Thursday, June 24, 2010

വർക്കല പൊലീസിന്റെ കഥ പൊളിയുന്നു

വർക്കല പൊലീസ് എന്നാണ് ദലിത് വേട്ട തുടങ്ങിയത്?

ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) അതിന്റെ ശക്തി പ്രകടിപ്പിക്കാനായി പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊന്നതാണ് ആദ്യ തീവ്രവാദ സംഭവമായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്.

കൂടാതെ, ഡി.എച്ച്.ആർ.എം. പ്രവർത്തകർ മുട്ടപ്പലം ചാവടിമുക്കിലെ ശ്രീനാരായണ പ്രതിമ തകർത്തതായും ഗുരുസമാധി ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്ന ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

ഡി.എച്ച്.ആർ.എം. സ്ഥാപകൻ ശെൽവരാജ് ഉൾപ്പെടെ ശിവപ്രസാദ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.

ഇന്നത്തെ മലായാള മനോരമ (തിരുവനന്തപുരം എഡിഷൻ, പേജ് 3) പ്രതിമ തകർക്കൽ സംഭവുമായി ബന്ധപ്പെട്ട് ഒരു ഡി.എച്ച്.ആർ.എം. പ്രവർത്തകൻ കൂടി പിടിയിലായതായി റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടിലെ ഒരു ഭാഗം ഇങ്ങനെ:

2009 സെപ്തംബർ 21ന് പുലർച്ചെ ഒന്നരയോടെയാണ് അക്രമം നടന്നത്. തലേദിവസം രാത്രി ശിവഗിരി തൊടുവെ കോളനിയിൽ നടന്ന അക്രമത്തിന്റെ തുടർച്ചയായിരുന്നു മുട്ടപ്പലത്തേത്. തൊടുവെ കോളനിയിൽ അക്രമം നടന്നതിനെത്തുടർന്ന് പൊലീസ് കോളനി വളഞ്ഞിരുന്നു. അക്രമം നടത്തിയ ഡി.എച്ച്.ആർ.എം. പ്രവർത്തകർ ഇതോടെ കോളനിക്കുള്ളിൽ അകപ്പെട്ടു. ഇവരെ കോളനിയിൽനിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി പൊലീസിന്റെ ശ്രദ്ധ തിരിക്കാനായാണ് ചാവടിമുക്കിൽ ആക്രമണം നടത്തിയത്.

ശിവപ്രസാദ് കൊല്ലപ്പെട്ടത് സെപ്തംബർ 23നാണ്. ഗുരുദേവ പ്രതിമ തകർക്കപ്പെട്ടത് സെപ്തംബർ 21ന് പുലർച്ചെ. ഇതിനൊക്കെ മുമ്പെ, സെപ്തംബർ 20ന് രാത്രിയാണ് പൊലീസ് ഡി.എച്ച്.ആർ.എം. ശക്തികേന്ദ്രമായ തൊടുവെ കോളനി വളഞ്ഞത്.പുലർച്ചെ നടന്ന അക്രമം പൊലീസിന്റെ ശ്രദ്ധ തിരിക്കാനായിരുന്നെന്ന വാദം ശരിയാണെങ്കിൽ രാത്രി മുഴുവൻ വളയൽ തുടരുകയായിരുന്നെന്ന് വ്യക്തമാണ്.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ശിവപ്രസാദിന്റെ കൊലപാതകത്തിനും ചാവടിമുക്കിലെ പ്രതിമ തകർക്കലിനും മുമ്പുതന്നെ പൊലീസ് ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പിടികൂടാനുള്ള ശ്രമം തുടങ്ങിയിയിരുന്നു. തൊടുവെ കോളനിയിൽ നടന്ന അക്രമത്തിന്റെ സ്വഭാവം എന്തായിരുന്നു, അതിൽ ശിവസേനയുടെ പങ്ക് എന്തായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസും പത്രവും പാലിക്കുന്ന നിശ്ശബ്ദത അർത്ഥവത്താണ്.

No comments: