്റ്റ്‌ ആശയങ്ങൾക്ക്‌ ബൗദ്ധിക സംഭാവന നൽകാനായി ജവഹർലാൽ നെഹ്രുവും ഇന്ദിരാഗാന്ധിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഗവേഷണ കേന്ദ്രങ്ങളെയും പ്രോത്സാഹിപ്പിച്ചെന്നും ലേഖകൻ എഴുതി.
ആർഎസ്‌എസ്‌ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിന്‌ തടസം നിൽക്കുന്നവയായാണ്‌ കാണുന്നതെന്ന്‌ ഈ ലേഖനങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ വീക്ഷിക്കുമ്പോൾ അവിടെയുണ്ടായ സംഭവങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്‌ അരങ്ങേറിയവയാണെന്ന്‌ കാണാം.

ലഷ്കർ ഇ ത്വയ്ബ നേതാവ്‌ ഹാഫിസ്‌ സയ്യദിന്റെ വ്യാജ ട്വിറ്റർ പ്രൊഫീലിൽ ജെഎൻയുവിലെ വിദ്യാർഥിസമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഒരു കുറിപ്പ്‌ പ്രത്യക്ഷപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്‌ ഉടൻ തന്നെ അതുപയോഗിച്ച്‌ ജെഎൻയു സംഭവങ്ങൾക്ക്‌ പാകിസ്ഥാൻ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. ഹാഫിസ്‌ സയ്യദിന്റെ വ്യാജ പ്രൊഫീലിലെ വിവരം പകർത്തി പ്രചരിപ്പിക്കാൻ ഡൽഹി പൊലീസ്‌ പരസ്യമായി ആഹ്വാനം ചെയ്തു. അത്‌ വ്യാജ പ്രൊഫീൽ ആണെന്ന വസ്തുത പുറത്തായതിനു പിന്നാലെ അത്‌ ട്വിറ്ററിൽ നിന്ന്‌ അപ്രത്യക്ഷമായി. അതിനെ ആസ്പദമാക്കിയല്ല, രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മന്ത്രി പാക്‌ ബന്ധത്തെ കുറിച്ചു പറഞ്ഞതെന്ന്‌ വിശദീകരിച്ചുകൊണ്ട്‌ തടിയൂരാനായിരുന്നു പിന്നെ ശ്രമം.

സർക്കാരിനകത്തോ പുറത്തോ ഇരുന്നു ചിലർ രാഷ്ട്രീയ ദുഷ്ടലാക്കോടെ ഹീനതന്ത്രങ്ങൾ മെനയുകയാണെന്ന്‌ ഇതെല്ലാം സൂചിപ്പിക്കുന്നു. അവരുടെ ലക്ഷ്യം ദേശരക്ഷയല്ല, സമഗ്രാധിപത്യമാണ്‌. ക്യാമ്പസുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാക്കി വർഗീയ അജൻഡ നടപ്പാക്കാനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ വിദ്യാർഥികളെയും അധ്യാപകരെയും മാധ്യമപ്രവർത്തകരെയും മറ്റും തല്ലിയൊതുക്കാൻ ആർഎസ്‌എസ്‌ സംഘടനയോടാഭിമുഖ്യമുള്ള അഭിഭാഷകരെ തന്നെ രംഗത്തിറക്കി. കോടതി വളപ്പിലും കോടതിക്കുള്ളിലും നടന്ന അക്രമം നടന്നപ്പോൾ കേന്ദ്ര സർക്കാർ നേരിട്ടു നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ നോക്കിനിൽക്കുകയാണ്‌ ചെയ്തത്‌. സമഗ്രാധിപത്യ പദ്ധതിയുടെ ഫാസിസ്റ്റ്‌ സ്വഭാവം ഇത്‌ വെളിപ്പെടുത്തുന്നു. (ജനയുഗം, ഫെബ്രുവരി 17, 2016)

No comments: