Thursday, December 27, 2012

മലയാളം ശ്രേഷ്ഠപദവി നേടുമ്പോൾ

ബി.ആർ.പി. ഭാസ്കർ

മലയാളത്തിന് ശ്രേഷ്ഠഭാഷാ (classical language) പദവി നൽകാൻ കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യാ ഗവണ്മെന്റിനോട് ശുപാർശ ചെയ്തിരിക്കുന്നു. അങ്ങനെ സംസ്ഥാന സർക്കാർ നടത്തിവന്ന ശ്രമം സഫലമാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. തെലുങ്കിനും കന്നടക്കും ഈ പദവി നൽകിയപ്പോൾ സംഭവിച്ചതുപോലെ തമിഴ് നാട് തടസം സൃഷ്ടിച്ചേക്കുമെന്ന ആശങ്ക മലയാള സർവകലാശാലാ വൈസ് ചാൻസലർ കെ. ജയകുമാർ പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിനെ മറികടക്കാൻ കേരളത്തിനാകുമെന്നാണ് എന്റെ വിശ്വാസം.

മലയാളഭാഷയുടെ പിതാവ് അദ്ധ്യാത്മരാമായണ കർത്താവായ രാമാനുജൻ എഴുത്തച്ഛനാണ് എന്ന് പഠിച്ചാണ് എന്റെ തലമുറ വളർന്നത്. അദ്ദേഹം ജീവിച്ചിരുന്നത് 17ആം നൂറ്റാണ്ടിലാണ്. അതായത് ഞാൻ വിദ്യാർത്ഥിയായിരുന്ന 20ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മലയാളത്തിന് കഷ്ടിച്ച് 350 കൊല്ലത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളു. ശ്രേഷ്ഠ പദവി നൽകുന്നതിന് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് ഭാഷക്ക് കുറഞ്ഞത് 1000 കൊല്ലത്തെ പഴക്കമുണ്ടാകണം. അതു കുറഞ്ഞുപോയെന്ന് ചിലർ വാദിച്ചതിനെ തുടർന്ന് യോഗ്യതാകാലം പിന്നീട് 1500 കൊല്ലമായി ഉയർത്തപ്പെട്ടു. അങ്ങനെ എഴുത്തച്ഛനും മുമ്പെ മലയാളമുണ്ടായിരുന്നെന്ന് സ്ഥാപിക്കേണ്ട ആവശ്യമുണ്ടായി. എന്റെ തലമുറയിൽ തന്നെ പെട്ട എം.ടി.വാസുദേവൻ നായർ, ഒ.എൻ.വി. കുറുപ്പ്, പുതുശ്ശേരി രാമചന്ദ്രൻ എന്നീ പ്രമുഖ സാഹിത്യകാരന്മാരുടെയും എം.ജി.എസ് നാരായണൻ എന്ന പ്രമുഖ ചരിത്രകാരന്റെയും സഹായത്തോടെയാണ് സർക്കാർ അത് സാധിച്ചെടുത്തത്. പുതുശ്ശേരി നേർത്തെ തന്നെ കണ്ണശ്ശ കവികളിലൂടെ മലയാളത്തിന്റെ ചരിത്രം എഴുത്തച്ഛനിലും പിന്നോട്ടു കൊണ്ടുപോയിരുന്നു.

സാമാന്യം നീണ്ട കാലത്തെ പ്രയോഗത്തിലൂടെയല്ലാതെ സാഹിത്യപ്രവർത്തനത്തിനുതകുന്ന ഭാഷ രൂപപ്പെടില്ല. അതുപോലെ തന്നെ സാമാന്യം നീണ്ട സാഹിത്യപ്രവർത്തനം കൂടാതെ ഉൽകൃഷ്ട കാവ്യം ഉണ്ടാവുകയുമില്ല. ഭാഷാപിതാവ്, ആദികവി, ആദ്യകാവ്യം തുടങ്ങിയവ കേവലം സങ്കല്പങ്ങളാണ്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന സങ്കല്പം വെള്ളക്കാർ ആ ഭൂഖണ്ഡത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ഉപയോഗിച്ചു. അതുപോലെ കേരളത്തിൽ ആധിപത്യം സ്ഥാപിച്ച വൈദികസമൂഹം അതിന് ന്യായീകരണം കണ്ടെത്താൻ പരശുരാമൻ മെഴുകെറിഞ്ഞ് ഈ പ്രദേശത്തെ കടലിൽ നിന്ന് വീണ്ടെടുത്തെന്ന കഥ ഉപയോഗിച്ചു. വാത്മീകിയുടെയും എഴുത്തച്ഛന്റെയും രാമായണങ്ങൾ സംസ്കൃതത്തിലെയും മലയാളത്തിലെയും ആദ്യകൃതികളാണെന്ന സങ്കല്പവും ദേശീയ പ്രാദേശിക തലങ്ങളിൽ സാമൂഹികസാംസ്കാരിക ആധിപത്യം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ആ വിഭാഗം പ്രചരിപ്പിച്ചതാണെന്ന്  കരുതാവുന്നതാണ്. അറിയപ്പെടുന്ന വിവരങ്ങൾ വെച്ചു നോക്കുമ്പോൾ വാത്മീമീകിയൊ എഴുത്തച്ഛനൊ ആ വിഭാഗത്തിൽ  പെട്ടവരായിരുന്നില്ലെന്നതാണ് വിചിത്രകരമായ വസ്തുത.

ഇന്നത്തെ തമിഴ് നാട് പ്രദേശത്ത് വ്യാപിച്ചുകിടന്ന പാണ്ഡ്യ ചോള രാജ്യങ്ങളിലും ഇന്നത്തെ കേരള പ്രദേശം ഉൾപ്പെട്ട  ചേര രാജ്യത്തും തമിഴാണ് പ്രചാരത്തിലുണ്ടായിരുന്നത്. ആ തമിഴ് ഇന്നത്തെ തമിഴ്നാട്ടിലെ സംസാരഭാഷയിൽ നിന്നും സാഹിത്യഭാഷയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതുകൊണ്ട് തന്നെ പ്രാചീന തമിഴ് കൃതികളായ തിരുക്കുറൾ, അകം നാന്നൂറ്, പുറം നാന്നൂറ്, ചിലപ്പതികാരം തുടങ്ങിയവ വ്യാഖ്യാനങ്ങൾ കൂടതെ ഇന്നത്തെ തമിഴ്നാട്ടുകാർക്ക് മനസിലാക്കാനാവില്ല. പക്ഷെ അവർ ഇന്നത്തെ തമിഴിനെ അതിന്റെ തുടർച്ചയായി കാണുന്നു. അതുകൊണ്ട് ആ ഭാഷക്ക് രണ്ടായിരത്തിലധികം കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടാൻ അവർക്കാകുന്നു. ബൌദ്ധജൈന സ്വാധീനത്തിലായിരുന്ന തമിഴ് നാട്ടിലും കേരളത്തിലും ആധിപത്യം നേടി പുതിയ സാമൂഹ്യക്രമം രൂപപ്പെടുത്തിയത്  വ്യത്യസ്ത വൈദിക സമൂഹങ്ങളായിരുന്നു. അവരും തദ്ദേശീയരും ഇടപഴകിയതും വ്യത്യസ്ത രീതികളിലായിരുന്നു. തന്മൂലം ഇരുപ്രദേശങ്ങളിലും ഭാഷ വ്യത്യസ്ത രീതികളിൽ വികസിച്ചു. കേരളം തമിഴ് പാരമ്പര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മുന്നോട്ടു നീങ്ങി. സഭ്യമായ തമിഴ് വാക്കുകളെ നാം അസഭ്യപദങ്ങളാക്കി മാറ്റി. ശ്രേഷ്ഠപദവി മോഹം പൂർവ്വകാല തമിഴുമായുള്ള ബന്ധം ഏറ്റുപറയാൻ നമ്മെ നിർബന്ധിച്ചിരിക്കുന്നു.

നഷ്ടപ്പെട്ട പാരമ്പര്യം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല കേരള സർക്കാർ ഇറങ്ങിത്തിരിച്ചത്. കേന്ദ്രം ശ്രേഷ്ടഭാഷകളുടെ വികസനത്തിന് 100 കോടി രൂപ വീതം നൽകാൻ തീരുമാനിച്ചതാണ് ആ പദവി തേടാൻ അതിനെ പ്രേരിപ്പിച്ചത്. കേന്ദ്രം പണം നൽകുന്നത് നിശ്ചിത പ്രവർത്തനങ്ങൾക്കാണ്. സുനാമി വിതച്ച നാശത്തിൽ നിന്ന് കര കയറുന്നതിന് തീരദേശവാസികളെ സഹായിക്കാൻ കേന്ദ്രം നൽകിയ പണം ഉൾനാട്ടിലെ സ്വന്തം മണ്ഡലങ്ങളിലേക്ക് തിരിച്ചുവിട്ട പാരമ്പര്യമുള്ളവരാണ് നമ്മുടെ ഭരണാധികാരികൾ. അവർ പണം നിർദ്ദിഷ്ട പദ്ധതികൾക്കായി ചെലവാക്കുമെന്ന് ഉറപ്പാക്കാനാവില്ല.     
വളരെയൊന്നും പിന്നിലല്ലാത്ത എഴുത്തച്ഛന്റെ കാലം വരെ പോയാൽ തന്നെ വൈദിക സമൂഹം ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പുള്ള സാഹചര്യങ്ങളെ കുറിച്ച് വിലപ്പെട്ട ചില സൂചനകൾ ലഭിക്കും. ദശാവതാരങ്ങളെ പരാമർശിക്കുന്നിടത്ത് എഴുത്തച്ഛൻ ബുദ്ധന്റെ പേരും പറയുന്നുണ്ട്. വിവിധ ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തികളെയും വിശ്വാസങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടാണ് വൈദികസമൂഹം ഇന്നത്തെ ഹിന്ദുമതം രൂപപ്പെടുത്തിയത്. ആദി വേദത്തിലെ ഇന്ദ്രൻ, അഗ്നി, വരുണൻ തുടങ്ങിയ ദേവന്മാരെ കൈയൊഴിഞ്ഞുകൊണ്ടാണ് അവർ ഇതര ജനവിഭാഗങ്ങളുടെമേൽ ആധിപത്യം സ്ഥാപിച്ചത്. ദേവന്മാരെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന ഹോമങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അവർ പൂജാരീതി സ്വീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബീഹാറിലെ ഒരു ഗോത്രവർഗ്ഗത്തിനുമേൽ വൈദികസമൂഹം ആധിപത്യം സ്ഥാപിച്ച കഥ വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആരാധാനാലയം മാറിയില്ല, ആരാധനാമൂർത്തി മാറിയില്ല, ആരാധനാരീതിയും മാറിയില്ല. ഒരു മാറ്റമെ ഉണ്ടായുള്ളു. പൂജ നടത്തിയിരുന്ന ഗോത്രവർഗ്ഗക്കാരൻ പുറത്താക്കപ്പെട്ടു. അയാളുടെ ജോലി ബ്രാഹ്മണൻ ഏറ്റെടുത്തു. ബുദ്ധമതത്തെ ഉൾക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായി വൈദികസമൂഹം ബുദ്ധനെ അവതാരങ്ങളുടെ പട്ടികയിൽ പെടുത്താൻ ശ്രമിച്ചിരുന്നു. ആ ഉദ്യമം കേരത്തിലെ വൈദികസമൂഹം 17ആം നൂറ്റാണ്ടിലും ഉപേക്ഷിച്ചിരുന്നില്ലെന്ന് എഴുത്തച്ഛൽ കൃതിയിലെ ന്റെ പരാമർശം വ്യക്തമാക്കുന്നു. ബുദ്ധനെ അവതാരമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് ഒരു പണ്ഡിതൻ യുക്തിസഹമായ വിശദീകരണം നൽകിയിട്ടുണ്ട്. അവതാരങ്ങളുടെ ലക്ഷ്യം ശത്രുനിഗ്രഹമാണ്. ബുദ്ധൻ ആരെയും കൊല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് അവതാരമാകാനായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

മലയാളഭാഷയുടെ പാരമ്പര്യം വീണ്ടെടുക്കുമ്പോൾ നാം നമ്മുടെ നഷ്ടപ്പെട്ട –- തമസ്കരിക്കപ്പെട്ട എന്ന് പറയുന്നതാവും കൂടുതൽ ശരി -– പാരമ്പര്യത്തിന്റെ ഒരു ഭാഗമാണ് കണ്ടെത്തുന്നത്. പട്ടണം പ്രദേശത്ത് ഏതാനും കൊല്ലങ്ങളായി നടക്കുന്ന ഉത്ഘനനത്തിലൂടെ പുറത്തു വന്നിട്ടുള്ള വിവരവും ഇതിനോട് ചേർത്ത് വെക്കേണ്ടതാണ്. രണ്ടും പ്രാചീന കേരളത്തെ കൂടുതൽ മനസിലാക്കാൻ സഹായിക്കുന്നു.  വൈദികസമൂഹം ഇവിടെയെത്തി കർക്കശമായ ജാതിവ്യവസ്ഥ അടിച്ചേല്പിക്കുന്നതിനുമുമ്പ് നിലനിന്ന സാഹചര്യങ്ങൾ അവയിലൂടെ വെളിപ്പെടുന്നു. ചിലപ്പതികാരം പോലെയുള്ള ഒരുൽകൃഷ്ട കൃതി നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ രചിക്കപ്പെട്ടതും നമ്മുടെ പൂർവ്വികർ വിദേശരാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ എത്തിയിരുന്ന മുച്ചിറി (ഇംഗ്ലീഷുകാർ തിരുവനന്തപുരത്തെ ട്രിവാൻഡ്രം ആക്കിയതുപോലെ ഗ്രീക്കുകാർ അതിനെ മുസിസിസ് ആക്കുകയായിരുന്നു) തുറമുഖം വികസിപ്പിച്ചതും നമുക്ക്  അഭിമാനത്തോടെ ഓർക്കാം. ഒപ്പം ഒരു ചോദ്യം ചോദിക്കുകയും ചെയ്യാം: എട്ടാം നൂറ്റാണ്ടിൽ എത്തിയെന്ന് കരുതപ്പെടുന്ന വൈദികസമൂഹം വരുന്നതിനു മുൻപത്തെ നേട്ടങ്ങൾ ആരുടെ സൃഷ്ടിയാണ്. അത് വൈദികസമൂഹം താഴ്ത്തിക്കെട്ടിയ ജനവിഭാഗങ്ങൾ സൃഷ്ടിച്ചതാണെന്ന് വ്യക്തം. അവരുടെ നേട്ടങ്ങൾ തന്നെയാവണം പുതിയ അധികാരിവർഗ്ഗം അവരെ താഴ്ത്തിക്കെട്ടാൻ കാരണമായത്.  




Wednesday, December 12, 2012

രാഷ്ട്രീയത്തിലെ മൊത്ത-ചില്ലറ വ്യാപാരികൾ



ബി.ആർ.പി. ഭാസ്കർ

ചില്ലറവ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിന് പാർലമെന്റിന്റെ അംഗീകാരം നേടാനായതിൽ കേന്ദ്ര സർക്കാരിന് ആഹ്ലാദിക്കാൻ വകയുണ്ട്. എന്നാൽ ജനാധിപത്യപ്രക്രിയയിൽ വിശ്വസിക്കുന്ന ആർക്കും ആ ആഹ്ലാദത്തിൽ പങ്കു ചേരാനാവില്ല. കാരണം രാഷ്ട്രീയ കക്ഷികൾ മൊത്തമായും ചില്ലറയായും ജനാധിപത്യം വില്പന നടത്തുന്ന കാഴ്ചയാണ്  പാർലമെന്റിലെ രണ്ട് സഭകളിലും കണ്ടത്.

ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്തുതന്നെ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ചില്ലറ വ്യാപാര മേഖല വിദേശകുത്തകകൾക്ക് തുറന്നുകൊടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പുറത്തു നിന്ന് സർക്കാരിനെ പിന്തുണച്ചിരുന്ന ഇടതുകക്ഷികളുടെ എതിർപ്പുമൂലം അത് ചെയ്യാനായില്ല. അമേരിക്കയുമായുള്ള ആണവകരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻ‌വലിച്ചതോടെ നേരത്തെ ചെയ്യാനാകാതിരുന്ന പരിപാടികൾ സർക്കാർ ഏറ്റെടുക്കാൻ തുടങ്ങി. എന്നാൽ ഭരണ മുന്നണിയിൽ പെട്ട തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ. എന്നിവയുടെയും പുറത്തു നിന്ന് പിന്തുണക്കുന്ന ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയുടെയും എതിർപ്പു കാരണം രണ്ടാം യു.പി.എ. സർക്കാരിനും ചില്ലറ വ്യാപാരത്തിന്റെ കാര്യത്തിൽ  മുന്നോട്ടുപോകാനായില്ല. തൃണമൂൽ സഖ്യം വിട്ടതോടെ ഒരു എതിരാളി കുറഞ്ഞു. എന്നാൽ പാർലമെന്റ് അംഗങ്ങളിൽ ഭൂരിപക്ഷവും അപ്പോഴും ആ മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരായിരുന്നു. എന്നിട്ടും പരിപാടി നടപ്പിലാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത് അമേരിക്കയുടെ അതിശക്തമായ സമ്മർദ്ദം മൂലമാണ്.

മാന്ദ്യത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത അമേരിക്കയുടെ സമ്പദ് വ്യവസ്ഥക്ക് പുതുജീവൻ നൽകാൻ അവിടത്തെ സർക്കാരിന് വ്യവസായികൾക്ക് രാജ്യത്തിനുപുറത്ത് കൂടുതൽ നിക്ഷേപസാദ്ധ്യതകൾ ഉണ്ടാക്കിക്കൊടുത്തേ മതിയാകൂ. ചൈന ഉൾപ്പെടെ പല രാജ്യങ്ങളിൽ ഇപ്പോൾതന്നെ വലിയ സാന്നിദ്ധ്യമുള്ള വാൾമാർട്ട് എന്ന അമേരിക്കൻ ചില്ലറ ഭീമൻ ഏറെ നാളായി ഇന്ത്യ പടിവാതിൽ തുറക്കുന്നതു കാത്തു കിടക്കുകയായിരുന്നു. കാത്തിരിപ്പ് നീണ്ടുനീണ്ടു പോയപ്പോൾ ഭാരതി എന്ന വ്യവസായ ഗ്രൂപ്പിന്റെ സഹായത്തോടെ വാൾമാർട്ട് നുഴഞ്ഞു കയറാനും തുടങ്ങി. നിയമവിധേയമായാണോ അത് ചെയ്തതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം അമേരിക്കയിൽ വെളിപ്പെട്ട  വിവരമനുസരിച്ച് ഇന്ത്യയിൽ കയറിപ്പറ്റാൻ വാൾമാർട്ട് വലിയ തുക ചെലവാക്കിയിട്ടുണ്ട്. അതിന്റെ പങ്ക് ആർക്കൊക്കെ കിട്ടിയെന്നത് ഇനിയും വരേണ്ടിയിരിക്കുന്നു.

വിദേശകുത്തകകളുടെ പ്രവേശം ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ ജീവിതം തകർക്കുമെന്നതുകൊണ്ടാണ് പല പാർട്ടികളും അതിനെ എതിർക്കുന്നത്. എന്നാൽ അത് കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കർ അവകാശപ്പെടുന്നു. മറ്റ് രാജ്യങ്ങളുടെ അനുഭവം ഇത് ശരിവെക്കുന്നില്ല. സംസ്ഥാനതലത്തിൽ അധികാരം കയ്യാളുന്ന കക്ഷികളുടെ എതിർപ്പ് കുറക്കുവാനായി വിദേശകമ്പനികളെ പ്രവർത്തിക്കാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കുവാനുള്ള അധികാരം കേന്ദ്രം അവർക്ക് വിട്ടുകൊടുത്തിട്ടുണ്ട്. അഴിമതിയിലൂടെ കാര്യങ്ങൾ സാധിക്കുന്ന വിദേശ കമ്പനികൾക്ക് സംസ്ഥാന ഭരണാധികാരികളെ സ്വാധീനിച്ച് അനുകൂല തീരുമാനങ്ങൾ എടുപ്പിക്കാനാകും.

ഭൂരിപക്ഷം പാർലമെന്റ് അംഗങ്ങളും വിദേശികളുടെ പ്രവേശത്തെ തത്ത്വത്തിൽ എതിർക്കുന്ന സാഹചര്യത്തിൽ ഈ പ്രശ്നം സഭകൾ ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ യു.പി.എ. സർക്കാർ പരമാവധി ശ്രമിച്ചു. എന്നാൽ അതിന് ഒടുവിൽ പ്രതിപക്ഷ സമ്മർദ്ദത്തിനു വഴങ്ങി വോട്ടെടുപ്പോടെയുള്ള ചർച്ചക്ക് സമ്മതം മൂളേണ്ടിവന്നു. ഒരു മുൻ‌മന്ത്രിയും എം.പിയും അഴിമതിക്കേസിൽ പെട്ടിരിക്കുന്നതുകൊണ്ട് ഭരണ മുന്നണി വിട്ടുപോകാൻ കഴിയാത്ത ഡി.എം.കെ. ആവർത്തിച്ചു പ്രഖ്യാപിച്ച എതിർപ്പ് മറന്നുകൊണ്ട് സർക്കാരിനൊപ്പം വോട്ടു ചെയ്തു. പക്ഷെ ലോക് സഭയിൽ സർക്കാരിന് രക്ഷപ്പെടാൻ അതു പോരായിരുന്നു. അതുകൊണ്ട് യു.പി.എ 22 അംഗങ്ങളുള്ള സമാജ്‌വാദി പാർട്ടിയും 21 അംഗങ്ങളുള്ള  ബി.എസ്.പിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഉറപ്പാക്കി. ഈ കക്ഷികളുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള വിടവ് ജനാധിപത്യത്തിന് അവർ എത്ര തുച്ഛമായ വിലയാണ് കല്പിക്കുന്നതെന്ന് വ്യക്തമാക്കുന്നു. സർക്കാർ എന്ത് പ്രത്യുപകാരമാണാവോ അവർക്ക്  വാഗ്ദാനം ചെയ്തിട്ടുള്ളത്?

ലോക് സഭയൊട് ഉത്തരാവാദിത്വമുള്ള മന്ത്രിസഭയാണ് ഭരണഘടന വിഭാവന ചെയ്യുന്നത്.  ആ സഭയിലെ വോട്ടെടുപ്പിൽ തോറ്റാൽ സർക്കാർ രാജിവെക്കണം. മന്ത്രിസഭക്ക് രാജ്യസഭയുമായി അതേതരത്തിലുള്ള ബന്ധമില്ലെങ്കിലും അവിടെയും പരാജയം ഒഴിവക്കാൻ യു.പി.എ കിണഞ്ഞു ശ്രമിച്ചു. ആ സഭയിലെ നില ലോൿസഭയിലേതിനേക്കാൾ പരിതാപകരമായതുകൊണ്ട് അവിടെ വ്യത്യസ്തമായ തന്ത്രം പയറ്റി. ബി.എസ്.പിയെ കൊണ്ട് അവിടെ സർക്കാരിനോടൊപ്പം വോട്ട് ചെയ്യിപ്പിച്ചു. സർക്കാർ തീരുമാനത്തെ എതിർക്കുന്നുവെന്ന് പറയുകയും പാർലമെന്റിൽ ആ തീരുമാനത്തിന്  അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്യുന്നത്, മിതമായ ഭാഷയിൽ പറഞ്ഞാൽ, കാപട്യമാണ്.

ചില്ല്ലറവ്യാപാരവിഷയത്തിൽ ചെറിയ പാർട്ടികൾ രാഷ്ട്രീയം ചില്ലറ വില്പന നടത്തിയപ്പോൾ ഭരണ പ്രതിപക്ഷ മുന്നണികളെ നയിക്കുന്ന കോൺഗ്രസും ബി.ജെ.പിയും മൊത്തവ്യാപാരമാണ് നടത്തിയത്. ചില്ലറവ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാൻ ആദ്യം നയപരമായ തീരുമാനമെടുത്തത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് അതിനെ എതിർത്തു. ഭരണത്തിലെത്തിയപ്പോൾ കോൺഗ്രസും ഭരണം നഷ്ടപ്പെട്ടപ്പോൾ ബി.ജെ.പിയും നിലപാട് മാറ്റി. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചാൽ യു.പി.എ സർക്കാരിന്റെ തീരുമാനം റദ്ദാക്കുമെന്നാണ് ബി.ജെ.പി. ഇപ്പോൾ പറയുന്നത്. ഭാരതി ഗ്രൂപ്പിന്റെ മറവിൽ ഇന്ത്യയിൽ കടന്നു കൂടിയ വാൾമാർട്ട് ഇപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത്. മുന്നും ബി.ജെ.പി. അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളാണ്. ഇവിടെയും പ്രകടമാകുന്നത് വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരമാണ്.

Monday, December 10, 2012

ആഗോളപ്രതിഭാസത്തെ നേരിടാൻ ആഗോളശ്രമങ്ങൾ



ബി.ആർ.പി. ഭാസ്കർ

അഴിമതി ആഗോളപ്രതിഭാസമാണെന്ന് ഇന്ദിരാ ഗാന്ധി ഒരിക്കൽ പറയുകയുണ്ടായി. സ്വാഭാവികമായും സർക്കാരിനെതിരായ ആരോപണങ്ങളുടെ ഗൌരവം കുറച്ചുകാണാനുള്ള  ശ്രമമായാണ് എല്ലാവരും അതിനെ കണ്ടത്. എന്നാൽ അഴിമതി പ്രാചീനകാലം മുതൽ മിക്കവാറും എല്ലാ സമൂഹങ്ങളിലും നിലനിന്നിട്ടുണ്ടെന്നതാണ് വാസ്തവം. അതിനെക്കുറിച്ച് പല പഴയ ഗ്രന്ഥങ്ങളിലും സൂചനകളുണ്ട്. ഇതിന്റെ അർത്ഥം അതിനെ ഒഴിവാക്കാനാവാത്ത ഒന്നായി അങീകരിക്കണമെന്നല്ല. നേരേമറിച്ച് അത് തടയാനുള്ള പ്രവർത്തനങ്ങൾ എല്ലാ കാലത്തും ഉണ്ടാകണമെന്നതാണ്. നിരന്തരമായ പ്രവർത്തനത്തിലൂടെ അഴിമതിയുടെ തോത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിനെ ബാധിക്കാത്ത അളവിൽ ചുരുക്കി നിർത്താൻ തീർച്ചയായും കഴിയും.

അഗോളീകരണപ്രക്രിയയുടെ ഫലമായി അഴിമതി ലോകമൊട്ടുക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് ഇത് ആഗോളതലത്തിൽ അഴിമതിനിരുദ്ധ നടപടികൾ ആവശ്യമാക്കുന്നു.  ഐക്യരാഷ്ട്രസഭ 2003 ഒക്ടോബർ 31ന് ഒരു അഴിമതിവിരുദ്ധ ഉടമ്പടി (United Nations Convention Against Corruption) അംഗീകരിക്കുകയുണ്ടായി. സമൂഹങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും അഴിമതി ഉയർത്തുന്ന ഗുരുതരമായ പ്രശ്നങ്ങളെയും ഭീഷണിയെയും കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്ന ആ രേഖ അത് സ്ഥാപനങ്ങളെ അട്ടിമറിക്കുകയും ജനാധിപത്യമൂല്യങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും സുസ്ഥിരവികസനത്തെയും നിയമവാഴ്ചയെയും തകർക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഒപ്പം അത് അഴിമതി തടയാനും പ്രതിരോധിക്കാനും കാര്യക്ഷമവും ഫലപ്രദവുമായ നടപടികൾ അന്താരാഷ്ട്ര സഹകരണത്തിലൂടെയും സാങ്കേതിക സഹായത്തിലൂടെയും സാധ്യമാക്കുന്നതിന് പ്രതിനിധികളെ അധികാരപ്പെടുത്തുകയും ചെയ്യുന്നു.
ഉടമ്പടിക്കു രൂപം കൊടുത്ത ദിവസം തന്നെ ജനങ്ങളിൽ അഴിമതിയെ കുറിച്ചും അതിനെ പ്രതിരോധ്ഹിക്കുനതിൽ ഉടമ്പടിക്കുള്ള പങ്കിനെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ എല്ലാ കൊല്ലവും ഡിസംബർ 9 അഴിമതിവിരുദ്ധദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമേയവും ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.  അഴിമതി എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നമാണെന്ന തിരിച്ചറിവാണ് ഈ നടപടികളിലേക്ക് ലോക സംഘടനയെ നയിച്ചത്.
അഴിമതിയെ കുറിച്ച് സമഗ്രമായ വീക്ഷണമാണ് ഐക്യരാഷ്ട്ര സഭക്കുള്ളത്. അധികാര സ്ഥാനമൊ വിശ്വാസമൊ ദുരുപയോഗം ചെയ്ത് നേട്ടമുണ്ടാക്കുന്നതിനെ മാത്രല്ല ധാർമ്മിക ബോധം തകർത്തുകൊണ്ടൊ സത്യസന്ധമല്ലാത്ത രീതിയിൽ പ്രവർത്തിച്ചുകൊണ്ടൊ വിശ്വാസ്യത നഷ്ട്പ്പെടുത്തുന്നതിനെയും അത് അഴിമതിയായി കാണുന്നു. അത് ജനാധിപത്യത്തെ തകർക്കുകയും ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തുകയും രാജ്യങ്ങളെ സാമ്പത്തികമായി പിന്നോട്ടടിക്കുകയും ചെയ്യുന്നതായി അത് വിലയിരുത്തുന്നു. കോഴ കൂടാതെ, പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ നിയമങ്ങൾ ലംഘിക്കുന്നതിനെയും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ നീതിപൂർവ്വകമല്ലാത്ത മാറ്റങ്ങൾ വരുത്തുന്നതും തെറ്റുകൾ മറച്ചുവെക്കുന്നതും നടപടിയുണ്ടാകുമെന്ന വിശ്വാസത്തിൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ നിശ്ശബ്ദരാക്കുന്നതുമെല്ലാം അഴിമതിയുടെ പരിധിയിൽ വരുന്നു.

ഭരണകൂടങ്ങളുടെ കൂട്ടായ്മയായ ഐക്യരാഷ്ട്രസഭ അഴിമതിയിലേക്ക് ശ്രദ്ധ തിരിക്കുന്നതിനു മുമ്പെ ട്രാൻസ്പാരൻസി ഇന്റർനാഷനൽ എന്ന പേരിൽ ഒരു ആഗോളതല അഴിമതിവിരുദ്ധ സംഘടന നിലവിൽ വന്നിരുന്നു. ലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പീറ്റർ ഐജൻ (Peter Eigen) മുൻ‌കൈയെടുത്ത് ബർലിൻ ആസ്ഥാനമായി 1993ൽ സ്ഥാപിച്ച ആ സംഘടനക്ക് ഇന്ത്യയുൾപ്പെടെ എഴുപതിൽപരം രാജ്യങ്ങളിൽ ശാഖകളുണ്ട്. മുന്നാം രാജ്യങ്ങൾക്ക് ലോക ബാങ്ക് അനുവദിക്കുന്ന പണം വ്യാപകമായ അഴിമതി കാരണം ഉദ്ദേശിക്കുന്ന ഗുണം ചെയ്യുന്നില്ലെന്ന് കണ്ടാണ് ഐജിൻ സർക്കാരിതര സംഘടനക്ക് രൂപം നൽകിയത്.  ട്രാൻസ്പാരൻസി 1995 മുതൽ ഓരോ കൊല്ലവും ബിസിനസുകാർക്കിടയിൽ സർവ്വേ നടത്തി വിവിധരാജ്യങ്ങളെ കുറിച്ച് വിവരം ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഒരു അഴിമതി അഭിവീക്ഷണ സൂചിക (Corruption Perception Index) പ്രസിദ്ധീകരിക്കുന്നുണ്ട്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമായി ന്യൂസിലണ്ട് ആയിരുന്നു 2011ലെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഴിമതി ഏറ്റവും കൂടിയ രാജ്യങ്ങളായി ഉത്തര കൊറിയയും സൊമാലിയയും ഏറ്റവും താഴെയും. ആകെ 182 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 95ആം സ്ഥാനത്തായിരുന്നു. (ഡിസംബർ 5ന് ഇക്കൊല്ലത്തെ പട്ടിക പുറത്തുവരുന്നതിനു മുമ്പാണ് ഇതെഴുതുന്നത്). ഒരു പതിറ്റാണ്ടിലേറെയായി ട്രാൻസ്പാരൻസി കോഴ കൊടുക്കുന്നവരെ കുറിച്ച് പഠനം നടത്തി കോഴ കൊടുക്കുന്നവരുടെ സൂചികയും (Bribe Payers Index) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തെയും വൻ‌കിട കമ്പനികൾ ബിസിനസ് കിട്ടുന്നതിനായി കോഴ കൊടുക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് എക്സിക്യൂട്ടിവുകൾ നൽകുന്ന വിവരത്തെ ആസ്പദമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ 28 രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ നെതർലണ്ടും സ്വിറ്റ്സർലണ്ടുമാണ്. അവസാന സ്ഥാനങ്ങളിൽ  ചൈനയും റഷ്യയും. ഇന്ത്യ 19ആം സ്ഥാനത്ത്.

വികസിതരാജ്യങ്ങളുടെ ചരിത്രം സൂക്ഷ്മതയോടെ പരിശോധിക്കുമ്പോൾ ദ്രുതഗതിയിൽ വികസിച്ച കാലത്ത് അവയെല്ലാം ഗുരുതരമായ അഴിമതിപ്രശ്നം നേരിട്ടിരുന്നതായി കാണാം. ഇന്ത്യയിൽ കൊള്ളയടിച്ചുണ്ടാക്കിയ കാശുമായി തിരിച്ചത്തിയ ക്ലൈവിനെയും വാറൻ ഹേസ്റ്റിങ്സിനെയും ബ്രിട്ടീഷ് പാർലമെന്റ് വിചാരണ ചെയ്യുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അതിവേഗം വളർന്ന ജപ്പാനിലും തെക്കൻ കൊറിയയിലും സമീപകാലത്ത് ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ ചൈനയിലും ഭരണാധികാരികൾ അഴിമതി ആരോപണങ്ങൾ നേരിട്ടു. ഈ പശ്ചാത്തലത്തിൽ നമ്മുടെ നാട്ടിൽ അടിക്കടി അഴിമതി ആരോപണങ്ങൾ ഉയരുന്നതിൽ അത്ഭുതപ്പെടാനില്ല. അതെസമയം ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചു നടപടിയെടുക്കുന്നതിന് പര്യാപ്തമായ സംവിധാനം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് അവഗണിക്കാനാവില്ല.

വ്യക്തിഗത അഴിമതിയേക്കാൾ ഗുരുതരമാണ് രാഷ്ട്രീയതല അഴിമതിപ്രശ്നം.  തെരഞ്ഞെടുപ്പ് ഭാരിച്ച ചെലവുള്ള പ്രക്രിയയായി തുടരുമ്പോൾ അതിനെ ഫലപ്രദമായി നിയന്ത്രിക്കാനാവില്ല. ശക്തമായ അഴിമതിവിരുദ്ധ സംവിധാനത്തിന് രൂപം നൽകുന്നതോടൊപ്പം തെരഞ്ഞെടുപ്പ് സമ്പ്രദായം ഉചിതമായി പരിഷ്കരിക്കുക കൂടി ചെയ്താലെ അഴിമതി നിയന്ത്രണവിധേയമാക്കാൻ കഴിയൂ. (ജനപഥം, ഡിദംബർ 2012)