Monday, November 17, 2008

ഒരു ഗ്രാമം ചന്ദ്രദൌത്യ വിജയം ആഘോഷിക്കുന്നു

രാഷ്ട്രപതിയും പ്രധാന മന്ത്രിയും മുതല്‍ താഴോട്ട് എല്ലാവരും ചന്ദ്രദൌത്യത്തിന്റെ വിജയത്തില്‍ ബഹിരാകാശ ശാസ്ത്രഞ്ജന്മാരെ അഭിനന്ദിച്ചു. രാജ്യമൊട്ടുക്കുള്ള ജനങ്ങള്‍ സന്തോഷം പങ്കുവെച്ചു. പക്ഷെ കോയമ്പത്തൂരിനടുത്തുള്ള കോത്തവാടി ഗ്രാമത്തിലെ ജനങ്ങളെപ്പോലെ ഒരാഘോഷം മറ്റാരും സംഘടിപ്പിച്ചിട്ടുണ്ടാവില്ല.

ചന്ദ്രയാന്‍-ഒന്നിന്റെ പ്രോജക്ട് ഡയറക്ടറായ എം. അണ്ണാദുരൈയുടെ ജന്മനാടാണ് ആ ഗ്രാമം. ഹിന്ദു പത്രത്തിന്റെ ചെന്നൈ എഡിഷനില്‍ കണ്ട റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നു പതിറ്റാണ്ടിനുശേഷം ഇന്നലെ (ഞാറ്യറാഴ്ച)ഗ്രാമത്തിലെത്തിയ അണ്ണാദുരൈയെയും ഭാര്യയെയും സ്വീകരിക്കാന്‍ ഗ്രാമവാസികള്‍ ഒന്നടങ്കമെത്തി. കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്ന തെരുവിലൂടെ അവര്‍ അതിഥികളെ നാഗസ്വരത്തിന്റെ അകമ്പടിയോടെ ആനയിച്ചു. സ്ത്രീകള്‍ അണ്ണാദുരൈയെ കുങ്കുമം അണിയിച്ചു. “ചന്ദ്രയാന്‍ അയച്ച ശാസ്ത്രഞ്ജന്‍ നീണാള്‍ വാഴട്ടെ” എന്ന മുദ്രവാക്യം ഗ്രാമത്തില്‍ മുഴങ്ങിക്കേട്ടു.

അണ്ണാദുരൈ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിച്ച പഠിച്ച പഞ്ചായത്ത് സ്കൂളിലായിരുന്നു സ്വീകരണയോഗം. നാലാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും അണ്ണാദുരൈയുടെ അധ്യാപകനായിരുന്ന എ.ആര്‍. നടരാജന്‍ പറഞ്ഞു: “അണ്ണാദുരൈയുടെ അധ്യാപകരാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.”

ഈ ഗ്രാമമാണ് തനിക്ക് അടിത്തറ നല്‍കിയതെന്ന് അണ്ണാദുരൈ പറഞ്ഞു. “വിദേശത്ത് പോകേണ്ട കാര്യമില്ല. നമുക്ക് ഇവിടെത്തന്നെ പലതും നേടാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments: