Friday, February 27, 2009

ഗൾഫ് മാന്ദ്യവും കേരളവും: വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്

ഗൾഫ് മാന്ദ്യം കേരളത്തെ ബാധിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ എന്ന പ്രമുഖ അമേരിക്കൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത ഏതാനും മാസങ്ങളിൽ അഞ്ചു ലക്ഷം പേർ ഗൾഫിൽ നിന്ന് മടങ്ങിയെത്തുമെന്ന് കേരള മാൻപവ്വർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ചാക്കൊ ടി. വർഗീസ് പറഞ്ഞതായി യാരോസ്ലാവ് ട്രൊഫീമൊ എന്ന ലേഖകൻ കേരളത്തിൽ നിന്നയച്ച റിപ്പോർട്ട് പറയുന്നു.

ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നാല് സഹോദരങ്ങൾ യു.എ.ഇ.യിലാണെന്നും ലേഖകൻ എഴുതുന്നു.

Tuesday, February 24, 2009

ഹിന്ദു പത്രത്തിലൂടെ ഹിന്ദുത്വത്തിലേക്ക്

ഇന്ദിരാ ഗാന്ധി പ്രധാന മന്ത്രി ആയിരിക്കുമ്പോൾ ജനസംഘത്തിന് ഡൽഹിയിൽ ദ് മദർലാൻഡ് എന്നൊരു ഇംഗ്ലീഷ് പത്രമുണ്ടായിരുന്നു. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടെ അതിന്റെ ആർ.എസ്.എസുകാരനായ പത്രാധിപർ തടവിലായി, പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു. രണ്ട് കൊല്ലത്തിൽ ഇന്ദിരാ ഗാന്ധി പുറത്താവുകയും ജനതാ പാർട്ടി അധികാരമേൽക്കുകയും ചെയ്തപ്പോൾ ആർ. എസ്. എസുകാരനായ എൽ.കെ.അഡ്വാനി വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി. പക്ഷെ ദ് മദർലാൻഡ് തിരിച്ചുവന്നില്ല.

ആർ.എസ്.എസ്. ബന്ധം മൂലം മദർലാൻഡിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകർക്ക് അടിയന്തിരാവസ്ഥക്കാലത്ത് എങ്ങും ജോലി കിട്ടിയിരുന്നില്ല. അടിയന്തിരാവസ്ഥ അവസാനിച്ചിട്ടും പത്രം പ്രസിദ്ധീകരണം തുടങ്ങാഞ്ഞപ്പോൾ അവർ നിവേദനവുമായി അഡ്വാനിയെ സമീപിച്ചു. ഇപ്പോൾ ടൈംസ് ഓഫ് ഇൻഡ്യയും ഇൻഡ്യൻ എക്സ്പ്രസുമൊക്കെ തങ്ങളുടെ ഭാഗത്തുള്ളതുകൊണ്ട് മദർലാൻഡ് വീണ്ടും പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞത്രെ.

അത് 1977ലെ കാര്യം. അതിനുശേഷം മുപ്പതിൽപരം കൊല്ലം കടന്നുപോയിരിക്കുന്നു. ഇപ്പോൾ അഡ്വാനി പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് ദ് ഹിന്ദുവിലാണെന്ന് തോന്നുന്നു.

വളരെക്കാലമായി സംഘ പരിവാർ ശത്രുപക്ഷത്ത് നിർത്തിയിരുന്ന പത്രമാണ് ദ് ഹിന്ദു. സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ ശക്തിയായി എതിർക്കുന്ന പത്രമാണത്. പത്രം പേരുമാറ്റണമെന്ന ആവശ്യംപോലും പരിവാർ വക്താക്കൾ ഉയർത്തിയിട്ടുണ്ട്. അടുത്ത കാലത്ത് സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള പത്രമെന്ന ആക്ഷേപം കൂടി അത് വിളിച്ചുവരുത്തിയിട്ടുണ്ടെങ്കിലും ബി. ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നു.

ദ് ഹിന്ദുവിന്റെ വെബ്സൈറ്റിൽ ചെന്നാൽ ആദ്യം കാണുന്നത് എൽ.കെ. അഡ്വാനിയുടെ വെബ്സൈറ്റിലേക്ക് ക്ഷണിക്കുന്ന പരസ്യമാണ്. പേജിന്റെ താഴെ എത്തുമ്പോൾ മറ്റൊരു പരസ്യം. വെബ്സൈറ്റിലേക്ക് ക്ഷണിക്കുന്ന പരസ്യം തന്നെ അതും. പക്ഷെ അവിടെ ഒരു മുദ്രാവാക്യം കൂടിയുണ്ട്: Advani for PM

ഹിന്ദു എന്ന പേരിൽ ഇന്റർനെറ്റിൽ തെരയുന്ന ഒരാൾ പത്രത്തിന്റെ സൈറ്റിൽ എത്താനുള്ള സാധ്യത കണക്കിലെടുത്ത് അയാളെ അവിടെനിന്ന് സ്വന്തം സൈറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ് അഡ്വാനി.

Monday, February 23, 2009

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി

ഞായറാഴ്ച രാത്രി ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ റസൂല്‍ പൂക്കുട്ടി ഓസ്കാര്‍ പുരസ്കാരവുമായി


കൊല്ലം അഞ്ചല്‍ സ്വദേശി റസൂല്‍ പൂക്കുട്ടി സൌണ്ട് മിക്സിങ്ങിനുള്ള ഓസ്കാര്‍ പുരസ്കാരം നേടിയതോടെ, അടൂര്‍ ഗോപാലകൃഷ്ണനുശേഷം ഒരു മലയാളി സിനിമാ പ്രവര്‍ത്തകനുകൂടി അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നു.

തമിഴ്, ഹിന്ദി സിനിമാ രംഗങ്ങളില്‍ സജീവ സാന്നിധ്യങ്ങളായ മലയാളി സംവിധായകരും ഛായാഗ്രാഹകരുമുണ്ട്. എന്നാല്‍ അടൂരല്ലാതെ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമ പ്രവര്‍ത്തകന്‍ നമുക്ക് ഇതുവരെ ഉണ്ടായിരുന്നില്ല.

പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് യോഗ്യത നേടിയശേഷം മുംബായിലെത്തിയ റസൂല്‍ പൂക്കുട്ടി ഹിന്ദി സിനിമാ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഡാനി ബോയ്ല്‍ എന്ന ബ്രിട്ടീഷ് സംവിധായകനോടൊപ്പം സ്ലംഡോഗ് മില്യനേറില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതോടെ റസൂലിന്റെ പ്രതിഭ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടു.

റസൂലിന് മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടില്ല. എന്നാല്‍ ആനന്ദിന്റെ ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ എന്ന നോവലിനെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും ആനന്ദുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞതായി വായിച്ചു. ഇന്നല്ലെങ്കില്‍ നാളെ റസൂലില്‍നിന്ന് നല്ല മലയാള സിനിമ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു.

താരങ്ങളുടെ ഭാരമില്ലാത്ത സ്ലംഡോഗ് മില്യനേറിന്റെ വമ്പിച്ച വിജയത്തില്‍ നിന്ന് മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഉചിതമായ പാഠം പഠിക്കാന്‍ കഴിഞ്ഞാല്‍ സുപ്പര്‍താരങ്ങളുടെ തടവറയില്‍ കഴിയുന്ന മലയാള സിനിമയ്ക്ക് മോചനം ലഭിച്ചേക്കും.

Friday, February 20, 2009

പുതിയ കാലം വരുന്നു. പുതിയ ക്ലാസ്സിപ്പേരും?

ഇക്കൊല്ലത്തെ ബജറ്റിലൂടെ ഒരു പുതിയ തുടക്കം കുറിക്കുകയാണെന്ന സന്ദേശം നൽകാനായി ധനമന്ത്രി ടി.എം.തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ തകഴിയുടെ കയർ എന്ന ബൃഹദ് നോവലിൽനിന്ന് ഏതാനും വരികൾ ഉദ്ധരിക്കുകയുണ്ടായി.

കണ്ടെഴുത്തിനു വരുന്ന ക്ലാസിപ്പേർക്ക് താമസിക്കാൻ എരുമത്ര മഠം വൃത്തിയാക്കുന്നെന്ന് അറിഞ്ഞപ്പോൾ കീഴ്വഴക്കമില്ലെന്ന് ജന്മി പറയുന്ന ഭാഗമാണ് അദ്ദേഹം ഉദ്ധരിച്ചത്. മുറജപത്തിനു തിരുവനന്തപുരത്തേക്ക് പോകുന്ന നമ്പൂതിരിമാരേ അതിനുമുമ്പ് അവിടെ താമസിച്ചിട്ടുള്ളെന്ന് അയാൾ ചൂണ്ടിക്കാണിക്കുന്നു.

പുതിയ കാലം വന്നിരിക്കുന്നു, പുതിയ കീഴ്വഴക്കങ്ങൾ ആവശ്യമായിരിക്കുന്നു, ഈ ബജറ്റിലൂടെ അതിനാണ് ശ്രമിക്കുന്നത് – അങ്ങനെ പോയി തോമസ് ഐസക്കിന്റെ സന്ദേശം.

കയർ മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ തകഴി വിവരിക്കുന്ന കാര്യങ്ങൾ തന്റെ ആവശ്യത്തിന് ഉപകരിക്കുന്നവയല്ലെന്ന് അദ്ദേഹം തിരിച്ചറിയുമായിരുന്നു.

കണ്ടെഴുത്തിന് വരുന്ന ഉദ്യോഗസ്ഥൻ ഏത് ജാതിക്കാരനാണെന്ന് അറിയാതെയാണ് ജന്മി കീഴ്വഴക്കമില്ലെന്ന് പറഞ്ഞത്. അയാളും ബ്രാഹ്മണൻ തന്നെയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. അതായത് കീഴ്വഴക്ക ലംഘനം ഉണ്ടായതേയില്ല. വന്നത് നമ്പൂതിരിയല്ല, തമിഴ് ബ്രാഹ്മണനായിരുന്നു എന്ന് മാത്രം.

പുതിയ കാലത്ത് പുതിയ ക്ലാസിപ്പേർ വേണമെന്ന തോമസ് ഐസക്കിന്റെ വാക്കുകൾ ഞെട്ടലോടെയാണ് ഞാൻ കേട്ടത്. കാരണം കയറിലെ ക്ലാസ്സിപ്പേർ ഭൂമി തിട്ടപ്പെടുത്തി കൊടുത്തത് പ്രതിഫലം വാങ്ങിയിട്ടാണ്. കൂടുതൽ അംഗങ്ങളുള്ളതുകൊണ്ട് കൂടുതൽ കൃഷിഭൂമി ആവശ്യമായിരുന്ന കുടുംബങ്ങൾക്ക് അതിനായി കണ്ടുകാഴ്ച വെയ്ക്കേണ്ടി വന്നു. അംഗസംഖ്യ കുറഞ്ഞ കുടുംബങ്ങൾക്കും കണ്ടുകാഴ്ച വെയ്ക്കേണ്ടി വന്നു –- തങ്ങൾക്ക് കൃഷി ചെയ്യാനാവുന്നതിലധികം ഭൂമി അടിച്ചേൽപ്പിച്ച് കരബാധ്യത കൂട്ടുന്നത് ഒഴിവാക്കാൻ!

തോമസ് ഐസക്കിന്റെ വാക്കുകൾ കയറിലെ ഈ വരികൾ എന്നെ ഓർമ്മിപ്പിച്ചു: “കൊച്ചമ്മ ഒരിക്കൽ മുല്ലക്കാരനോടൊരു കാര്യം പറഞ്ഞു. ഈ കുടികളെല്ലാം കണ്ടുകാഴ്ച വെയ്ക്കുന്ന പൊന്നും വെള്ളിയും ഉണ്ടല്ലൊ അത് മുഴുവൻ ക്ലാസ്സിപ്പേരേമാനും കൊച്ചമ്മയ്ക്കുമുള്ളതല്ല. അതിന്റെ ഒരു വീതമേ അവർക്കെടുക്കാവൂ. ഒരു ചെറിയ വീതം മാത്രം. ബാക്കി മുഴുവൻ തിരുവനന്തപുരത്തെത്തണം. ആ രഹസ്യം കൊച്ചമ്മ മറ്റാരോടും പറഞ്ഞിട്ടില്ല.”

വന്നയുടനെ ക്ലാസ്സിപ്പേർ ഒരു ജന്മി കുടുംബത്തിൽ സംബന്ധം തുടങ്ങി. പണി തീർത്തു പോകും മുമ്പ് അയാൾ മറ്റൊരു സ്ത്രീയെയും ഗർഭിണിയാക്കി.

പി. ശ്രീധരന്റെ സപ്തതി

ഇന്ന് എക്സ്പ്രസ് മുൻപത്രാധിപർ പി. ശ്രീധരന്റെ സപ്തതിയാണെന്ന് എം.കെ. ഹരികുമാറിന്റെ അക്ഷരജാലകം ബ്ലോഗിൽനിന്ന് ഞാൻ മനസ്സിലാക്കുന്നു. ആ സുഹൃത്തിന് എല്ലാ നന്മകളും നേരുന്നു.

പി. ശ്രീധരൻ 1965ൽ തൃശ്ശൂരിലെ എക്സ്പ്രസ് ദിനപത്രത്തിൽ സബ്എഡിറ്ററായി ചേർന്നു. 1996ൽ റിട്ടയർ ചെയ്യുമ്പോൾ അതിന്റെ എഡിറ്ററായിരുന്നു.

Thursday, February 19, 2009

നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർക്കു വേണ്ടിയുള്ള കാത്തിരിപ്പ്

‘ജോമോൻ പുത്തൻപുരക്കലിന്റെ അഭയ കേസ് ഡയറി‘ എന്ന പോസ്റ്റിന് കീഴിൽ കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി എഴുതി: “രാജ്യത്ത് ഒരു നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു“.

ആ കമന്റ് എന്തുകൊണ്ട് നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർ ഉണ്ടാകുന്നില്ല എന്നതിനെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.

അമേരിക്കയിൽ വാഷിങ്ടൺ പോസ്റ്റിലെ ബോബ് വുഡ്‌വേഡ്, കാൾ ബേൺസ്റ്റീൻ എന്നീ റിപ്പോർട്ടർമാർ വാട്ടർഗേറ്റ് സംഭവം സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നുകൊണ്ട് പ്രസിഡന്റ് നിക്സൺന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന കാലത്ത് ന്യൂ യോർക്കിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇൻഡ്യാ എബ്രോഡ് വാരികയിൽ “കുൽദീപ് നയ്യാർ, നിങ്ങൾ എവിടെയാണ്?” എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലും സമാന സംഭവങ്ങൾ നടക്കുന്നുണ്ട്, കുൽദീപ് നയ്യാറെപ്പോലുള്ള പത്രപ്രവർത്തകർ എന്താണ് അവ പുറത്തുകൊണ്ടുവരാത്തത് എന്നായിരുന്നു ലേഖകന്റെ ചോദ്യം. ആ ലേഖനത്തിന് അന്ന് ഞാൻ ഒരു മറുപടി എഴുതുകയുണ്ടായി. അതിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് വുഡ്‌വേഡും ബേൺസ്റ്റീനും പ്രവർത്തിക്കുന്നത് ഇന്ത്യയിൽ നിലനിൽക്കുന്നതിൽ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങളിലാണെന്നതാണ്.

ആ യുവ റിപ്പോർട്ടർമാർക്ക് ഒരുയർന്ന ഉദ്യോഗസ്ഥൻ തുടർച്ചയായി വിവരം ചോർത്തിക്കൊടുത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പേര് അവർ വെളിപ്പെടുത്തിയിരുന്നില്ല. പത്രാധിപർക്കും ഉടമയ്ക്കും പോലും റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന ‘ഡീപ് ത്രോട്ട്’ ആരാണെന്ന് അറിയില്ലായിരുന്നു. ഈയിടെയാണ് അദ്ദേഹം അന്തരിച്ചത്. അതിന് അല്പം മുമ്പ് മാത്രമാണ് അദ്ദേഹത്തിന്റെ പേര് പുറത്തുവന്നത്. അത്തരം പ്രവർത്തനസ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് പത്രപ്രവർത്തകർക്ക് പ്രതീക്ഷിക്കാനാവില്ല.

പ്രസിഡന്റിന്റെ നില അപകടത്തിലാകുമെന്നറിഞ്ഞുകൊണ്ടാണ് ‘ഡീപ് ത്രോട്ട്’ രഹസ്യവിവരങ്ങൾ ചോർത്തിക്കൊടുത്തത്. പ്രസിഡന്റ് പോയാലും ശരി നിയമവിരുദ്ധ പ്രവൃത്തികൾ നടന്നെന്ന കാര്യം പുറത്തുവരണമെന്ന് അദ്ദേഹം തീരുമാനിച്ചു. കാരണം നിയമവാഴ്ചയാണ് പ്രസിഡന്റിന്റെ സ്ഥാനത്തേക്കാളും വലുത്. പ്രസിഡന്റ് നിയമിച്ച പ്രോസിക്യൂട്ടർ വൈറ്റ് ഹൌസിലുള്ള ടേപ്പുകൾ അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് നിയമിച്ച ജഡ്ജി ആ ആവശ്യം ശരിവെച്ചു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും അതിനനുകൂലമായി വോട്ട് ചെയ്തു. ഇതൊക്കെ ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണോ?

ജാതിമത നേതാക്കളെയും പാർട്ടി നേതാക്കളെയും എന്തു വിലകൊടുത്തും സംരക്ഷിക്കുകയാണ് തങ്ങളുടെ പരമമായ ധർമ്മമെന്ന് വിശ്വസിക്കുന്നവരുടെ നാട്ടിൽ ഉണ്ടാവുക ജോമോൻമാരല്ല, ചുടുചോറു വാരാൻ തയ്യാറുള്ള കുട്ടിക്കുരങ്ങന്മാരാണ്.

ജോമോൻ പുത്തൻപുരയ്ക്കൽ ഒരുകാലത്ത് സഭയുടെ യുവജന സംഘടനയിൽ പ്രവർത്തിച്ചിരുന്നു. പക്ഷെ അദ്ദേഹം സത്യത്തിനും ധർമ്മത്തിനും നീതിക്കും സഭയ്ക്കു മുകളിൽ സ്ഥാനം നൽകി. അതുകൊണ്ടാണ് അഭയയുടെ കൊലപാതകത്തിന് ഉത്തരവാദികൾ ആരായാലും അവരെ പുറത്തുകൊണ്ടുവരണമെന്ന നിർബന്ധബുദ്ധിയോടെ അദ്ദേഹത്തിന് പ്രവർത്തിക്കാനായത്.

നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർക്കായി നീണ്ട കാത്തിരിപ്പ് വേണ്ടിവരുമെന്ന് തോന്നുന്നു.

Wednesday, February 18, 2009

ജോമോൻപുത്തൻപുരയ്ക്കലിന്റെ അഭയ കേസ് ഡയറി


ഏതാണ്ട് 17 വര്‍ഷങ്ങളായി കേരളമന:സാക്ഷിയുടെ മുന്നില്‍ ഒരു വലിയ ചോദ്യഛിഹ്നമായി നില്‍ക്കുകയാണ് സിസ്റ്റര്‍ അഭയ.

അഭയ 1992 മാര്‍ച്ച് 27ന് കൊല്ലപ്പെട്ടു. ആ കൊലപാതകത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകുമെന്ന് ജനങ്ങള്‍ വേഗം മനസ്സിലാക്കി. അതുകൊണ്ടാണ് മാര്‍ച്ച് 31ന് കോട്ടയത്തെ പൈകടാസ് കോളെജില്‍ ചേര്‍ന്ന യോഗം ഒരു ആക്ഷന്‍ കൌന്‍സിലിന് രൂപം നല്‍കിയത്. തൊഴില്‍രഹിതനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍(പടം മുകളിൽ) എന്ന 24കാരനെ യോഗം ഐകണ്ഠ്യേന കണ്‍‌വീനറായി തിരഞ്ഞെടുത്തു. അഭയയ്ക്ക് നീതിനേടിക്കൊടുക്കുന്നത് ജോമോന്‍ തന്റെ ജീവിത ദൌത്യമാക്കി. അവിവാഹിതനായ അദ്ദേഹം നാല്പത്തൊന്നാം വയസ്സിലും ആ ദൌത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജോമോന്‍ പ്രതിബദ്ധതയോടെ നടത്തിയ പ്രവര്‍ത്തനമാണ് ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിന്റെ അന്വേഷണം സി.ബി.ഐ.യുടെ കാഇകളിലെത്തിച്ചത്. അഭയ കൊല്ലപ്പെടുകയായിരുന്നെന്ന് ആദ്യം കണ്ടെത്തിയ സി.ബി.ഐ.ഉദ്യോഗസ്ഥന്‍ അത് ആത്മഹത്യയായിരുന്നെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മേലുദ്യോഗസ്ഥന് വഴങ്ങാതെ ജോലി ഉപേക്ഷിച്ചു. മറ്റൊരു സി.ബി.ഐ. ഉദ്യോഗസ്ഥന്‍ നടന്നത് കൊലപാതകമാണെങ്കിലും അതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്ന നിഗമനത്തിലെത്തി. പക്ഷെ ജോമോന്‍ വിടാതെ പിന്തുടര്‍ന്നു. ഒടുവില്‍, കഴിഞ്ഞ വര്‍ഷം, സംഭവം നടന്ന് 16 കൊല്ലത്തിനുശേഷം ആദ്യമായി രണ്ട് പാതിരിമാരും ഒരു കന്യാസ്ത്രീയും അഭയയെ കൊലപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടു. അവരുടെ വിചാരണ ഇനിയും തുടങ്ങാനിരിക്കുകയാണ്.

ജോമോന്‍ ഏറെയും ആശ്രയിച്ചത് നീതിന്യായക്കോടതികളെയാണ്. കോടതികളുടെ ഫലപ്രദമായ ഇടപെടലുകളാണ് കേസ് മുന്നോ‍ട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സഹായകമായത്. പക്ഷെ എല്ലാ കോടതി ഇടപെടലുകളും ഗുണപ്രദമായിരുന്നില്ല. ജോമോനെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഒരു ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് പൌരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട കോടതിക്ക് തീരാക്കളങ്കമാണ്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ‘അഭയ കേസ് ഡയറി’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിരിക്കുന്നു. നാളെ ഔപചാരികമായി പ്രകാശനം ചെയ്യപ്പെടുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥയാണ്. വില 120 രൂപ.

പ്രസാധകര്‍:
ഇന്ത്യ ബുക്സ്,
അംബുജവിലാസം,
മാതൃഭൂമി റോഡ്,
തിരുവനന്തപുരം 695035.

ഗ്രന്ഥകാരന്റെ മേല്‍വിലാസം:
ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍,
നീണ്ടൂര്‍ പി.ഒ., കോട്ടയം ജില്ല
പിന്‍ 686601
മൊബൈല്‍: 9447051250

Tuesday, February 17, 2009

ഉന്നതന്മാരും അവരുടെ സന്തതികളും

ഫെബ്രുവരി 6ന് കാസര്‍കോട് എം.എല്‍.എ. സി.കെ. കുഞ്ഞമ്പുവിന്റെ മകളെ മംഗലാപുരത്തേയ്ക്ക് ബസില്‍ പോകുമ്പോള്‍ ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് ദ് ഹിന്ദു പത്രത്തില്‍ അടുത്ത ദിവസം വന്ന റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു വാചകമുണ്ടായിരുന്നു:

“ഒരു എം.എല്‍.എ.യുടെ മകള്‍ക്ക് ഇത് സംഭവിക്കാമെങ്കില്‍, സാധാരണക്കാരന്റെ കാര്യം എന്താകും” എന്ന് അദ്ദേഹം ചോദിച്ചു.

(MLA’s daughter kidnapped, freed എന്ന തലക്കെട്ടിലുള്ള വാര്‍ത്ത കാണുക)

അത് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു. ആ സന്ദര്‍ഭത്തില്‍ അത് ഉന്നയിക്കുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ട് അത് എഴുതുകയൊ പറയുകയൊ ചെയ്തില്ല. ഇപ്പോള്‍ ആ ചോദ്യം ഉന്നയിക്കാമെന്ന് തോന്നുന്നു.

ചോദ്യം ഇതാണ്: എം.എല്‍.എ.യുടെ മകള്‍ എങ്ങനെയാണ് സാധാരണക്കാരില്‍നിന്ന് വ്യത്യസ്തമായ പരിഗണനയ്ക്ക് അര്‍ഹയാകുന്നത്?

കുഞ്ഞമ്പുവിന്റെ മകള്‍ക്ക് നേരേ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ഫെബ്രുവരി 7ന് സി.പി.എം. പോളിറ്റ്ബ്യൂറോ ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. “കേരളത്തിലെ സി.പി. എം. എം.എല്‍.എ.യുടെ മകള്‍ക്കെതിരെ മംഗലാപുരത്ത് നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നു“ എന്ന് പറഞ്ഞുകൊണ്ടാണ് അത് തുടങ്ങുന്നത്. (പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പോയി Statementsല്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്താവനയുടെ പൂര്‍ണ രൂപം കാണാം.)

കേരളത്തിലെ മൂന്ന് ലക്ഷത്തില്‍പരം സാധാരണക്കാരായ പാര്‍ട്ടി അംഗങ്ങളില്‍ ഒരാളിന്റെ മകള്‍ക്കായിരുന്നു ഇത്തരത്തിലുള്ള അനുഭവമുണ്ടായതെങ്കില്‍ പോളിറ്റ്ബ്യൂറോ പ്രസ്താവന ഇറക്കുമായിരുന്നൊ?

എം.എല്‍.എയുടെ മകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ടെങ്കില്‍തന്നെ അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാത്രമല്ലേ ഉള്ളൂ? മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളിലേക്കും അത് നീട്ടാനാകുമോ?

നമ്മുടെ രാജ്യത്ത് 750ല്‍ പരം പാര്‍ലമെന്റംഗങ്ങളും 4,100ല്‍ പരം എം.എല്‍.എ.മാരുമുണ്ടെന്നോർക്കുക.

തങ്ങള്‍ ദിവ്യഗണത്തില്‍ പെടുന്നെന്ന ധാരണ ചില രാഷ്ട്രീയ നേതാക്കളുടെ, പ്രത്യേകിച്ച് വിപ്ലവകക്ഷി നേതാക്കളുടെ, മനസ്സില്‍ ഉറച്ചിരുക്കുന്നെന്നതിന് വേറെയും തെളിവുകളുണ്ട്. കുഞ്ഞമ്പുവിന്റെ മകള്‍ ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസമൊ മറ്റൊ ആണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഡോ. രമണി ഒരു മജിസ്ട്രേട്ടിനോടും മാധ്യമങ്ങളോടും രണ്ട് മന്ത്രിമാരുടെ മക്കള്‍ക്ക് കേസിനാസ്പദമായ ബിസിനസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചത്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ പ്രതികരിച്ചു: പ്രതി രക്ഷപ്പെടാനായി ‘ഉന്നതരുടെ’ പേരു വിളിച്ചുപറയുന്നു.

മംഗലാപുരത്ത് നടന്നത് ഒരു പെണ്‍കുട്ടിയ്ക്കെതിരെയുള്ള (ആണ്‍കുട്ടിയ്ക്കും) ഹീനമായ ആക്രമണമാണ്. ഇത്തരം സംഭവങ്ങളില്‍ നിയമപ്രകാരം നടപടിയെടുക്കാനുള്ള കടമ അധികൃതര്‍ക്കുണ്ട്. അക്രമിയുടെയും ഇരയുടെയും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പദവിക്ക് ഇക്കാര്യത്തില്‍ പ്രസക്തിയില്ല.

Monday, February 16, 2009

തൂത്താൽ പോകാത്ത ജാതി

ഈ തലക്കെട്ടില്‍ ഞാന്‍ എഴുതിയ ലേഖനം യോഗനാദം ദ്വൈവാരികയുടെ 2009 ഫെബ്രുവരി 1-15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതിന്റെ മൂലരൂപം Babu Bhaskar/Google Groupല്‍ ലഭ്യമാക്കുന്നു.

പിൻ‌കുറിപ്പ്: കെ.പി.സുകുമാരന്‍ ലേഖനം പി.ഡി.എഫ് ആക്കി സ്ക്രൈബ്‌ഡില്‍ അപ്‌ലോഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ

Sunday, February 15, 2009

അമേരിക്കൻ പട്ടാളത്തിന് ഹിന്ദിക്കാരെയും തമിഴരെയും മതി

അമേരിക്കൻ പട്ടാളം ഹിന്ദിയും തമിഴും അറിയാവുന്ന ഇന്ത്യാക്കാരുൾപ്പെടെ 550 താൽക്കാലിക കുടിയേറ്റക്കാരെ തേടുന്നതായി ന്യൂ യോർക്ക് ടൈംസ് പത്രത്തെ ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ. റിപ്പോർട്ട് ചെയ്തതായി ദ് ഹിന്ദു പത്രത്തിന്റെ വെബ്‌സൈറ്റിൽ കാണുന്നു.

റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ചുരുങ്ങിയ കാലയളവിൽ അമേരിക്കൻ പൌരത്വവും നൽകുമത്രെ. സ്ഥിര കുടിയേറ്റത്തിന് അവസരം തേടുന്ന ഇന്ത്യാക്കാർക്ക് സുവർണ്ണാവസരം!

അമേരിക്കൻ മൂരാച്ചിക്ക് മലയാളം അറിയാവുന്നവരെ വേണ്ടെന്ന് തോന്നുന്നു. കേന്ദ്രത്തെപ്പോലെ സാമ്രാജ്യത്വവും നമ്മെ അവഗണിക്കുകയാണോ?

Saturday, February 14, 2009

ചെങ്ങറ പ്രശ്നത്തിന്മേൽ ഉമ്മൻ ചാണ്ടിയുടെ ഉപവാസം

ദലിതരും ആദിവാസികളും മറ്റ് ഭൂരഹിതരും 560 ദിവസമായി ചെങ്ങറയിൽ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ഇന്ന് പത്തനംതിട്ടയിൽ ഉപവാസം അനുഷ്ഠിച്ചു.

യു.ഡി.എഫ്. കൺ‌വീനർ പി.പി.തങ്കച്ചൻ ഉപവാസസമരം ഉത്ഘാടനം ചെയ്തു. യു.ഡി.എഫിലെ ഘടക കക്ഷികളുടെ നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു.

ചില യു. ഡി. എഫ്. നെതാക്കൾ നേരത്തെതന്നെ ചെങ്ങറ സമരത്തിനനുകൂലമായ നിലപാട് എടുത്തിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഉപവാസത്തോടെ യു.ഡി.എഫ്. മൊത്തതിൽ ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെങ്ങറയിൽ ഉപരോധം ഏർപ്പെടുത്തിയ തോട്ടം തൊഴിലാളി സംഘടനകളോട് ഉമ്മൻ ചാണ്ടി ഉപരോധം പിൻ‌വലിക്കാൻ അഭ്യർത്ഥിച്ചു. തൊഴിലുറപ്പാക്കുക എന്ന അവരുടേ ആവശ്യത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

തൊഴിലാളികളെ ഭൂരഹിതർക്കെതിരെ ഉപയോഗിക്കുകയാണ് ഭരണ മുന്നണി ചെയ്തുകൊണ്ടിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ഇരുകൂട്ടരുടെയും ന്യായമായ അവകാശങ്ങൾ അംഗീകരിക്കണമെന്ന ഉമ്മൻ ചാണ്ടിയുടെയും യു.ഡി.എഫിന്റെയും നിലപാട് സ്വാഗതാർഹമാണ്.

ചെങ്ങറ സമരനായകൻ ളാഹ ഗോപാലനും ഞാനും ഭൂരഹിതരുടെ പ്രശ്നം ഏറ്റെടുക്കാൻ മുന്നോട്ടുവന്ന ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യം ചെയ്തു.

Friday, February 13, 2009

അഴിമതിയാരോപണം: ചൈനയുടെ മാതൃക

പല കാര്യങ്ങളിലും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മാതൃകയായി കാണുന്ന പാര്‍ട്ടിയാണ് സി.പി.എം. അധികാര രാഷ്ട്രീയത്തില്‍ ഉറച്ച സ്ഥാനം നേടിയിട്ടുള്ള പശ്ചിമ ബംഗാളിലെയും കേരളത്തിലേയും സി.പി.എം നേതാക്കളുടെ വികസന
സങ്കല്പം മാവോയ്ക്ക് ശേഷമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. അഴിമതിയാരോപണങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ ഉഴറുന്ന സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തിന് ചൈനയുടെ മാതൃക സ്വീകരിക്കാവുന്നതാണ്.

കമ്മ്യൂണിസ്റ്റുകാര്‍ അഴിമതി കാണിക്കില്ലെന്ന കേരള സിദ്ധാന്തം ചൈനയിലെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. ആരോപണവിധേയനായ പോളിറ്റ്ബ്യൂറോ അംഗത്തെ എന്തുവില കൊടുത്തും സംരക്ഷിക്കാനുള്ള ചുമതല പാര്‍ട്ടിയ്ക്കുണ്ടെന്ന ഇന്ത്യന്‍ സിദ്ധാന്തവും അവര്‍ക്ക് സ്വീകാര്യമല്ല.

കഴിഞ്ഞ 14 കൊല്ലക്കാലത്ത് ചൈനയില്‍ രണ്ട് പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ അഴിമതിയ്ക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ബീജിങ് മേയറായിരുന്ന ചെന്‍ സിട്ടോങ് (പടം ഇടതുവശത്ത്) ആണ് അവിടെ ആദ്യമായി അഴിമതിക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പോളിറ്റ്ബ്യൂറോ അംഗം. അത് 1995ലായിരുന്നു. അപ്പോള്‍ തന്നെ പാര്‍ട്ടി അദ്ദേഹത്തെ ആ പ്രമോന്നത സമിതിയില്‍ നിന്ന് പുറത്താക്കി. കോടതി അദ്ദേഹം കുറ്റം ചെയ്ഹ്തതായി കണ്ടെത്തുകയും 16 കൊല്ലം തടവ് വിധിക്കുകയും ചെയ്തു. മൂന്ന് കൊല്ലം മുമ്പ് ഷാങ്ഹായ് മേയര്‍ ചെന്‍ ലിയാങ്‌യു (പടം വലതുവശത്ത്) ഒരു പെന്‍ഷന്‍ ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹവും ഉടന്‍ പോളിറ്റ്ബ്യൂറൊയില്‍ നിന്ന് പുറത്തായി.

കഴിഞ്ഞ കൊല്ലം അദ്ദേഹം 18 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടു.

ഇരുപത് കൊല്ലം മുമ്പ് ഞാന്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ഒരു പ്രിവിശ്യയിലെ ഗവര്‍ണര്‍ അഴിമതിക്കുറ്റത്തിന് ജയിലിലായിരുന്നു. അദ്ദേഹത്തിനും നീണ്ട കാലത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്.

ഇന്ത്യയില്‍ ഒരു പോളിറ്റ്ബ്യുറോ അംഗം അഴിമതിയാരോപണവിധേയനാകുന്നത് ഇതാദ്യമാണ്. പിണറായി വിജയനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം നിലനില്‍ക്കെതന്നെ ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നല്ല കീഴ്വഴക്കം സൃഷ്ടിക്കാനുള്ള ചുമതലയും സി.പി.എമ്മിനുണ്ട്.

Thursday, February 12, 2009

ഡാർവിനെയും ലിങ്കണെയും ഓർക്കുമ്പോൾ

ഇന്ന് ചാള്‍സ് ഡാര്‍വിന്റെയും ഏബ്രഹാം ലിങ്കണ്‍ന്റെയും ഇരുനൂറാം ജന്മദിനമാണ്. ഇരുവരും ജനിച്ചത് ഫെബ്രുവരി 12, 1809ന്. ഇരുവരും മനുഷ്യരാശിയുടെ പുരോഗതിയ്ക്ക് മഹത്തായ സംഭാവന നല്‍കി.



ചാള്‍സ് ഡാര്‍വിന്‍
(12 ഫെബ്രുവരി 1809 – 19 ഏപ്രില്‍ 1882) 1859ല്‍ പ്രസിദ്ധീകരിച്ച The Origin of Species എന്ന പുസ്തകത്തില്‍ മനുഷ്യന്‍ പരിണാമത്തിലൂടെയാണ് രൂപപ്പെട്ടതെന്ന സിദ്ധാന്തം അവതരിപ്പിച്ചു. ദൈവം മനുഷ്യനെ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ചെന്ന് വിശ്വസിക്കുന്ന മതങ്ങള്‍ ഇക്കാലമത്രയും പൊരുതിയിട്ടും പരിണാമസിദ്ധാന്തത്തെ പരാജയപ്പെടുത്താനായിട്ടില്ല.

വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ഡാര്‍വിന്റെ രണ്ടാം ജന്മശതാബ്ദി പ്രമാണിച്ച് എഴുതിയ ലേഖനത്തില്‍ ചിക്കാഗൊ തിയോളൊജിക്കല്‍ സെമിനാരിയില്‍ പ്രൊഫസ്സറായ റവ. സൂസന്‍ ബ്രൂക്സ് തിസില്‍ത്വൈറ്റ് പറയുന്നു: “അനന്തമായ ദൈവത്തെ തെളിയിക്കുവാനൊ നിഷേധിക്കുവാനൊ കഴിയില്ല. അന്തിമമായി, മതവും ശാസ്ത്രവും അറിയാനുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ്. (ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം)

ഡാര്‍വിനെക്കുറിച്ച് അറിവ് പകരാനായി ആരംഭിച്ച വെബ്സൈറ്റ് എന്തുകൊണ്ടൊ രണ്ടാം ജന്മശതാബ്ദി വേളയില്‍ സജീവമല്ല. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 10നു ശേഷം അത് അപ്ഡേറ്റ് ചെയ്തിട്ടില്ല. ഡാര്‍വിന്റെ കൃതികള്‍ നെറ്റില്‍ ലഭ്യമാണ്.



ഏബ്രഹാം ലിങ്കണ്‍ (February 12, 1809 – April 15, 1865) 1861 മാര്‍ച്ച് 4 മുതല്‍ 1865 ഏപ്രില്‍ 15 വരെ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നു. അദ്ദേഹം 1863ല്‍ അടിമത്തം നിര്‍ത്തലാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചു. അതില്‍ പ്രതിഷേധിച്ച് വിട്ടുപോകാന്‍ ശ്രമിച്ച സംസ്ഥാനങ്ങളെ യുദ്ധക്കളത്തില്‍ നേരിട്ടു.

ഒബാമയുടെ തെരഞ്ഞെടുപ്പോടെ ലിങ്കണെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ചിക്കാഗോയില്‍നിന്ന് വാഷിങ്ടണിലേക്ക് തീവണ്ടിയില്‍ യാത്ര ചെയ്തുകൊണ്ട് തന്റെ അധികാരപ്രവേശം ലിങ്കണ്‍ന്റെ രണ്ടാം വരവാണെന്ന പ്രതീതി അദ്ദേഹം ജനിപ്പിക്കുകയും ചെയ്തു.

രസകരമായ ഒരു ലിങ്കണ്‍ കഥ ഓര്‍മ്മ വരുന്നു. ലിങ്കണ്‍ സുന്ദരനായിരുന്നില്ല. താടി വെച്ചാല്‍ വൈരൂപ്യം കുറയ്ക്കാനാകുമെന്ന് കാണിച്ച് ഒരു പെണ്‍കുട്ടി അദ്ദേഹത്തിന് കത്തെഴുതി. കത്ത് അദ്ദേഹത്തെ കാണിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് സ്റ്റാഫ് അംഗങ്ങള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം മുറിയിലേക്ക് കടന്നു ചെന്നു. കത്ത് വായിച്ച അദ്ദേഹം താടി വളര്‍ത്താന്‍ തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമത് മത്സരിക്കുമ്പോള്‍ അദ്ദേഹം പ്രചരണത്തിനായി ആ പെണ്‍കുട്ടിയുടെ കൊച്ചു പട്ടണത്തിലും പോയിരുന്നു. പ്രസംഗത്തിനൊടുവില്‍ അദ്ദേഹം താടി വെച്ച കഥ പറയുകയും ആ കുട്ടി യോഗസ്ഥലത്തുണ്ടെങ്കില്‍ അവളെ കാണാനാഗ്രഹിക്കുന്നെന്നു വെളിപ്പെടുത്തുകയും ചെയ്തു. അച്ഛനോടൊപ്പം കുട്ടിയും യോഗത്തിനു വന്നിരുന്നു. കുട്ടി എഴുതിയ കത്ത് ലിങ്കണ്‍ സ്മാരക ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

റഹ്‌മാനും ജോർജ്ജും പിന്നെ നാണപ്പനും

സ്ലംഡോഗ് മില്ലനൈറിലെ സംഗീതത്തിന് എ. ആർ. റഹ്‌മാൻ (പടം കാണുക) പ്രശസ്തമായ രണ്ട് വിദേശ പുരസ്കാരങ്ങൾ നേടിയിരിക്കുന്നു. ഈ മാസം 22നാണ് ഇക്കൊല്ലത്തെ ഓസ്കാർ സമ്മാനദാനം. അവിടെയും റഹ്‌മാൻ പരിഗണനയിലുണ്ട്.
ലോകം റഹ്‌മാന്റെ സംഗീതത്തെ വാഴ്ത്തുന്ന ഈ വേളയിൽ രണ്ട് സുഹൃത്തുക്കളുടേതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അഭിപ്രായം ഓർത്തുപോകുന്നു. ന്യൂ ഇൻഡ്യൻ എക്സ്പ്രസിന്റെ ഉപദേഷ്ടാവ് ട്.ജെ.എസ്. ജോർജ്ജും അന്തരിച്ച എഴുത്തുകാരൻ എം.പി.നാരായണപിള്ളയും ആണ് ആ സുഹൃത്തുക്കൾ.

ജോർജ്ജിന്റെ ഓർമ്മക്കുറിപ്പുകൾ അടങ്ങുന്ന ‘ഘോഷയാത്ര’ എന്ന പുസ്തകത്തിൽ ‘അവതാരിക’യായി ചേർത്തിട്ടുള്ളത് 1993ലും 1997ലും നാണപ്പൻ എന്ന് ഞങ്ങൾ വിളിച്ചിരുന്ന നാരായണപിള്ള അദ്ദേഹത്തിനയച്ച രണ്ട് കത്തുകളാണ്. ഇതിലൊന്നിൽ റഹ്‌മാൻ കടന്നു വരുന്നു.

ജോർജ്ജിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഡ്യൻ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയത്. അതിൽ എഴുതാൻ ജോർജ്ജിനെ പ്രേരിപ്പിക്കുകയായിരുന്നു നാണപ്പൻ.

നാണപ്പൻ എഴുതി: “എഴുത്തുകാരൻ ആകാൻ സ്വന്തമായി മനസ്സിൽ വല്ലതും വേണം. വേറാർക്കും തോന്നാത്തത്.

“ദൈവം സഹായിച്ച് നിങ്ങൾക്കതുണ്ട്. ഉദാഹരണങ്ങൾ ഡസൻ കണക്കിന് തരാം. എ. എച്ച്. (ആർ) റഹ്‌മാന്റെ സംഗീതത്തെപ്പറ്റി – അവൻ അലമ്പാണെന്ന കാര്യം –ആദ്യമെന്നോട് പറഞ്ഞത് നിങ്ങളാണ്. അവന്റെ ‘വന്ദേമാതരം’ കേട്ടപ്പോൾ നിങ്ങൾ ആറുമാസം മുമ്പ് പറഞ്ഞത് നൂറുശതമാനവും എനിക്ക് ബോദ്ധ്യമായി. ആ അഭിപ്രായമെഴുതാൻ മലയാളത്തിലെന്നല്ല ഇന്ത്യയിൽ വേറൊരാളെ കിട്ടുമൊ?”

ലോകം റഹ്‌മാനെ നെഞ്ചിലേറ്റിയാലും വ്യത്യസ്തമായ അഭിപ്രായം വെച്ചുപുലർത്താനും അത് പറയാനുമുള്ള അവകാശം ജോർജ്ജിനുണ്ട്. മനുഷ്യർ ഭിന്നരുചിക്കാരാണ്, വിഭിന്ന താല്പര്യങ്ങളുള്ളവരാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ എല്ലാവരും തങ്ങളുടെ അഭിപ്രായം ഏറ്റുപറയണമെന്നും തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവർത്തിക്കണമെന്നുമുള്ള നിർബന്ധം ചിലർ വെച്ചുപുലർത്തുന്നതാണ് പ്രശ്നം.

Monday, February 9, 2009

മരിച്ചവർ കള്ളം പറയില്ല

അന്തരിച്ച ഇ. ബാലാനന്ദന്‍ ലാവലിന്‍ കേസില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ബാലാനന്ദന്റെ മരണാനന്തരപീഡനം ആരംഭിച്ചത് ജനശക്തി ഫെബ്രുവരി 7-13 ലക്കത്തില്‍ അദ്ദേഹം അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചതോടെയാണ്. കത്തിൽ കൊടുത്തിരിക്കുന്ന തീയതിയനുസരിച്ച്, അദ്ദേഹം അതെഴുതിയത് 8-7-2005നാണ്. യു.പി.എ. സര്‍ക്കാരിനെ സി.പി.എം പിന്തുണച്ചിരുന്ന കാലമാണത്. സി.ബി.ഐയെ ഉപയോഗിച്ച് പിണറായി വിജയനെ വേട്ടയാടാന്‍ മന്‍‌മോഹന്‍ സിങ്ങിന് കാരണമൊന്നുമുണ്ടായിരുന്നില്ല.

8-8-2005ന്‍, അതായത് കത്തെഴുതി ഒരു മാസത്തിനുശേഷം, ബാലാനന്ദന്‍ പി.ബി.ക്ക് നല്‍കിയ അനുബന്ധവും ജനശക്തി പ്രസിദ്ധീകരിക്കുകയുണ്ടായി.

ജനശക്തിയുടെ ആ ലക്കം ഇറങ്ങിയ ദിവസം തന്നെ ചാനലുകള്‍ അതിനെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അടുത്ത ദിവസം മാദ്ധ്യമങ്ങള്‍ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. അയച്ച ആള്‍ക്കും കിട്ടിയ ആള്‍ക്കുമല്ലേ കത്തിനെക്കുറിച്ചറിയാന്‍ കഴിയുന്നതെന്ന യുക്തിഭദ്രമായ ചോദ്യവും അദ്ദേഹം ചോദിച്ചു. അയച്ചയാള്‍ അന്തരിച്ച സാഹചര്യത്തില്‍ അറിയാവുന്ന ഒരാളെ അവശേഷിക്കുന്നുള്ളു. അത് കിട്ടിയ ആളാണ്. അദ്ദേഹം ഉടൻ പ്രതികരിച്ചു: അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ല; പത്രത്തില്‍ വന്നത് വ്യാജരേഖയാണ്.

ബാലാനന്ദന്റെ അഭാവത്തില്‍ അദ്ദേഹത്തിനുവേണ്ടി ഭാര്യ സരോജിനി മൊഴി നല്‍കാന്‍ തയ്യാറായി. ബാലാനന്ദന്‍ കത്തെഴുതിയോ എന്ന് തനിക്കറിയില്ലെന്ന് സരോജിനി ബാലാനന്ദന്‍ പറയുന്നത് ഏതോ ചാനലില്‍ കേട്ടു. അവര്‍ ഇങ്ങനെ തുടര്‍ന്നു: എഴുതിയിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് വിശ്വസിക്കുന്നു. കാരണം കമ്മ്യൂണിസ്റ്റുകാരന്‍ കള്ളം പറയില്ല.

വിശ്വാസമാണല്ലൊ ഏറ്റവും വലിയ രക്ഷാമാര്‍ഗ്ഗം.

ബാലാനന്ദന്‍ അന്തരിച്ചത് മൂന്നാഴ്ച മുമ്പ് മാത്രമാണ്. ജനുവരി 19ന്. പഴയ ലക്കങ്ങൾ മറിച്ചു നോക്കിയാൽ അതിനും വളരെ മുമ്പെ ലാവലിന്‍ വിഷയത്തില്‍ അദ്ദേഹം പി.ബിക്ക് എഴുതിയ കത്തുകളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ മലയാളപത്രങ്ങളില്‍ വന്നിരുന്നതായി കാണാം. ആ റിപ്പോർട്ടുകൾ വന്നകാലത്ത് അങ്ങനെയൊരു കത്തും താൻ എഴുതിയിട്ടില്ലെന്ന് ബാലാനന്ദൻ പറഞ്ഞില്ല. അങ്ങനെയൊരു കത്തും തനിക്ക് കിട്ടിയിട്ടില്ലെന്ന് അന്ന് കാരാട്ടും പറഞ്ഞില്ല.

മരിച്ചവര്‍ കള്ളം പറയില്ല. അവര്‍ക്ക് സത്യവും പറയാനാവില്ല. അതുകൊണ്ട് വാദിക്കും പ്രതിക്കും ധൈര്യമായി അവരെ സാക്ഷികളാക്കാം.

Saturday, February 7, 2009

ബൂലോകത്തിൽ ലാവലിൻ

ലാവലിൻ ബൂലോകം ചുവപ്പിക്കുന്നതായി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. പ്രധാനമായും രണ്ട് ബ്ലോഗുകളിലേയ്ക്കാണ് റിപ്പോർട്ടർ ആശാ പി. നായർ ശ്രദ്ധ ക്ഷണിച്ചത്. രണ്ടും കഴിഞ്ഞ മാസം നിലവിൽ വന്നവ.

ഒന്ന് ലാവലിൻ കമ്പനിയുടെ പേര് ഉപയോഗിക്കുന്നു: http://snclavalin.blogspot.com.
ഇതിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ലാവലിൻ കമ്പനിയുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഒപ്പിട്ട കരാറിന്റെ പൂർണ്ണ രൂപം ഇതിൽ കൊടുത്തിട്ടുണ്ട്. ഒരു അഭ്യുദയകാംക്ഷി സംഭാവന ചെയ്തതാണത്രെ അത്.

കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് കെ.എസ്.ഐ.ഡി.സി. ചെയർമാൻ പദവി വഹിക്കുകയും പിന്നീട് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത കെ. വിജയചന്ദ്രൻ എഴുതിയ ഒരു ലേഖനവും അവിടെ വായിക്കാം.

മറ്റൊന്ന് പിണറായി വിജയനെ പിന്തുണയ്ക്കാൻ തുടങ്ങിയതാണെന്ന് പേരുതന്നെ വ്യക്തമാക്കുന്നു: http://supportpinarayi.blogspot.com

കെ.പി. നന്ദകുമാർ, കെ.എസ്.ജയമോഹൻ, ഡി. സജീവ്, ടി.കെ. സുരേഷ്, അജിത്ത് സുശീൽ എന്നിവരുടെ പിന്തുണയോടെ എസ്.എഫ്.ഐ. മുൻപ്രവർത്തകരായ രമാകാന്ത് ആർ, സി. ബിജോയ്, വിനോദ് എന്നിവർ ഈ ബ്ലോഗ് മാനേജ് ചെയ്യുന്നു.

പിണറായി വിജയനെ കുറിച്ച് അത് പറയുന്നു: “പിണറായി കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവിയാണ്. അദ്ദേഹമാണ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കേണ്ടയാൾ. പിണറായിക്കെതിരായ ആക്രമണത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ആക്രമണമായി കാണണം. നമുക്കെല്ലാം നമ്മുടെ പ്രിയപ്പെട്ട നേതാവ് പിണറായി വിജയന്റെ പിന്നിൽ അണിനിരന്ന് അന്ത്യം വരെ പൊരുതാം.“

കാനഡയുടെ വിദേശ സഹായ പദ്ധതികൾ നിരീക്ഷിക്കുന്ന പ്രോബ് ഇന്റർനാഷനൽ എന്ന എൻ.ജി.ഒ.യുടെ വെബ്‌സൈറ്റിൽ കേരളത്തിലെ ലാവലിൻ അന്വേഷണം സംബന്ധിച്ച ഒരു വാർത്താ ഏജൻസിയുടെ റിപ്പോർട്ടുണ്ട്. നമ്മുടെ പത്രങ്ങളിൽ വന്ന വാർത്തകളെ ആശ്രയിച്ചുള്ളതാണത്. അതിൽ മലയാളിക്ക് കണ്ടെത്താവുന്ന ഒരേ ഒരു പുതിയ അറിവ് 1998ൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രിവിശ്യയിലെ ഒരു പദ്ധതിയിൽ ലാവലിൻ കമ്പനി ഉൾപ്പെട്ടിരുന്നെന്നും അവർ ബേനസീർ ഭുട്ടോ സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കോഴ കൊടുത്തതായി ആരോപണം ഉയർന്നിരുന്നെന്നതും ആണ്.

ദാമോദരൻ എന്നൊരു ന്യൂമറോളൊജിസ്റ്റിന്റെ ബ്ലോഗിലും പിണറായി വിജയനും ലാവലിനും പരാമർശിക്കപ്പെടുന്നു. പിണറായിയുടെ ഭാഗ്യ നമ്പറുകൾ നിരത്തുന്ന ദാമോദരൻ അദ്ദേഹത്തിന് സ്ഥാനഭ്രംശം സംഭവിക്കാനുള്ള സാദ്ധ്യതയില്ലെന്ന സൂചനയാണ് നൽകുന്നത്.

Friday, February 6, 2009

പാലിക്കപ്പെടാത്ത പുനരധിവാസ വാഗ്ദാനം

മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ.ഫോട്ടോ: ദ് ഹിന്ദു

ഇന്ന് മൂലമ്പള്ളി ദിനം.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 6നാണ് എറണാകുളത്തിനടുത്തുള്ള മൂലമ്പള്ളിയിലെ ഏതാനും കുടുംബങ്ങളെ വല്ലാർപ്പാടം പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിച്ചത്. അവരുടെ പ്രതിരോധവും അതിന് ലഭിച്ച ജനപിന്തുണയും അവർക്കായി ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാരിനെ നിർബന്ധിച്ചു. വർഷം ഒന്ന് കഴിഞ്ഞെങ്കിലും പാക്കേജ് ഇനിയും നടപ്പിലായിട്ടില്ല. സർക്കരിന്റെ അനാസ്ഥയിൽ പ്രതിഷേധം രേഖപ്പെടുത്താനും കുടിയൊഴിപ്പിക്കപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമായി ജനകീയ പ്രതിരോധ സമിതി ഇന്ന് സംസ്ഥാനമൊട്ടുക്ക് മൂലമ്പള്ളി ദിനം ആചരിക്കുന്നു.

സർക്കാർ ഒരു പട്ടയ വിതരണച്ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. പട്ടയം നൽകിയത് ചതുപ്പ് നിലത്തിനായതുകൊണ്ട് മൂലമ്പള്ളിക്കാർക്ക് അത് സ്വീകാര്യമായില്ല. വളരെ പണം ചിലവാക്കി സ്ഥലം നികത്തിയശേഷമെ അവിടെ വീട് വെയ്ക്കാനാവൂ എന്ന് അവർ പറയുന്നു. ചിലർ സ്ഥലം സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതായി പറയപ്പെടുന്നു. സ്ഥലം ഏതെങ്കിലും ഭൂമി മാഫിയയ്ക്ക് കൊടുത്തു കാശ് വാങ്ങാനാണത്രെ അവർ ഉദ്ദേശിക്കുന്നത്. മാഫിയയ്ക്കാണെങ്കിൽ പണമിറക്കി, സ്ഥലം ഉയർത്തി പ്ലോട്ടുകളാക്കി വിറ്റ് ലാഭമുണ്ടാക്കാനാകും. ഇത്തരം ഇടപാടുകൾ ലക്ഷ്യമിട്ടുകൊണ്ടാണോ അധികൃതർ പുനരധിവാസ പാക്കേജ് രൂപകല്പന ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിരോധ സമിതി ധർണ സംഘടിപ്പിച്ചു.

Thursday, February 5, 2009

ബ്രാഹ്മണ മാർക്സിസം: ദലിത് വിമർശനം

“മാർക്സിസം ഇന്ത്യയിൽ പ്രചരിപ്പിച്ചത് ഒരു വർഗം എന്ന നിലയിൽ ആ പണിക്ക് ഒട്ടും യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്“ എന്ന നിരീക്ഷണത്തോടെയാണ് എസ്.കെ.ബിശ്വാസ് എഴുതിയ “ബ്രാഹ്മണ മാർക്സിസം” എന്ന പുസ്തകം ആരംഭിക്കുന്നത്.

രാജ്യം സ്വാതന്ത്ര്യം നേടിയ വർഷത്തിൽ കൽക്കത്തയിലെ ഒരു ദലിത് കുടുംബത്തിൽ ജനിച്ച സപൻ കുമാർ ബിശ്വാസ് വിദ്യാർത്ഥികാലത്ത് ജാതിചിന്തയാൽ മലിനമാക്കപ്പെട്ട ഗ്രാമങ്ങളിലെ സാമൂഹികപ്രസ്ഥാനങ്ങളുമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായും സജീവമായി സഹകരിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടൂകാലം അദ്ദേഹം കേന്ദ്ര സർവീസിൽ പല ഉയർന്ന ഉദ്യോഗങ്ങളും വഹിച്ചു. ഇന്ന് അദ്ദേഹം അംബേദ്കർ ചിന്തയുടെ ശക്തനായ വക്താവാണ്.

ചെങ്കോടിയുമായി 1970കളിൽ കൽക്കത്ത പ്രകടനങ്ങളിൽ പങ്കെടുത്ത് ‘യെ ആസാദി ഝൂട്ടാ ഹൈ‘ (ഈ സ്വാതന്ത്ര്യം വ്യാജമാണ്) എന്ന മുദ്രാവാക്യം മുഴക്കിയ നാളുകളിൽ പ്രസ്ഥാനം ഒരു പുതിയ സമൂഹം സൃഷ്ടിക്കുമെന്ന് സ്വപ്നം കണ്ടിരുന്നതായി ബിശ്വാസ് എഴുതുന്നു. ആ സ്വപ്നം പൊലിഞ്ഞപ്പോൾ അതിന്റെ കാരണം തേടി. ആ അന്വേഷണമാണ് അദ്ദേഹത്തെ അംബേദ്കർ ചിന്തയിലേക്ക് നയിച്ചത്.

അദ്ദേഹത്തിന്റെ പുസ്തകത്തിൽ നാല് അധ്യായങ്ങളാണുള്ളത്.
1. മനുവാദി മാർക്സിസ്റ്റുകളെ സൂക്ഷിക്കുക
2. ഡോ. അംബേദ്കറുടെ കൃത്യമായ രോഗനിർണ്ണയം
3. നേർവഴി
4. മാർക്സിന്റെയും അംബേദ്കറിന്റെയും രാഷ്ട്രീയ സാമ്പത്തിക ആത്മീയ ചിന്തകളിലെ സാദൃശ്യം.

എം. ആർ. സുദേഷ് (sudeshraghu@yahoo.com) ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്ത പുസ്തകത്തിൽ പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ എഴുതിയ അവതാരികയുമുണ്ട്. വില: രൂപ 175

പ്രസാധകർ:
Other Books,
1st Floor, New Way Building,
Railway Link Road,
Kozhikode 673002
e-mail: otherbooks@post.com

Wednesday, February 4, 2009

ജല അതോറിറ്റി മഹാരാജാവിനെ കണ്ടെത്തുന്നു

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കേരള ജല അതോറിറ്റി കേരളത്തിന് ഒരു മഹാരാജാവിനെ കണ്ടെത്തിയിരിക്കുന്നു.

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് 75 കൊല്ലം തികയുമ്പോഴാണ്. ജല അതോറിറ്റിക്ക് അതിനുള്ള പ്രായം ആയിട്ടില്ല. അതിന്റെ ജനനത്തിനു മുമ്പ് സ്ഥാപിതമായ തിരുവനന്തപുരത്തെ വാട്ടര്‍ വര്‍ക്സിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാണ് അത് ആഘോഷിക്കുന്നത്. വാടര്‍ വര്‍ക്സ് ഇപ്പോള്‍ കേരള ജല അതോറിറ്റിയുടെ കീഴിലാണ്. ആ സ്ഥിതിക്ക് ആഘോഷം സംഘടിപ്പിക്കാനുള്ള അര്‍ഹതയും അവകാശവും അതോറിറ്റിയ്ക്കുണ്ട്.

പത്രങ്ങളില്‍ കണ്ട ഉത്ഘാടനച്ചടങ്ങ് സംബന്ധിച്ച പരസ്യത്തില്‍ ജല അതോറിറ്റി അവതരിപ്പിച്ചിരിക്കുന്ന ‘ഹിസ് ഹൈനസ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ്‘ അതിന്റെ തന്നെ സൃഷ്ടിയാണ്. അങ്ങനെയൊരു മഹാരാജാവ് കേരളത്തിലില്ല.

കേരള സംസ്ഥാനം ഉണ്ടാകുന്നതിനുമുമ്പ്, തിരുവിതാംകൂറിലെ രാജഭരണകൂടമാണ് ഈ വാട്ടര്‍ വര്‍ക്സ് സ്ഥാപിച്ചത്. ആ നിലയ്ക്ക് ആഘോഷച്ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത് തീര്‍ച്ചയായും ഉചിതം തന്നെ. പക്ഷെ അതിനായി അദ്ദേഹത്തെ മഹാരാജവാക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയാണ് അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ്. തിരുവതാംകൂറും കൊച്ചിയും സംയോജിപ്പിച്ചപ്പോള്‍ അദ്ദേഹം പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി. കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം അദ്ദേഹം ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. പക്ഷെ ബഹുമാന സൂചകമായി മഹാരാജാവ് എന്ന പദവിക്ക് അദ്ദേഹം തുടര്‍ന്നും അര്‍ഹനായിരുന്നു.

ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ രാജപദവികളും പ്രിവി പഴ്സും നിര്‍ത്തലാക്കിയശേഷം രാജ്യത്ത് ഒരു രാജകുടുംബാംഗത്തിനും രാജാവെന്നൊ മഹാരാജാവെന്നൊ ഉള്ള പദവി ഇല്ല. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ആചാരപ്രകാരം കുടുംബനാഥനായി ചുമതലയേറ്റപ്പോള്‍ ശ്രീപത്മനാഭദാസന്‍ എന്ന സ്ഥാനപ്പേരാണ് സ്വീകരിച്ചത്.

തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചശേഷം സ്വയം സ്വീകരിച്ച സ്ഥാനപ്പേരാണ് ശ്രീപത്മനാഭദാസന്‍ എന്നത്.

Tuesday, February 3, 2009

മലേഷ്യയിലെ രാജാ പരമേശ്വരി

കേരളത്തിലെ ഒരു മന്ത്രി ഏതാനും വർഷങ്ങൾക്കുമുമ്പ് നിലവിളക്ക് കത്തിച്ചുകൊണ്ട് ഒരു ചടങ്ങ് ഉത്ഘാടനം ചെയ്യാൻ വിസമ്മതിക്കുകയുണ്ടായല്ലൊ. അതിന് അദ്ദേഹം പറഞ്ഞ കാരണം അത് തന്റെ മതവിശ്വാസത്തിന് യോജിച്ചതല്ലെന്നാണ്. നിലവിളക്ക് കത്തിക്കുന്നത് ഹിന്ദുമതാചാരമാണെന്ന ധാരണയാണ് അങ്ങനെ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

നിലവിളക്ക് കത്തിക്കൽ ഹിന്ദുമതാചാരത്തിനേക്കാൾ ഒരു കേരളീയാചാര്യമാണെന്ന് കരുതാൻ ന്യായമുണ്ട്. അത് ഹിന്ദു ആചാരമായി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം മറ്റ് മതാനുയായികൾ ആ ആചാരം ഉപേക്ഷിച്ചതാണ്. കേരളത്തിലെ പുരാതനമായ ഓർത്തൊഡോക്സ് ക്രൈസ്തവ പള്ളികളിലും ആദ്യ മുസ്ലിം പള്ളിയിലും വിളക്ക് കൊളുത്തുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. തദ്ദേശീയ രീതികൾ ഉപേക്ഷിച്ച് അവർ മറ്റ് നാടുകളിലുള്ള തങ്ങളുടെ മതസ്ഥരുടെ രീതികൾ സ്വീകരിച്ചതോടെയാണ് അത് ഹിന്ദു രീതിയായി മാറിയത്. പോർച്ചുഗീസുകാരുടെ വരവോടെയാണ് പൌരസ്ത്യരീതികൾ പിന്തുടർന്നിരുന്ന ഓർത്തൊഡോക്സ് ക്രൈസ്തവർ പാശ്ചാത്യരീതി സ്വീകരിച്ചുതുടങ്ങിയത്. കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി അറബിരീതിയിൽ പുതുക്കി പണിതത് അടുത്തകാലത്ത് മാത്രമാണ്.

ഇത്തരം മാറ്റങ്ങളെ പ്രശ്നവത്കരിക്കേണ്ട ആവശ്യമില്ല. അതേസമയം മതത്തെയും സംസ്കാരത്തെയും വേർതിരിച്ചുകാണാൻ നമുക്ക് പലപ്പോഴും കഴിയുന്നില്ലെന്നത് ശ്രദ്ധയർഹിക്കുന്നു. ഇന്തൊനേഷ്യയും മലയേഷ്യയും ആ കഴിവ് നന്നായി പ്രകടിപ്പിക്കുന്ന രാജ്യങ്ങളാണ്.

ഇന്ദിരാ ഗാന്ധിയോടൊപ്പം പത്രപ്രനിധിയെന്ന നിലയിൽ 1969ൽ ഇന്തൊനേഷ്യ സന്ദർശിച്ചപ്പോൾ അവിടത്തെ പരമ്പരാഗത രാമായണ നാടകാവതരണം കാണാൻ എനിക്ക് അവസരമുണ്ടായി. അഭിനേതാക്കളെല്ലാം മുസ്ലിങ്ങളാണ്. അവരെ സംബന്ധിച്ചിടത്തോളം രാമായണത്തിന് മതവുമായി ഒരു ബന്ധവുമില്ല. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. രാമകഥ ജൈനബൌദ്ധ പാരമ്പര്യങ്ങളുടെയും ഭാഗമാണ്. വൈദികസമൂഹം അതേറ്റെടുത്ത് അവരുടെ താല്പര്യങ്ങൾക്ക് അനുസൃതമായ രീതിയിൽ ഉപയോഗിച്ചതിന്റെ ഫലമായാണ് അത് ഹിന്ദുമതത്തിന്റെ ഭാഗമായത്.
മല്യേഷ്യയുടെ രാഷ്ട്രത്തലവന്റെ ഔദ്യോഗിക സ്ഥാനപ്പേര് യാങ് ഡി പെർത്വാൻ അഗോങ് (Yang di Pertuan Agong) എന്നാണ്. പല സുൽത്താൻമാരുടെ കീഴിലായിരുന്ന രാജ്യങ്ങൾ ഒന്നിച്ചുവന്നാണ് 1957ൽ മല്യേഷ്യക്ക് രൂപം നൽകിയത്. സുൽത്താന്മാർ അവരിലൊരാളെ നിശ്ചിതകാലത്തേയ്ക്ക് രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കുന്നു. ആ കാലയളവിൽ ആ സുൽത്താൻ യാങ് ഡി പെർത്വാൻ അഗോങ് എന്നറിയപ്പെടുന്നു.
പുതിയ രാഷ്ട്രം ഉടലെടുത്ത് ഏറെ കഴിയുംമുമ്പ് ഒരു പ്രശ്നം ഉയർന്നുവന്നു. രാഷ്ട്രത്തലവന്റെ ഭാര്യയെ എന്തു വിളിക്കും? രാജാവൊചക്രവർത്തിയൊ ആണെങ്കിൽ രാജ്ഞിയെന്നും ചക്രവർത്തിനിയെന്നും പറയാം. ഈ പ്രശ്നം ആദ്യം നേരിട്ട രാജ്യം അമേരിക്കൻ ഐക്യനാടുകളാണ്. അവർ പ്രസിഡന്റിന്റെ ഭാര്യയെ പ്രഥമ വനിത (First Lady) ആക്കി പ്രശ്നം പരിഹരിച്ചു. മല്യേഷ്യൻ അധികൃതർ പണ്ഡിതന്മാരടങ്ങിയ ഒരു സമിതിയോട് യാങ് ഡി പെർത്വാൻ അഗോങ്ങിന്റെ ഭാര്യയ്ക്ക് ഉചിതമായ സ്ഥാനപ്പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലുമൊക്കെ തിരഞ്ഞ പണ്ഡിതന്മാർ ഒരു പേര് കണ്ടെത്തി: പരമേശ്വരി. പൂർണ്ണരൂപം രാജാ പരമേശ്വരി അഗോങ് (Raja Permaisuri Agong) എന്ന്. മലേഷ്യക്കാർക്ക് പരമേശ്വരി മതത്തിന് നിരക്കാത്തതാണെന്ന് തോന്നിയില്ല.

ഇപ്പോഴത്തെ പരമേശ്വരിയുടെ ഫോട്ടൊയാണ് മുകളിൽ കൊടുത്തിട്ടുള്ളത്. പൂർണ്ണ നാമം: രാജാ പരമേശ്വരി അഗോങ് ത്വാങ്കു നൂർ സഹീറ

Monday, February 2, 2009

സി.ബി.ഐ.ക്കെതിരെ

കേരളത്തിൽ ഇടതുപക്ഷവും ക്രൈസ്തവസഭയും സിനിമകൾ തിളക്കിയ സി.ബി.ഐ.യുടെ പ്രതിച്ഛായയ്ക്ക് ഭീഷണി ഉയർത്തുന്നു.

ഇൻഡോ-ഏഷ്യൻ ന്യൂസ് സെർവീസ് (ഐ.എ.എൻ.എസ്) ഏജൻസിയ്ക്കുവേണ്ടി ഈ വിഷയത്തിൽ ഞാൻ എഴുതിയ ലേഖനം sulekha.com വെബ്സൈറ്റിൽ വായിക്കാവുന്നതാണ്.

Sunday, February 1, 2009

പത്രപരസ്യം ആഘോഷത്തിന് കൂടുതൽ മാധുര്യം നൽകുമോ?

“പ്രിയപ്പെട്ടവരുടെ ആഘോഷങ്ങൾക്ക് ഇനി ഇരട്ട മാധുര്യം”. ബന്ധുക്കൾക്ക് ജന്മദിനത്തിലും വിവാഹവാർഷികത്തിലും പത്രപരസ്യത്തിലൂടെ ആശംസകൾ അറിയിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പത്രത്തിന്റെ അവകാശവാദമാണിത്.

ഓരോ ഞായറാഴ്ചയും ഒരു പേജ് നിറയ്ക്കാനുള്ള പരസ്യങ്ങൾ അത് ഇപ്പോൾ സമ്പാദിക്കുന്നുണ്ട്. ഏറെയും എഴുത്തും വായനയും തുടങ്ങിയിട്ടില്ലാത്ത കുരുന്നുകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അച്ഛനമ്മമാർ നൽകുന്ന പരസ്യങ്ങളാണ്. കുട്ടിയുടെ സ്റ്റാമ്പ് സൈസ് പടത്തോടെയുള്ള പരസ്യം ആഘോഷത്തിന്റെ മാധുര്യം എങ്ങനെയാണ് കൂട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പത്രത്തിന്റെ ഉടമസ്ഥർക്ക് ആഘോഷിക്കാനുള്ള വക അത് തീർച്ചയായും നൽകുന്നുണ്ട്.

ഇന്ന് പത്രത്തിൽ കണ്ട വിവാഹവാർഷിക പരസ്യങ്ങളിൽ ഒന്ന് 75 വർഷവും മറ്റൊന്ന് 61 വർഷവും രണ്ടെണ്ണം 50 വർഷവും തികയ്ക്കുന്ന ദമ്പതികളുടേതാണ്. അവർക്കിടയിൽ കർത്താവിന്റെ ഒരു മണവാട്ടിയും. കുടുംബാംഗങ്ങൾ മഠത്തിൽ ചേർന്ന ബന്ധുവിന് സഭാസേവനത്തിന്റെ അമ്പതാം വാർഷികത്തിൽ ആശംസകൾ അർപ്പിക്കുന്നു.

വാൽക്കഷണം
(മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ സി. ഹരികുമാർ എഴുതിയ ലേഖനത്തിൽനിന്ന്)

പിണറായി വിജയന് യൂത്ത് കോൺഗ്രസ് തസ്കരശ്രീ അവാർഡ് നൽകുന്നു – വാർത്ത.

കമന്റ്: കെ. കരുണാകരൻ, എം.പി.ഗംഗാധരൻ, ആർ.ബാലകൃഷ്ണപിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.