Tuesday, August 3, 2010

തൊടുപുഴ ജനകീയ കൂട്ടായ്മാ നേതാവ് നിരാഹാര സമരത്തിൽ

തൊടുപുഴ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ദീര്‍ഘകാലമായി വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജനകീയ കൂട്ടായ്മയുടെ ചെയര്‍മാന്‍ എന്‍.യു. ജോണ്‍ ചില അടിയന്തിരാവശ്യങ്ങള്‍ ഉടനടി നിറവേറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 2 തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിലാണ്.

വൈകിട്ട് അഞ്ചര മണിക്ക് ഗാന്ധി സ്ക്വയറിലുള്ള രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടാണ് ജോണ്‍ സമരപ്പന്തല്‍ പ്രവേശിച്ചത്.

ജനകീയ കൂട്ടായ്മ മുന്നോട്ടുവെച്ചിട്ടുള്ള അടിയന്തിരാവശ്യങ്ങള്‍ ഇവയാണ്:

• ഹൈക്കോടതി ഉത്തരവ് പ്രകാരം തൊടുപുഴയിലെ പുഴപുറമ്പോക്കുകള്‍ അളന്ന് തിരിച്ച് മതില്‍കെട്ടി സംരക്ഷിക്കുക. പുഴയോര നടപ്പാതയും കുളിക്കളവുകളും യാഥാര്‍ത്ഥ്യമാക്കുക.
• മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് ആധുനിക പൊതുശ്മശാനവും വായനശാലയും അടിയന്തിരമായി നിര്‍മ്മിക്കുക.
• ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് പാറക്കടവ് നിവാസികളെ രക്ഷിക്കുക.
• തൊടുപുഴ നഗരസഭയിലെ അഴിമതികള്‍ പൊലീസ് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കുക.
• നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക. ഒഴിപ്പിക്കല്‍ വന്‍കിടക്കാരില്‍നിന്ന് ആരംഭിക്കുക.
• തൊടുപുഴ-പീരുമേട് താലൂക്ക് അതിര്‍ത്തിയില്‍ സബ്കളക്ടര്‍ ഓഫീസ് സ്ഥാപിച്ച് കയ്യേറ്റങ്ങളെ നേരിടുക.

ആവശ്യങ്ങളില്‍ പലതിലും അധികൃതര്‍ നേരത്തെ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും. നടപടികള്‍ ഉണ്ടായിട്ടില്ല. ഉദാഹരണത്തിന് പുഴപുറമ്പോക്ക് സംബന്ധിച്ച കോടതി ഉത്തരവ് വന്നിട്ട് കൊല്ലം നാലായി. പുറമ്പോക്കിലെ താമസക്കാരായിരുന്ന ദലിതരെ അവിടെ നിന്നും ഒഴിപ്പിച്ചു. എന്നാല്‍ മതില്‍ കെട്ടുകയൊ നടപ്പാത, കിളിക്കടവ് തുടങ്ങിയവ നിര്‍മ്മിക്കുകയൊ ചെയ്തിട്ടില്ല. സ്ഥലം കയ്യടക്കാന്‍ ഭൂമാഫിയകള്‍ ശ്രമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

മാലിന്യസംസ്കരണം, പൊതുശ്മശാനം തുടങ്ങിയ ആവശ്യങ്ങള്‍ ഔപചാരികമായി അംഗീകരിക്കപ്പെട്ടവയാണ്. കയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രാജു നാരയണസ്വാമി കളക്ടറായിരുക്കെ നടപടി ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തോടെ പണി നിലച്ചു.

ജോണിന്റെ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ “തൊടുപുഴ നഗരത്തിന്റെ സാമൂഹ്യപരിസരങ്ങളെ ശുദ്ധീകരിച്ച് എല്ലാ മനുഷ്യര്‍ക്കും നീതിപൂര്‍വ്വമായ ജീവിതാന്തരീക്ഷം സാധ്യമാക്കുന്ന ഒരു പുതിയ വികസന കാഴ്ചപ്പാട് മുന്നോട്ടു വച്ചുകൊണ്ടുള്ള ഈ പോരാട്ടത്തില്‍“ എല്ലാവരും സഹകരിക്കണമെന്ന് ജനകീയ കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു.

നിരാഹാര സമരത്തിന്റെ തുടക്കം കുറിക്കാന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പൊതുയോഗം ഞാന്‍ ഉത്ഘാടനം ചെയ്തു. വഴിതടഞ്ഞും വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞും സമരം നടത്തുന്ന ഇക്കാലത്ത് ഗാന്ധി മാര്‍ഗ്ഗം പിന്തുടര്‍ന്ന് സമാധാനപരമായ പോരാട്ടം നടത്തുന്ന ജനകീയ കൂട്ടായ്മയെ ഞാന്‍ അഭിനന്ദിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരായ ജോണ്‍ പെരുവന്താനം, ഡോ. എസ്. പി. രവി (ചാലക്കുടി പുഴ സംരക്ഷണ സമിതി), സുലൈമാന്‍ പാലക്കാട് (പ്ലാച്ചിമട സമര സമിതി), എസ്. രാമചന്ദ്രന്‍ നായര്‍ (മീനച്ചല്‍ നദീതട സംരക്ഷണ സമിതി), അഡ്വ. എല്‍ദോ (ദലിത് ഐക്യവേദി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

1 comment:

ചിത്രംസ്‌.... said...

സ്‌മാരകം തുറന്നുവരും വീറുകൊണ്ടവാക്കുകള്‍ക്കും പ്രവൃത്തിക്കും എല്ലാ ഭാവുകങ്ങളും