Wednesday, March 25, 2015

കേരളത്തിലെ പൊലീസിൽ സംഭവിക്കുന്നത്


ബി.ആർ.പി. ഭാസ്കർ                                                                                                           ജനയുഗം                                                                                                                                                                                                                                                             കൊലക്കുറ്റം നേരിടുന്ന വ്യവസായി മുഹമ്മദ് നിഷാമിനെ സഹായിക്കാൻ ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും അത് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും ഞെട്ടിപ്പിക്കുമെന്നും യു.ഡി.എഫ് ചീഫ് വിപ്പ് പി.സി. ജോർജ് ഈയിടെ പറയുകയുണ്ടായി. അതിനുശേഷം അദ്ദേഹം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട് സി.ഡി രൂപത്തിലുള്ള തെളിവ് കൈമാറി. പിന്നീട് അദ്ദേഹം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണുകയും അദ്ദേഹത്തോടൊപ്പമിരുന്നു സി.ഡിയിലെ സംഭാഷണം കേൾക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അതു കേട്ടു ഞെട്ടിയില്ല. സി.ഡിയിൽ ഡി.ജി.പിക്കെതിരായ ഒരു തെളിവുമില്ലെന്ന് ഇരുവരും മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തുടർന്ന് ജോർജ് സി.ഡിയുടെ കോപ്പി മാധ്യമങ്ങൾക്കു നൽകി. ചാനലുകൾ അതിന്റെ ഭാഗങ്ങൾ സം‌പ്രേഷണം ചെയ്തു. പത്രങ്ങൾ അതച്ചടിച്ചു. ആരും ഞെട്ടിയില്ല. എല്ലാം മുറപോലെ തുടരുന്നു.  

തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂറിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അടിച്ചും വാഹനമിടിച്ചും കൊലപ്പെടുത്തിയെന്നതാണ് നിഷാമിനെതിരായ കേസ്. മുമ്പും പല ക്രിമിനൽ കേസുകളിലും പെട്ടിട്ടുണ്ടെങ്കിലും പോറലേൽക്കാതെ കഴിയുന്നയാളാണ് നിഷാം. അയാൾ എളുപ്പം ജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാൻ പുതിയ കേസിൽ കേരളാ ആന്റിസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പാ) വകുപ്പുകൾ കൂടി ചേർക്കണെമന്ന ആവ
ശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ഒന്നും സംഭവിക്കാതെ ആഴ്ചകൾ കടന്നുപോയി. ഒടുവിൽ തിങ്കളാഴ്ച ഇതു സംബന്ധിച്ച കളക്ടറുടെ ഉത്തരവിറങ്ങി. അത് നടപ്പിലാക്കാൻ ഇനി ആഭ്യന്തര സെക്രട്ടറിയുടെ അനുമതി കൂടി വേണം.

സി.ഡിയിലുള്ളത് അന്വേഷണോദ്യോഗസ്ഥനെ കൂട്ടാതെ നിഷാമിനെ ഒറ്റക്ക് ചോദ്യം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട  തൃശൂർ പൊലീസ് കമ്മിഷണർ ജേക്കബ് ജോബും ഡി.ജി.പി തലത്തിൽ പ്രവർത്തിച്ചശേഷം റിട്ടയർ ചെയ്ത എം.എൻ.കൃഷ്ണമൂർത്തിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ്. അതിൽ ഡി.ജി.പിയുടെ പേരില്ല. അതിനാൽ നിഷാമിനെ സഹായിക്കാൻ ഡി.ജി.പി ഇടപെട്ടുവെന്നതിന് അത് മതിയായ തെളിവല്ലെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിലപാട് പാടെ തള്ളിക്കളയാനാകില്ല. അതിൽ “നമ്മുടെ സ്വാമി“ക്ക് നിഷാം വിഷയത്തിൽ താല്പര്യമുണ്ടെന്ന് കൃഷ്ണമൂർത്തി പറയുന്നുണ്ട്. ആ സ്വാമി ബാലസുബ്രഹ്മണ്യമാണെന്ന് പി.സി. ജോർജ് പറയുന്നു.

നിഷാമിനെ സഹായിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ബാലസുബ്രഹ്മണ്യവും കൃഷ്ണമൂർത്തിയും പറഞ്ഞിട്ടുണ്ട്. എന്നാൽ സി.ഡിയിലുള്ളത് തന്റെ ശബ്ദമല്ലെന്ന് കൃഷ്ണമൂർത്തി പറഞ്ഞിട്ടില്ല. ഡി.ജി.പിയൊ മറ്റാരെങ്കിലുമൊ നിഷാമിനെ സഹായിക്കാൻ അവിഹിതമായി ഇടപെട്ടെന്ന് സ്ഥാപിക്കാൻ സി.ഡിയിലെ സംഭാഷണം അപര്യാപ്തമാണെങ്കിലും കേരളാ പൊലീസിന്റെ പ്രവർത്തനത്തെയും പൊലീസ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിഹിതബന്ധത്തെയും കുറിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഒന്നാണത്. സി.ഡിയുടെ കോപ്പികൾ വിതരണം ചെയ്ത പി.സി.ജോർജ് മറ്റ് രണ്ടു പേർ തമ്മിളുള്ള സംഭാഷണത്തിന്റെ റിക്കോർഡിങ് തനിക്ക് എങ്ങനെ കിട്ടിയെന്ന് പറഞ്ഞിട്ടില്ല. എന്നാൽ ജേക്കബ് ജോബ് കൃഷ്ണമൂർത്തിയെ ഫോണിൽ വിളിക്കുകയും സംഭാഷണം റിക്കോർഡ് ചെയ്യുകയുമായിരുന്നു എന്ന നിഗമനത്തിലെത്താൻ വലിയ അപസർപ്പകമനസൊന്നും വേണ്ട. ഇക്കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പി.സി. ജോർജ് തന്നെ അത് ദൂരീകരിക്കുന്നുമുണ്ട്. ജേക്കബ് ജോബിനെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നത് അദ്ദേഹം മറച്ചുവെക്കുന്നില്ല. അതിനായി ബാലസുബ്രഹ്മണ്യത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ അദ്ദേഹത്തിന് മടിയുമില്ല.  

കൃഷ്ണമൂർത്തിയും ജേക്കബ് ജോബും തമ്മിൽ നിഷാം കേസ് സംബന്ധിച്ച് നേരത്തെ ബന്ധപ്പെട്ടിരുന്നതായി പുറത്തു വന്നിട്ടുള്ള സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. നിഷാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനെ വിളിച്ചതായും ജേക്കബ് ജോബിന്റെ സസ്പെൻഷനുശേഷവും അവർ തമ്മിൽ സംസാരിച്ചതായും പി.സി. ജോർജ് പറയുന്നു. ചേരാമംഗലം പൊലീസ് സ്റ്റേഷനിലെ എല്ലാവരും തന്റെ കയ്യിൽ നിന്ന് പണം വാങ്ങുന്നവരാണെന്ന് നിഷാം തന്നോട് പറഞ്ഞതായി ജേക്കബ് ജോബ് പറയുമ്പോൾ ജേക്കബ് ജോബ് കൈക്കൂലിക്കാരനാണെന്ന് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് തോന്നുന്നതായി കൃഷ്ണമൂര്‍ത്തി പറയുന്നു. നിഷാം വേണ്ടപ്പെട്ടയാളാണെന്നും കാപ്പ ചുമത്തുന്ന കാര്യത്തിൽ ഇളവ് നല്‍കണമെന്നും കൃഷ്ണമൂർത്തി ആവശ്യപ്പെട്ടത്രെ. താൻ ആവശ്യപ്പെട്ടത് നടക്കാത്തതിന്റെ പരിഭവം കൃഷ്ണമൂർത്തിയുടെ വാക്കുകളിലുണ്ട്. മിനിസ്റ്ററുടെ താല്പര്യപ്രകാരമാണൊ ആവശ്യം ഉന്നയിച്ചതെന്ന ജേക്കബ് ജോബിന്റെ ചോദ്യത്തിന് മറുപടിയായി തന്റെയൊ മിനിസ്റ്ററുടെയൊ താല്പര്യമല്ല, സ്വാമിയുടെ താല്പര്യമാണ് എന്ന് കൃഷ്ണമൂർത്തി വിശദീകരിക്കുന്നു.

ഉദ്യോഗത്തിൽ നിന്ന് വിരമിച്ചശേഷം പൊലീസിന്റെ  ദൈനംദിന പ്രവർത്തനവുമായി ബന്ധമില്ലാത്ത എന്തോ ചുമതല നിർവഹിക്കുന്നയാളാണ് കൃഷ്ണമൂർത്തി. അതിനാൽ ഈ കേസിൽ അദ്ദേഹം ഇടപെടേണ്ട സാഹചര്യമില്ല. ഡി.ജി.പിയായി പ്രവർത്തിക്കുന്ന  ബാലസുബ്രഹ്മണ്യത്തിന് കീഴുദ്യോഗസ്ഥനായ ജേക്കബ് ജോബിനെ തന്റെ താല്പര്യം അറിയിക്കാൻ ഒരു ഇടനിലക്കാരന്റെ സഹായം ആവശ്യമില്ല. ആ നിലയ്ക്ക് കൃഷ്ണമൂർത്തി ഇടനിലക്കാരനായി രംഗപ്രവേശം ചെയ്തത് മറ്റാർക്കോ വേണ്ടിയാകണം. അതാരാണെന്ന്  കണ്ടുപിടിക്കാൻ പി.സി. ജോർജ് ശ്രമിക്കാത്തതെന്താണ്? 

പുറത്തു വന്നിട്ടുള്ള സംഭാഷണത്തിൽ സസ്പെൻഷൻ നീക്കിക്കിട്ടാൻ എന്തു ചെയ്യണമെന്ന്  കൃഷ്ണമൂർത്തി ജേക്കബ് ജോബിനെ ഉപദേശിക്കുന്ന ഭാഗം സവിശേഷ ശ്രദ്ധയർഹിക്കുന്നു. “മന്ത്രിയുടെ പാർട്ടിക്കാരൻ എറണാകുളത്തുള്ള ജോർജ്, എപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലൊക്കെ കാണുന്ന അയാളെയോ മറ്റോ” സമീപിക്കാനാണ് അദ്ദേഹം പറയുന്നത്. ഡി.ജി.പി. തലം വരെ ഉയർന്ന ഒരുദ്യോഗസ്ഥൻ ഇങ്ങനെയൊരുപ്ദേശം നൽകുമ്പോൾ അത് പൊലീസിൽ എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് നമുക്ക് ചിലത് പറഞ്ഞുതരുന്നുണ്ട്.

പാർട്ടിക്കാരോ മറ്റോ ജേക്കബ് ജോബിനെ കുറിച്ച് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് പറയുന്ന കൃഷ്ണമൂർത്തി അദ്ദേഹത്തോട് “നിങ്ങൾ ആരോടെങ്കിലും കൈക്കൂലി വാങ്ങിയോ?” എന്ന് ചോദിക്കുകയും ചെയ്യുന്നു. ആരോടും ഒരു ചായക്കുപോലും കടപ്പെട്ടിട്ടില്ല എന്നാണ് മറുപടി. ജേക്കബ് ജോബ് കൈക്കൂലി വാങ്ങുന്നയാളാണെന്ന ധാരണ കൃഷ്ണമൂർത്തിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.  പാറ മാഫിയായിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ കൊല്ലം പത്തനംതിട്ട എസ്.പി. രാഹുൽ ആർ നായർ സസ്പെൻഡ് ചെയ്യപ്പെടുകയുണ്ടായി. അനധികൃതമായി പാറ പൊട്ടിച്ചിരുന്നവർക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. അതിനാൽ ആരൊ അദ്ദേഹത്തെ ബോധപൂർവ്വം കുടുക്കുകയായിരുന്നെന്ന സംശയം അന്ന് പലരും പ്രകടിപ്പിച്ചിരുന്നു. അഴിമതിയിൽ പങ്കാളികളാകുന്നവർ അതിന്റെ ഭാഗമാകാൻ കൂട്ടാക്കാത്തവരെ സ്വാഭാവികമായും വലിയ ശല്യമായാണ് കാണുന്നത്. അവരെ ഒഴിവാക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കാൻ അവർ തയ്യാറാകും. അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഉദ്യോഗസ്ഥന്മാർ രാഷ്ട്രീയ നേതൃത്വത്തിന്റെ രക്ഷാധികാരത്തിൽ തഴച്ചു വളരുകയും സത്യസന്ധരായ ഉദ്യോഗസ്ഥന്മാർ തഴയപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് പൊലീസ് വകുപ്പിൽ നിലനിൽക്കുന്നത്. അതിനിടെ അസംതൃപ്തരായ പൊലീസ് ഉദ്യോഗസ്ഥന്മാർ നീതിക്കുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തി പുറത്തു നൽകുന്നതു നല്ല പ്രവണതയല്ല. (ജനയുഗം, മാർച്ച് 11, 2015)

No comments: