Wednesday, February 3, 2010

സാംസ്കാരികയാത്രയിൽ സി. കേശവന്റെ “ജീവിതസമരം”

സാഹിത്യ അക്കാദമിയുടെയും മറ്റ് സാംസ്കാരിക സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി ഒന്നിന് കാസർകോട്ട് കുമ്പളയിൽ നിന്ന് ആരംഭിച്ച സാംസ്കാരിക യാത്ര ഇന്ന് വൈകിട്ട് കഴക്കൂട്ടത്തെത്തി. ഫെബ്രുവരി അഞ്ചിന് പാറശ്ശാലയിൽ അവസാനിക്കുമ്പൊഴേക്കും പുരുഷൻ കടലുണ്ടി നയിക്കുന്ന സാംസ്കാരിക സംഘം സംസ്ഥാനമൊട്ടുക്കുള്ള 140 കേന്ദ്രങ്ങൾ സന്ദർശിച്ചിരിക്കും. ഓരോ കേന്ദ്രത്തിലും ഓരോ പുസ്തകത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള ഏർപ്പാടുകൾ സംഘാടകർ മുൻ‌കൂട്ടി ചെയ്തിരുന്നു. സംഘാടക സമിതിയുടെ ക്ഷണം സ്വീകരിച്ച് കഴക്കൂട്ടത്തെ യോഗത്തിൽ ഞാൻ സി. കേശവൻ (പടം ഇടതുവശത്ത്) രചിച്ച “ജീവിതസമരം” എന്ന പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.

“ജീവിതസമരം“ കൌമുദി വാരികയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഞാൻ വായിച്ചിരുന്നു. പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വീണ്ടും വായിച്ചു. തിരുവിതാംകൂറിലെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ആവശ്യമായിവരുമ്പോൾ ഞാൻ അതിന്റെ താളുകൾ ഇപ്പോഴും മറിച്ചു നോക്കാറുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വളരെ സന്തോഷത്തോടെയാണ് ഞാൻ ക്ഷണം സ്വീകരിച്ചത്.

തിരുവിതാംകൂർ കോൺഗ്രസ്സിനെ ആദ്യകാലത്ത് നയിചച ത്രിമൂർത്തികളിൽ ഒരാളായിരുന്നു സി.കേശവൻ. പട്ടം താണുപിള്ളയും ടി.എം.വർഗീസുമായിരുന്നു മറ്റ് രണ്ട് പേർ. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രൂപം കൊണ്ട ആദ്യ സർക്കാരിൽ പട്ടം പ്രധാനമന്ത്രിയും (പിന്നീടാണ് സ്ഥാനപ്പേര് മുഖ്യമന്ത്രി എന്നാക്കിയത്) വർഗീസും കേശവനും മന്ത്രിമാരുമായിരുന്നു. ആ മന്ത്രിസഭയിൽ മുസ്ലിമൊ ദലിതനൊ സ്ത്രീയൊ ഉണ്ടായിരുന്നില്ല. പക്ഷെ അതൊരു പ്രശ്നമായി ആരും ഉയർത്തിയില്ല. അത്രയ്ക്ക് ഉയർന്ന സ്ഥാനമായിരുന്നു അവരുടേത്.

കെ.പി.കേശവ മേനോൻ, ഇ.എം.എസ്.നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ തുടങ്ങി പല ആദ്യകാല നേതാക്കളും ആത്മകഥ എഴുതിയിട്ടുണ്ട്. അവരുടെയെല്ലാം ആദ്യ കർമ്മമേഖല ഉത്തരകേരളമായിരുന്നു. അതുകൊണ്ടുതന്നെ അവയിൽ തിരുവിതാംകൂറിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് വളരെയൊന്നും കാണാനില്ല. തിരുവിതാംകൂറിലെ ത്രിമൂർത്തികളിൽ സി. കേശവൻ മാത്രമാണ് ആത്മകഥ എഴുതിയത്.

പുസ്തകം ഇപ്പോൾ വിപണിയിൽ ലഭ്യമല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സാംസ്കാരിക യാത്രയിൽ അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളിൽ ഇപ്പോൾ ലഭ്യമല്ലാത്തവയുടെ പുതിയ പതിപ്പുകൾ ഇറക്കുന്നതിന് ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പുരുഷൻ കടലുണ്ടി എന്നോട് പറഞ്ഞു.

No comments: