Friday, October 21, 2011

സ്ത്രീപീഡന കേസുകളെക്കുറിച്ച് ഒരു സമഗ്രാന്വേഷണം

ഇന്നത്തെ കേരളത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഒഴിവാക്കാനാവാത്ത വിഷയമാണ് സ്ത്രീപീഡനം. പുതിയ പുതിയ പെൺ‌വാണിഭ കഥകൾ അടിയ്ക്കടി പുറത്തു വന്നുകൊണ്ടിരിക്കുന്നു. മാധ്യമങ്ങൾ അവയെ സ്ഥലനാമങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നു. അങ്ങനെ സ്ത്രീപീഡന ഭൂമിശാത്രം വികസിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമശ്രദ്ധയുടെ ഫലമായി സ്ത്രീപീഡനങ്ങൾ കുറയുന്ന ലക്ഷണമൊന്നുമില്ല. ചാനലുകളും പത്രങ്ങളും മത്സരിച്ച് വിവരങ്ങൾ പുറത്തുകൊണ്ടു വന്നിട്ടും – ‘ആഘോഷിച്ചിട്ടും‘ എന്ന് പറയാമെങ്കിലും ആ വാക്ക് ഞാൻ ഒഴിവാക്കുന്നു – സ്ഥിതി മെച്ചപ്പെടാത്തതെന്തുകൊണ്ടാണ്? മാധ്യമ നേതൃത്വം ഇതേക്കുറിച്ച് ഗൌരവപൂർവം ചിന്തിക്കണം. തങ്ങൾ വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനങ്ങളിൽ ദുഷ്പ്രവണതകൾക്കെതിരായ വികാരം ജനിപ്പിക്കുന്നതിനു പകരം സൂക്ഷസംവേദനശേഷി കുറച്ചുകൊണ്ട് അവയുമായി സമരസപ്പെടാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടോയെന്നും അവർ പരിശോധിക്കണം.

കോളെജ് അദ്ധ്യാപികയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗീത രചിച്ച “അന്യായങ്ങൾ” എന്ന പുസ്തകം കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി നമ്മുടെ മുന്നിലുള്ള ഒരു ഡസൻ സ്ത്രീപീഡന കേസുകളെക്കുറിച്ചുള്ള ഒരു സമഗ്രമായ അന്വേഷണമാണ്. കിളിരൂർ കേസിലെ ഇരയായ ശാരിയുടെ അച്ഛനും അമ്മയും ചേർന്ന് ഈ പുസ്തകം ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് പ്രകാശനം ചെയ്തു.

ആമുഖമായി ഗീത പറയുന്നു: “ഉപയോഗിക്കാനും വിൽക്കാനും ലാഭമുണ്ടാക്കാനുമുള്ള കച്ചവടച്ചരക്കല്ല പെണ്ണിന്റെയും കുട്ടിയുടെയും ശരീരം. എല്ലാവർക്കും ഇതറിയാം. എന്നിട്ടും ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും എല്ലാവിധവും വെറും വസ്തുവെന്ന് നടിച്ച് കുട്ടികളുടെ ശരീരം വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നു. ഏറ്റവും നികൃഷ്ടമായ ഈ മനുഷ്യാവകാശലംഘനം കാണാനും കേൾക്കാനും തയ്യാറാകാത്ത ഒരു വ്യവസ്ഥയോടാണ് പ്രതിരോധം വേണ്ടിവരുന്നത്. പക്ഷെ അങ്ങനെയാണെങ്കിലും ഈ പ്രതിരോധത്തിനുള്ള ഒരിത്തിരി ഇടം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിലനിൽക്കുന്നുവെന്നതാണ് പ്രധാനം.”

ഫേബിയൻ ബുകസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 230 രൂപ

മേൽവിലാസം:
Fabian Books, ‘Gulmohar” Park Junction, Mavelikara 1, Kerala.
e-mail: fabian.books@gmail.com

No comments: