Wednesday, January 6, 2016

ജിജി തോംസണില്ലാതെ കഴിയാൻ കേരളത്തിനാകും

ബി ആർ പി ഭാസ്കർ
ജനയുഗം

ഈ മാസം അവസാനം സർവീസിൽ നിന്ന്‌ വിരമിക്കേണ്ട ചീഫ്‌ സെക്രട്ടറി ജിജി തോംസണിന്റെ കാലാവധി നീട്ടിക്കൊടുക്കാൻ സർക്കാർ ആലോചിക്കുന്നതായി ഒരു റിപ്പോർട്ട്‌ കണ്ടു. ഈ ഉദ്യോഗസ്ഥന്റെയെന്നല്ല ആരുടെയും സേവനം അത്രയ്ക്ക്‌ അനുപേക്ഷണീയമാണെന്ന വിശ്വാസമില്ലാത്തതുകൊണ്ട്‌ ഇത്‌ സത്യമാവില്ലെന്നാണ്‌ ഞാൻ കരുതുന്നത്‌. പക്ഷെ അതുറപ്പിക്കാനാവുന്നില്ല.

കഴിഞ്ഞ കൊല്ലമാണ്‌ ജിജി തോംസൺ ചീഫ്‌ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്‌. അദ്ദേഹത്തിനെ ആ സ്ഥാനത്തിനു പരിഗണിക്കപ്പെടുന്ന വേളയിൽ പാമൊലിൻ കേസിലെ പ്രതിപ്പട്ടികയിൽ പേരുള്ളതിനാൽ അദ്ദേഹത്തിന്റെ നിയമനം സുപ്രിം കോടതിയുടെ റൂളിങ്ങിന്‌ വിരുദ്ധമാകുമെന്ന വാദവുമായി പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദൻ മുന്നോട്ടു വന്നിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ നിയമിക്കൻ തീരുമാനിച്ചു കഴിഞ്ഞെന്ന്‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കാലാവധി നീട്ടിക്കൊടുക്കാൻ ഉദ്ദേശമില്ലെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്‌ വാർത്ത പൂർണ്ണമായി തള്ളിക്കളയാനാവാത്തത്‌.

പാമൊലിൻ കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റൊരു ഐഎഎസ്‌ ഉദ്യോഗസ്ഥനായ പി ജെ തോമസിനെ കേന്ദ്രം മുഖ്യ വിജിലൻസ്‌ കമ്മിഷണറായി നിയമിച്ചിരുന്നു.
അഴിമതിക്കേസിലെ പ്രതിയെ ആ സ്ഥാനത്ത്‌ അവരോധിച്ചത്‌ അനുചിതമാണെന്ന്‌ സുപ്രിം കോടതി അഭിപ്രായപ്പെട്ടതിനെ തുടർന്ന്‌ അദ്ദേഹത്തിന്‌ സ്ഥാനം നഷ്ടപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ്‌ അച്യുതാനന്ദൻ ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയാക്കരുതെന്ന്‌ പറഞ്ഞത്‌.

തോമസിന്റെ കാര്യത്തിൽ സുപ്രിം കോടതി എടുത്ത തീരുമാനം തന്നെയും നീതിപൂർവകമായിരുന്നോ എന്ന്‌ സംശയിക്കാവുന്നതാണ്‌. കാരണം തോമസ്‌ കുറ്റവാളിയാണെന്ന്‌ ഒരു കോടതിയും കണ്ടെത്തിയിരുന്നില്ല.

കെ കരുണാകരന്റെ സർക്കാർ പാമൊലിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്‌ 1992ലാണ്‌. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ 1997ൽ പാമൊലിൻ ഇടപാടിലൂടെ സർക്കാരിന്‌ നഷ്ടം വരുത്തിയതിനു കരുണാകരൻ, മന്ത്രിയായിരുന്ന ടി എച്ച്‌ മുസ്തഫ, പി ജെ തോമസ്‌, ജിജി തോംസൺ എന്നിവർക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്യപ്പെട്ടു. ആ സർക്കാരിന്റെ കാലത്തോ തുടർന്നു വന്ന യുഡിഎഫ്‌ സർക്കാരിന്റെ കാലത്തോ പിന്നീടു വന്ന അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തോ കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അതിനിടെ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരും കേസുമായി ബന്ധപ്പെട്ട്‌ ഉയർന്നു വന്നു. കരുണാകരനും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്നതിനും തോമസിനും ജിജി തോംസണിനും സർവീസിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിനും എങ്ങും എത്താതെ കിടന്ന പാമൊലിൻ കേസ്‌ തടസമായില്ല.

ഒരു കേസ്‌ അനന്തമായി നീളുകയും അതിന്റെ പേരിൽ ഒരാൾക്ക്‌ പുതിയ സ്ഥാനം നിഷേധിക്കുകയും ചെയ്യുമ്പോൾ അയാൾ വിചാരണ കൂടാതെ ശിക്ഷിക്കപ്പെടുകയാണ്‌. ആ നിലയ്ക്ക്‌ ഉമ്മൻ ചാണ്ടി സർക്കാർ ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയായി നിയമിച്ചത്‌ തെറ്റായിരുന്നെന്ന്‌ പറയാനാവില്ല. എന്നാൽ വിരമിച്ചശേഷവും ജിജി തോംസൺ തുടരണമെന്ന്‌ ഉമ്മൻചാണ്ടി ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കണം.

സർക്കാരിനെ ഒന്നിലധികം തവണ ബുദ്ധിമുട്ടിച്ച ചീഫ്‌ സെക്രട്ടറിയാണ്‌ ജിജി തോംസൺ. പാമൊലിൻ കേസിൽ നിരപരാധിയാണെന്ന്‌ പത്രസമ്മേളനത്തിലൂടെ സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമം മന്ത്രിമാരുടെ പരാതി വിളിച്ചു വരുത്തുകയും തന്റെ അപ്രീതി പരോക്ഷമായാണെങ്കിലും പരസ്യമായി പ്രകടിപ്പിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനാവുകയും ചെയ്തു.

എതിർക്കുന്നവരെ അറസ്റ്റ്‌ ചെയ്തുകൊണ്ട്‌ ഗ്യാസ്‌ പൈപ്പ്‌ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന്‌ ജിജി തോംസൺ ഒരിക്കൽ പറയുകയുണ്ടായി. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ ആ പ്രഖ്യാപനം തള്ളിക്കൊണ്ട്‌ പത്രക്കുറിപ്പ്‌ ഇറക്കേണ്ടിവന്നു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ മതം പ്രചരിപ്പിക്കാനുള്ള സഭയുടെ കടമയെ കുറിച്ച്‌ ജിജി തോംസൺ സംസാരിച്ചു. ആ പ്രസ്താവം ഹിന്ദുത്വ ചേരിയെ ചൊടിപ്പിച്ചു. അദ്ദേഹത്തെ ചീഫ്‌ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ നീക്കണമെന്ന്‌ ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
മൂന്നര പതിറ്റാണ്ടുകാലത്തെ പരിചയ സമ്പത്തുള്ള ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥനിൽ നിന്ന്‌ ഉണ്ടാകാൻ പാടില്ലത്ത അനൗചിത്യങ്ങളാണ്‌ ചീഫ്‌ സെക്രട്ടറിയെന്ന നിലയിൽ ജിജി തോംസണിൽ നിന്ന്‌ കഴിഞ്ഞ ഒരു കൊല്ലക്കാലത്തുണ്ടായത്‌.

ഇപ്പോൾ കേന്ദ്രത്തിൽ ഗ്രാമീണ വികസന വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന എസ്‌ എം വിജയാനന്ദ്‌, സംസ്ഥാന ആഭ്യന്തര സെക്രട്ടറി നളിനി നെറ്റൊ എന്നിവരാണ്‌ ജിജി തോംസൺ വിരമിക്കുമ്പോൾ ഒഴിവാകുന്ന സ്ഥാനത്തേക്ക്‌ സർവീസിലെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പരിഗണന അർഹിക്കുന്ന കേരളാ കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥരെന്ന്‌ ഒരു വാർത്താറിപ്പോർട്ടിൽ നിന്ന്‌ മനസിലാക്കുന്നു.

ഇരുവരും നല്ല സേവന പാരമ്പര്യമുള്ളവരാണ്‌. ആ നിലയ്ക്ക്‌ ജിജി തോംസൺ പോയാൽ കേരളം അറബിക്കടലിൽ താണുപോകുമെന്ന്‌ ഭയപ്പെടേണ്ടതില്ല. ഏതായാലും അദ്ദേഹത്തെ കൂടാതെ കഴിയാൻ കേരളത്തിനാകും.

No comments: