Monday, October 6, 2008

വിഴിഞ്ഞം പദ്ധതിയുടെ പേരിൽ കുടിയിറക്ക് പരിപാടി

വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംബന്ധിച്ച് സർക്കരിനു വ്യക്തമായ രൂപം ഇപ്പോഴില്ല. പദ്ധതിയുടെ നടത്തിപ്പിന് വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് എന്ന പേരിൽ ഒരു സർക്കാർ കമ്പനി രൂപീകരിച്ചിട്ടിട്ടുണ്ട്. പദ്ധതിക്ക് എത്ര സ്ഥലം വേണമെന്നും അതിന്റെ നടത്തിപ്പിനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നും വ്യക്തമല്ല. എന്നാൽ അതിനിടെ സർക്കാർ സ്ഥലമെടുപ്പിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു.

പദ്ധതിക്ക് 227 കുടുംബങ്ങളെ മാത്രമെ ഒഴിപ്പിക്കേണ്ടിവരൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. എന്നാൽ വിഴിഞ്ഞം, വെങ്ങാനൂർ, പള്ളിച്ചൽ, കാഞ്ഞിരം‌കുളം, കോട്ടുകാൽ, തിരുപുരം എന്നീ ആറു പഞ്ചായത്തുകളിലെ എട്ടു ബ്ലോക്കുകളിൽപെടുന്ന 1,088 ഹെക്ടർ സ്ഥലത്ത് താമസിക്കുന്ന ആളുകൾക്ക് ഒരു പത്രപ്പരസ്യത്തിലൂടെ സെപ്തംബറിൽ സർക്കാർ ഒഴിഞ്ഞു പോകാൻ നോട്ടീസ് കൊടുത്തു.

പുനരധിവാസ പരിപാടി തയ്യാറാക്കാതെയുള്ള കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ സ്ഥലവാസികൾ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്തിൽ‌പെടുന്ന കാഞ്ഞിരംകുളത്ത് ഇന്ന് (ഒക്ടോബർ 6) ഒരു സാംസ്കാരിക സംഗമം നടക്കുകയുണ്ടായി. സി.ആർ.നീലകണ്ഠൻ, പ്രൊ. ജി.എൻ. പണിക്കർ എന്നിവരോടൊപ്പം സംഗമത്തിൽ ഞാനും പങ്കേടുത്തു.

ജനകീയ പ്രതിരോധ സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിൽ പറയുന്നു:

കേരള ജനതയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയോടനുബന്ധിച്ച് കുടിയൊഴിപ്പിക്കപ്പെടുന്ന വലിയൊരു ജനവിഭാഗം കടുത്ത ആശങ്കയിലാണ്.

227 കുടുംബങ്ങളെയാണു കുടിയൊഴിപ്പിക്കാനുള്ളതെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രസംഗിച്ചിട്ടുണ്ടെങ്കിലും, സർക്കാർ ഉത്തരവ് പ്രകാരം ആരു പഞ്ചായത്തുകളിലായി 1,088 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അതുവഴി ആറായിരത്തോളം കുടുംബങ്ങൾ കുടിയൊഴിപ്പിക്കേണ്ടിവരും. ഈ ഏറ്റെടുക്കൽ തുറമുഖാവശ്യങ്ങൾക്കു മാത്രമല്ലെന്നും അനുബന്ധ വ്യവസായങ്ങൾക്കും കൂടിയാണെന്നും ഉത്തരവിൽ സൂചനയുണ്ട്.

പ്രസ്തുത ഉത്തരവ് വലിയൊരു ഭീഷണിയായാണ് പ്രദേശവാസികൾ കാണുന്നത്. ഇത് വലിയ പരിഭ്രാന്തിയും അങ്കലാപ്പും അസ്വസ്ഥതകളും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുകയാണ്. അതിനാൽ ആ ഉത്തരവ് എത്രയും വേഗം പിൻ‌വലിക്കുവാൻ കനിവുണ്ടാകണമെന്ന് ഞങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടഭ്യർത്ഥിക്കുന്നു.

രണ്ടാമതായി മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ 227 കുടുംബങ്ങളെ മാത്രമെ ഒഴിപ്പിക്കേണ്ടിവരൂ എന്ന് കരുതിയാൽ പോലും അവരുടെ പുനരധിവാസം സുപ്രധാനമാണ്. ഒഴിപ്പിക്കപ്പെടുന്നവർക്ക് യോജിച്ച വിധത്തിൽ സ്ഥലം പുനരധിവാസത്തിൻ യോഗ്യമായവിധം ഏർപ്പാട് ചെയ്യാതെ കുടിയൊഴിപ്പിക്കുന്നത് എന്ത് ഉദ്ദേശ്യത്തോടെയായാലും തികച്ചും ജനദ്രോഹകരമായ പ്രവൃത്തിയായി മാത്രമെ കണക്കാക്കപ്പെടുകയുള്ളു.

വികസനം എന്തുകൊണ്ടും സ്വാഗതാർഹമാണ്. പക്ഷെ അതിന്റെ ഫലമായി ഒരു വിഭാഗം ജനങ്ങൾക്ക് പാർപ്പിടം നഷ്ടപ്പെടുവാനും അതുവഴി ജീവിതംതന്നെ ദുസ്സഹമാകുവാനും ഇടയായാൽ ആ പ്രവൃത്തികൊണ്ട് ഗുണത്തേക്കാളേറെ ദോഷമാണു ഉണ്ടാകുക എന്ന കാര്യം വിസ്മരിക്കത്തക്കതല്ല. അതിനാൽ പുനരധിവാസത്തിനുള്ള ഏർപ്പാടുകൾ പൂർത്തിയാക്കാതെ കുടിയൊഴിപ്പിക്കുവാനുള്ള എല്ലാ നീക്കങ്ങളും നിർത്തിവയ്ക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

No comments: