Sunday, November 9, 2008

വൈദ്യുതി മന്ത്രിയുടെ വിലാപങ്ങള്‍

കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അത് വിഴിഞ്ഞം പദ്ധതിയെയും മറ്റും ബാധിക്കുമെന്നും മന്ത്രി എ.കെ.ബാലന്‍.

ഈ സാഹചര്യത്തില്‍ വികസന പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞതായി ചാനല്‍ വാര്‍ത്തയില്‍ കേട്ടു.

കുറേ കാലമായി നമ്മുടെ മന്ത്രിമാര്‍ വാ തുറക്കുമ്പോഴെല്ലാം കേള്‍ക്കുന്നത് ഇത്തരത്തിലുള്ള വിലാപങ്ങളാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അവരാരും പറയുന്നില്ല. എന്തെങ്കിലും ചെയ്യുന്നെങ്കിലല്ലേ പറയാനാവൂ. രണ്ട് കൊല്ലം മുമ്പ് വമ്പിച്ച പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ട് അധികാരത്തിലേറിയ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരു മോങ്ങുന്ന സര്‍ക്കാരായി അധ:പതിചിരിക്കുകയാണ്.

വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ബാലന്റെ ആദ്യ ചുമതല ലാവ്‌ലിന്‍ കേസ് സംബന്ധിച്ച ചില രേഖകള്‍ സി. ബി.ഐ.യുടെ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നെന്ന് സംശയിക്കാന്‍ ന്യായമുണ്ട്. ആവശ്യപ്പെട്ട രേഖകളെല്ലാം അധികൃതര്‍ നല്‍കിയില്ലെന്ന് സി.ബി. ഐ. ഒന്നിലധികം തവണ പറയുകയുണ്ടായി. പക്ഷെ ബാലന്‍ കുലുങ്ങിയില്ല. ഒടുവില്‍ സി.ബി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രവേശിച്ച് പരിശോധന നടത്തി ആവശ്യമുള്ളത് എടുത്തുകൊണ്ടുപോയി.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ വെളിച്ചത്തില്‍ വൈദ്യുതി ബോര്‍ഡ് പുന:സംഘടിപ്പിക്കാനുള്ള ചുമതല നിറവേറ്റാതെയാണ് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ പടിയിറങ്ങിയത്. ആ ചുമതല നിറവേറ്റാനുള്ള ധൈര്യം ബാലനുമുണ്ടായില്ല. ആറു മാസത്തിലൊരിക്കല്‍ ഡല്‍ഹിയില്‍ പോയി പുന:സംഘടനയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെടുക മാത്രമാണ് മന്ത്രി ചെയ്തത്. കഴിഞ്ഞ തവണ ഈ ആവശ്യവുമായി ചെന്നപ്പോള്‍ കേന്ദ്ര മന്ത്രി സുശീല്‍ ഷിന്‍ഡെ പറ്റില്ലെന്ന് പറഞ്ഞു. ആ പ്രശ്നം അങ്ങനെ കിടക്കുകയാണ്.

കേരളവും തമിഴ് നാടും തമ്മിലുള്ള പറമ്പിക്കുളം ആലിയാര്‍ കരാര്‍ ഒപ്പിട്ടിട്ട് 50 കൊല്ലമാകുന്നു. അതിലെ വ്യവസ്ഥകള്‍ പുതുക്കാന്‍ നമുക്കാവുന്നില്ല. ഈ കരാറിനു വളരെയൊന്നും അറിയപ്പെടാത്ത ഒരു ചരിത്രമുണ്ട്. അത് ഒപ്പിടുന്ന കാലത്ത് കെ. കാമരാജ് ആയിരുന്നു തമിഴ് നാട് മുഖ്യമന്ത്രി. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയും. കേരളത്തിന്റെ താല്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള കരാര്‍ സ്വീകരിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറൊ ഇ.എം.എസിനോട് ആവശ്യപ്പെടുകയായിരുന്നു. തമിഴ് നാട്ടിലെ സി.പി.ഐ. നേതാക്കളിലൂടെയാണ് കാമരാജ് പോളിറ്റ്ബ്യൂറോയെ സ്വാധീനിച്ചത്.

ഇപ്പോള്‍ കേരളത്തെപ്പോലെ തമിഴ് നാടും വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. പക്ഷെ തമിഴ് നാട്ടിലെ വൈദ്യുതി മന്ത്രി മോങ്ങിക്കൊണ്ട് നടക്കുകയല്ല. പ്രശ്നം പരിഹരിക്കാന്‍ വഴി തേടുകയാണ്. മൊബൈല്‍ ജെനറേറ്ററുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് എവിടെയും വൈദ്യുതി ഉത്പാദിപ്പിച്ചു നല്‍കുന്നതിനു കഴിവുള്ള കമ്പനികളുമായി തമിഴ് നാട് സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരുന്നതായി ചെന്നൈ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീജിങ് ഒളിമ്പിക്സിനു ചൈന ഈ കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്രെ.

No comments: