Friday, September 7, 2012

അരക്ഷിത കേരളം

ജന്മഭൂമി ഓണപ്പതിപ്പിനുവേണ്ടീ “അരക്ഷിത കേരളം“ എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിക്കുകയുണ്ടായി.  പി.പരമേശ്വരൻ, ടി.പത്മനാഭൻ, ജോർജ് ഓണക്കൂർ, ജെ. നന്ദകുമാർ എന്നിവർക്കൊപ്പം ഞാനും ചർച്ചയിൽ പങ്കെടുത്തു. പത്രം അയച്ചുതന്ന ചോദ്യാവലിക്ക് ഞാൻ നൽകിയ മറുപടികൾ താഴെ ചേർക്കുന്നു.


കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഇപ്പോൾ കേരളം ഒന്നാം സ്ഥാനത്താണെന്നത് ആരെയാണ് അസ്വസ്ഥമാക്കാത്തത്? കൊലപാതക രാഷ്ട്രീയത്തിന്റെ ഒരു നീണ്ട ചരിത്രം സംസ്ഥാനത്തിനുണ്ട്. കണ്ണൂരിൽ കൊലപാതക പരമ്പര അരങ്ങേറാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടാകുന്നു. പലരും അതിനെ നാടോടിപ്പാട്ടുകൾ പ്രകീർത്തിക്കുന്ന ചേകവ പാരമ്പര്യത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ലഘൂകരിച്ചു കണ്ടുപോന്നു. അടുത്ത കാലത്ത് പുറത്തു വന്ന വസ്തുതകൾ ഇടുക്കിയിലും ആസൂത്രിതമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായി വ്യക്തമാക്കുന്നു. ഓഞ്ചിയത്ത് സി.പി.എമ്മിന് കടുത്ത വെല്ലുവിളി ഉയർത്തിയ ആർ.എം.പി. നേതാവ് ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ ജനവികാരം ഉയർത്തിയെങ്കിലും അത് പ്രതിരോധത്തിലാക്കിയ പാർട്ടി ആത്മപരിശോധന നടത്തി തെറ്റുതിരുത്തുന്നതിനു പകരം അണികളിൽ അക്രമവാസന നിലനിർത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുസമൂഹം അക്രമത്തിനെതിരായ വികാരം കെട്ടടങ്ങാതെ സൂക്ഷിക്കേണ്ടതുണ്ട്.

അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾ തന്നെ നിയമം കൈയിലെടുക്കുമ്പോൾ പൊലീസ് നോക്കുകുത്തിയാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി നടന്നുവരുന്ന നുഴഞ്ഞുകയറ്റത്തിന്റെ ഫലമായി പൊലീസ് സേനയിൽ രാഷ്ട്രീയ പക്ഷപാതിത്വം വ്യാപകമാണ്. അതുകൊണ്ടു തന്നെ ആ സംവിധാനം എളുപ്പം ശുദ്ധീകരിക്കാനാവില്ല. പൊതുസമൂഹം ജാഗ്രത പുലർത്തിയില്ലെങ്കിൽ പാർട്ടികൾ നൽകുന്ന പട്ടികയിലുള്ളവർക്കെതിരെ ദുർബലമായ കേസുകൾ എടുക്കുകയും യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലേക്ക് പൊലീസ് തിരിച്ചു പോകും.

അക്രമരാഷ്ട്രീയം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയുടെ ഒരംശം മാത്രമാണ്. ഇന്ന് കേരളം ഒരു സമ്പന്ന സംസ്ഥാനമാണ്. ഇപ്പോൾ ഇവിടെ തഴച്ചു വളരുന്ന പല മേഖലകളുടെയും പ്രവർത്തനം ജനദ്രോഹപരവും അതുകൊണ്ടുതന്നെ ഗൂണ്ടാ സംരക്ഷണം ആവശ്യപ്പെടുന്നവയുമാണ്. രാഷ്ട്രീയ നേതൃത്വങ്ങളുടെ രക്ഷാധികാരമില്ലെങ്കിൽ ഗൂണ്ടാ സംഘങ്ങൾക്ക് പ്രവർത്തിക്കാനാവില്ല. പല സംഘങ്ങളെയും നയിക്കുന്നത് രാഷ്ട്രീയ പ്രവർത്തകരായി ജീവിതം ആരംഭിച്ചവരാണ്.

ആധിപത്യത്തിനു വേണ്ടി രാഷ്ട്രീയം ഉൾപ്പെടെ പല മേഖലകളിലും നടക്കുന്ന ശ്രമങ്ങളാണ് അക്രമസംഭവങ്ങൾ പെരുകുന്നതിനു കാരണമാകുന്നത്. ഇതിൽനിന്ന് മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയെന്ന നിഗമനത്തിലെത്തുന്നത് ശരിയല്ല. അധിനിവേശ മോഹങ്ങളില്ലാത്ത വിഭാഗങ്ങൾ കൂടുതൽ ശക്തവും സജീവവുമായാൽ അക്രമ വാസനയുടെ അനിയന്ത്രിതമായ വളർച്ച തടയാൻ കഴിയും.    

അക്രമപ്രവർത്തനം ഉൾപ്പെടെ സമൂഹത്തിൽ പ്രകടമായിട്ടുള്ള ദുഷ്പ്രപവണതകൾ വെളിച്ചത്തു കൊണ്ടുവരുന്നതിന് മാധ്യമങ്ങൾ ശ്രമിക്കുന്നില്ലെന്ന് പറയാനാവില്ല. എന്നാൽ അവയുടെ പ്രവർത്തനം ഫലം കാണുന്നില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ടെന്ന് തോന്നുന്നു. ഒന്ന് അവയ്ക്ക് സമൂഹത്തിൽ വേണ്ടത്ര വിശ്വാസ്യതയില്ലെന്നതാണ്. മറ്റൊന്ന് അവ പ്രശ്നം ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്നതാണ്. അടിസ്ഥാനപരമായി രണ്ടിന്റെയും പരിഹാരം ഒന്നു തന്നെ: പ്രൊഫഷനലിസം ശക്തിപ്പെടുത്തുക.  

നിയമവാഴ്ച ഉറപ്പു വരുത്തുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുന്നതുകൊണ്ടാണ് അരക്ഷിതാവസ്ഥ ഉണ്ടായിട്ടുള്ളത്. ഇന്ന് സംസ്ഥാനത്ത് നിയമപാലനം കൃത്യമായി നടക്കുന്നില്ല. നിയമം ലംഘിക്കുന്നവർക്ക് പലപ്പോഴും രാഷ്ട്രീയ സ്വാധീനമൊ മറ്റ് മാർഗ്ഗങ്ങളൊ ഉപയോഗിച്ച് നിയമ നടപടികളിൽ നിന്നൊഴിവാകാനാകുന്നു. കൊലപാതകം പോലെയുള്ള ഹീനകൃത്യങ്ങൾക്ക് രാഷ്ട്രീയമായ ന്യായീകരണം നൽകുകയും അവയിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനം പാർട്ടികൾ ഉപേക്ഷിക്കണം. അതിനു അവർ തയ്യാറല്ലെങ്കിൽ ജനങ്ങൾ അവരെ ഒറ്റപ്പെടുത്തണം. രാഷ്ട്രീയരംഗത്തെ സത്യസന്ധതയില്ലായ്മയാണ് നാം നേരിടുന്ന ഒരു പ്രശ്നം. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവം ഭരണാധികാരികൾ കാട്ടണം. (ജന്മഭൂമി ഓണപ്പതിപ്പ്, 2012)

3 comments:

Mist for sale! said...

http://www.omniglot.com/writing/malayalam.htm

kavalamsasikumar കാവാലം ശശികുമാര്‍ said...

Kruthyamaaya visakalanam.... Balance thetti..lakshym thettichu payayirunna utharangal venamenkil paranju oru charchayil panketuthu athinte lakshyam thettikkamayirunnu....chila rashtreeya pakshapaathikalaya bushijeevikale pole..... Atuntaayilla ennathaanu ettavum pradhaana kaaryam.... Maathruka akkaavunna vishayathotulla manyamaaya prathikaram.... Nandi...

ഞാന്‍ പുണ്യവാളന്‍ said...

സ്നേഹാശംസകള്‍ @ PUNYAVAALAN