Wednesday, November 14, 2012

അഴിമതിക്കഥകൾ പുറത്തുവരുന്നത് തടയാൻ ശ്രമം

ബി.ആർ.പി. ഭാസ്കർ

അഴിമതി തടയാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ആണയിടുന്നുണ്ട്. എന്നാൽ സർക്കാരിന്റെ നടപടികൾ സൂചിപ്പിക്കുന്നത് അഴിമതിക്കഥകൾ പുറത്തുവരുന്നത് തടയാനുള്ള ശ്രമങ്ങളിലാണ് അത് ഏർപ്പെട്ടിരിക്കുന്നതെന്നാണ്.

അണ്ണാ ഹസാരെ നടത്തിയ ഗാന്ധിമാർഗ്ഗ സമരങ്ങൾ അഴിമതിയെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരികയുണ്ടായി. മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ  അത്തരത്തിലുള്ള സമരങ്ങൾ വിജയകരമായി നടത്തിയതിന്റെ ഖ്യാതിയുമായാണ് അണ്ണാ ദേശീയരംഗത്ത് എത്തിയത്. എന്നാൽ ഗാന്ധിയുടെ സമരങ്ങളുടെ ചരിത്രം പഠിച്ച് ഉചിതമായ പാഠങ്ങൾ ഉൾക്കൊണ്ടയാളായിരുന്നില്ല  ബ്രിട്ടീഷ് ഭരണാധികരികൾക്കെതിരെ ഗാന്ധി നടത്തിയ നിസ്സഹകരണ പ്രസ്ഥാനം മുതൽ ക്വിറ്റ് ഇന്ത്യാ സമരം വരെയുള്ള എല്ലാ പോരാട്ടങ്ങളും ലക്ഷ്യം കാണാതെയാണ് അവസാനിച്ചത്. അതേസമയം അവ പരാജയപ്പെട്ടെന്ന് പറയാനാവില്ല. കാരണം അദ്ദേഹവും പ്രസ്ഥാനവും വർദ്ധിത വീര്യത്തോടെയാണ് ഓരോ സമരവും അവസാനിപ്പിച്ചത്.  അണ്ണായുടെ ഓരോ സമരവും അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെയും പ്രസ്ഥാനത്തിന്റെയും വീര്യം കെടുന്ന പ്രതീതിയാണുണ്ടാകുന്നത്.

അണ്ണാ ഹസാരെ സംഘത്തിലെ മറ്റംഗങ്ങൾ ഗാന്ധിയന്മാരെന്ന് അവകാശപ്പെടാൻ കഴിയാത്തവരായിരുന്നു. പലരും സർക്കാരുദ്യോഗസ്ഥരെന്ന നിലയിൽ വ്യവസ്ഥയുടെ ഭാഗമായിരുന്നു. രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത അവരുടെ ഉപദേശപ്രകാരം പ്രവർത്തിച്ച അണ്ണാ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനാ സംവിധാനത്തെ തന്നെ വെല്ലുവിളിക്കാൻ തുടങ്ങി. അതോടെ രാഷ്ട്രീയരംഗത്തു നിന്ന് അഴിമതിവിരുദ്ധ സമരത്തിനു ലഭിക്കേണ്ട പിന്തുണ ക്രമേണ ഇല്ലാതായി. സർക്കാർ തീരെ തൃപ്തികരമല്ലാത്ത ഒരു ലോക് പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും എല്ലാവരും കൂടി ചേർന്ന് അതു തന്നെയും പുറന്തള്ളുകയും ചെയ്തു.

അണ്ണാ സംഘത്തിലെ ആദ്യ അംഗങ്ങളിൽ പലരും അദ്ദേഹത്തെ ഉപേക്ഷിച്ചുകൊണ്ട് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ കക്ഷിയുണ്ടാക്കി നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ്. സമീപകാലത്ത് കേജ്രിവാൾ പുറത്തു കൊണ്ടുവന്ന അഴിമതിക്കഥകൾ അതിന്റെ ഭാഗമാണ്. കോൺഗ്രസിനെതിരെയായിരുന്നു ആദ്യ വെടി. പിന്നീട് ബി.ജെ.പി. അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. അതിനുശേഷം ഒരു വിദേശ ബാങ്കിൽ അക്കൌണ്ടുളുള്ളവരെ സംബന്ധിച്ച ചില വിവരങ്ങൾ പുറത്തു വിട്ടു. മാദ്ധ്യമങ്ങൾ, പ്രത്യേകിച്ച് വാർത്താ ചാനലുകൾ, നൽകുന്ന സഹായത്തോടെ കേജ്രിവാൾ ഇപ്പോൾ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവായി മദ്ധ്യവർഗ്ഗ മനസുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മാദ്ധ്യമസൃഷ്ടികൾക്ക് പരിമിതമായ ആയുസേയുള്ളൂ. ടെലിവിഷൻ ക്യാമറകളുടെ സഹായത്തോടെ വളർന്ന ഹസാരെ പ്രസ്ഥാനം അവ കണ്ണടച്ചപ്പോൾ പൊലിഞ്ഞ അനുഭവം നമ്മുടെ മുമ്പിലുണ്ടല്ലൊ.

ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സന്നദ്ധസംഘടനകൾ ജനകീയ പ്രശ്നങ്ങളിൽ  സജീവമായി ഇടപെടുന്നുണ്ട്. അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് നീതിപൂർവകമായ പരിഹാരം കാണുന്നതിനു പകരം സംഘടനകളുടെ സാമ്പത്തിക സ്രോതസുകൾ അടയ്ക്കാനും നേതാക്കളെ കുടുക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതേ സമീപനം തന്നെയാണ് സർക്കാർ അഴിമതിവിരുദ്ധ പ്രസ്ഥാന്ന്ങ്ങൾക്കെതിരെയും സ്വീകരിക്കുന്നത്. അണ്ണാ ഹസാരെയുടെ സമരകാലത്ത് കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിന്റെയും സംഘത്തിലെ മറ്റംഗങ്ങളുടെയും ജീവിതങ്ങൾ ചികഞ്ഞു നോക്കിയിരുന്നു. അണ്ണായെ കുടുക്കാൻ പറ്റിയതൊന്നും കിട്ടിയില്ല. കേജ്രിവാൾ ഉദ്യോഗസ്ഥനായിരിക്കെ ചെയ്തെന്ന് പറയപ്പെടുന്ന ഒരു ക്രമക്കേടിന്റെ പേരിൽ നടപടിക്ക് ഉത്തരവിട്ടു.

സർക്കാർ ശരിയായ രീതിയിലാണൊ പണം ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാൻ ഭരണഘടന കം‌പ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) എന്ന ഉദ്യോഗസ്ഥന്റെ കീഴിൽ വലിയൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കണക്കുകൾ പരിശോധിക്കുമ്പോൾ ക്രമക്കേടുകൾ കണ്ടെത്തിയാൽ സി.എ.ജി.യൊ അദ്ദേഹത്തിന്റെ കീഴിൽ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അക്കൌണ്ടന്റ് ജനറൽമാരൊ ബന്ധപ്പെട്ട വകുപ്പിന്റെ വിശദീകരണം തേടുകയും അതുകൂടി പരിഗണിച്ചുകൊണ്ട് അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു. സർക്കാർ അത് പാർലമെന്റിന്റെ (അല്ലെങ്കിൽ നിയമസഭയുടെ) മുന്നിൽ വെക്കുന്നു. സഭയുടെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അത് പരിശോധിച്ച് നടപടി ശുപാർശ ചെയ്യുന്നു. ഓഡിറ്റിലൂടെ പുറത്തു വന്നിരുന്നത് താരതമ്യേന ചെറിയ ക്രമക്കേടുകളായതുകൊണ്ട് വളരെക്കാലം ഈ സംവിധാനം വലിയ ശ്രദ്ധ പിടിച്ചുപറ്റിയില്ല. സ്വീഡനിലെ റേഡിയോ ബോഫോഴ്സ് അഴിമതി പുറത്തു കൊണ്ടുവന്നതിനെ തുടർന്ന് സി.എ.ജി. നടത്തിയ അന്വേഷണത്തോടെ ഈ സ്ഥിതിയിൽ മാറ്റമുണ്ടായി.     

തുടക്കത്തിൽ സി.എ.ജി. സംവിധനത്തിന്റെ തലവൻ ഇൻഡ്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു. ഭരണാധികാരികൾക്ക് ആ സർവീസിന്റെ പോക്ക് ഇഷ്ടമാകാതെ വന്നപ്പോൾ തലപ്പത്ത് വിശ്വസിക്കാവുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ വെച്ചുകൊണ്ട് അതിനെ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടങ്ങി. ഇപ്പോഴിതാ വിനോദ് റായ് എന്ന കേരളാ കാഡർ ഐ.എ.എസുകാരന്റെ കീഴിലും അത് തലവേദനയാകുന്നു. ലേലം വിളിക്കാതെ മൊബൈൽ കമ്പനികൾക്ക് സ്പെക്ട്രം നൽകിയതിനെ സി.എ.ജി. വിമർശിച്ചതോടെ സർക്കാർ വക്താക്കൾ അദ്ദേഹത്തിനു നേരെ തിരിഞ്ഞു. കൊല്ലങ്ങൾക്കു മുമ്പ് ചീഫ് ഇലക്ഷൻ കമ്മിഷണറുടെ അധികാരങ്ങൾ ഉപയോഗിച്ച് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയ ടി.എൻ. ശേഷനെ ഒതുക്കാൻ ഇലക്ഷൻ കമ്മിഷനെ മൂന്നംഗ സംവിധാനമാക്കിയതുപോലെ സി.എ.ജി സംവിധാനവും വിപുലീകരിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന വാർത്തകൾ അഴിമതിക്കഥകൾ പുറത്തുവരുന്നത് തടയാൻ ഏതറ്റം വരെ പോകാനും സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കുന്നു.

ഇലക്ഷൻ കമ്മിഷണർ  എന്ന നിലയിൽ രാഷ്ട്രീയനേതൃത്വത്തെ അലോസരപ്പെടുത്തിയ ശേഷൻ നേരത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിൽ അതിന്റെ കണ്ണിലുണ്ണിയായിരുന്നു. കശ്മീർ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഷേക്ക് അബ്ദുള്ള കൊഡൈക്കനാലിൽ വീട്ടുതടങ്കലിലായിരുന്നപ്പോൾ അവിടെ യുവ ഉദ്യോഗസ്ഥനായിരുന്നു ശേഷൻ. ഷേക്ക് അബ്ദുള്ളയെ ഇടയ്ക്ക് സന്ദർശിച്ചിരുന്ന ഒരു അയൽവാസിയെ വിദ്യുച്ഛക്തിയും വെള്ളവും നിഷേധിച്ച് ബുദ്ധിമുട്ടിച്ചതാണ് ശേഷൻ അന്ന് നടത്തിയ ധീരപ്രകടനങ്ങളിലൊന്ന്. ചീഫ് ഇലക്ഷൻ കമ്മിഷണറായിരിക്കെ രാഷ്ട്രീയ കക്ഷികളെ വിറപ്പിച്ച ശേഷൻ ആ ജോലി വിട്ടശേഷം തെരഞ്ഞെടുപ്പ് ടിക്കറ്റിനായി പല കക്ഷി നേതാക്കളെയും സമീപിക്കുകയുണ്ടായി. ഇതെല്ലാം കാണിക്കുന്നത് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത് അധികാരപ്രമത്തത ആയിരുന്നെന്നാണ്. ബോഫോഴ്സ് കാലം തൊട്ടുള്ള സി.എ.ജി. സംവിധാനത്തിന്റെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിച്ചാൽ അതിനെ മുന്നോട്ടു നയിക്കുന്നത് തലപ്പത്തുള്ള ഉദ്യോഗസ്ഥന്റെ അധികാരപ്രമത്തതയല്ല, അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വലിയൊരു നിര ഐ.എ. ആൻഡ് എ.എസ് ഉദ്യോഗസ്ഥന്മാരുടെ ഭരണ സംവിധാനം മെച്ചപ്പെടണമെന്ന ആഗ്രഹ്മാണെന്ന് കാണാം. ആ ആഗ്രഹം അവർ ഉപേക്ഷിക്കാത്തിടത്തോളം തലപ്പത്തെ അഴിച്ചുപണി കൊണ്ട് സർക്കാരിന്  സംവിധാനത്തെ ദുർബലപ്പെടുത്താനാവില്ല.

2 comments:

Travels of Daniel said...

Download four Malayala Manorama magazines for free, using simple bash script.
Daily Life Tips And Tricks
1. Fast Track
2. Karshaka Sree
3. Sambadyam
4. Vanitha
വനിത, കര്‍ഷക ശ്രീ , ഫാസ്റ്റ് ട്രാക്ക് , സമ്പാദ്യം

ഇലക്ട്രോണിക്സ് കേരളം said...

ഉള്ളടക്കത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന ലേഖനങ്ങള്‍ .........അഭിനന്ദനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക്
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം ഈ സൈറ്റ്
സന്ദര്‍ശിക്കണം