Monday, September 8, 2008

ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ

കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന കേസരി അതിന്റെ വാര്‍ഷികപ്പതിപ്പില്‍ ‘ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍: സാധ്യതകളും പരിമിതികളും’എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. എം.ജി.എസ്. നാരായണന്‍, ഹമീദ് ചേന്നമംഗലൂര്‍, എം. ആര്‍. ചന്ദ്രശേഖരന്‍, പ്രൊ. കെ. രാമന്‍‌പിള്ള, ഡോ. എം. ഗംഗാധരന്‍, എം. കെ.ദാസ്, സിവിക് ചന്ദ്രന്‍, പി. രാജന്‍, അഡ്വ. എ. ജയശങ്കര്‍, പി. കേശവന്‍ നായര്‍, ഡോ. ജി. ഗോപകുമാര്‍ എന്നിവരോടൊപ്പം അതില്‍ പങ്കെടുക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ കുറിപ്പ് ചുവടെ ചേര്‍ക്കുന്നു:

നവസാമൂഹ്യനിര്‍മ്മിതിക്ക് വേണ്ട കക്ഷിയെന്ന് ജനങ്ങള്‍ അംഗീകരിക്കുന്നില്ല


പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയതും കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം പതിറ്റാണ്ടുവരെ തുടര്‍ന്നതുമായ സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനമാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുത്തിയത്. അതിന്റെ ആകെത്തുകയായി എടുത്തുകാണിക്കാവുന്നത് ശ്രീ നാരായണ ഗുരു അവതരിപ്പിച്ച 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാരാജ്യമാണിത്' എന്ന സങ്കല്പമാണ്‍. ആദ്യം രംഗത്ത് വന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അതിനുള്ളില്‍ ജനിച്ച് പിന്നീട് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങിയ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഈ സങ്കല്പം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിബദ്ധതയുള്ളവയെന്ന നിലയിലാണ് ജനങ്ങളെ സമീപിച്ചതും അംഗീകാരം നേടിയതും. പ്രായോഗിക തലത്തില്‍ അതില്‍നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കിലും തത്വത്തില്‍ അവയെല്ലാം ഇപ്പോഴും ആ സങ്കല്പം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ഇ.എം.എസ്. നമ്പൂതിരിപ്പാട് 1967ല്‍ തത്വദീക്ഷയില്ലാതെ ഒരു സപ്തമുന്നണി തല്ലിക്കൂട്ടി അധികാരം നേടിയശേഷം ആരുമായി കൂട്ടുചേര്‍ന്നും അധികാരം കൈക്കലാക്കുന്നത് കേരളത്തില്‍ അംഗീകൃത പ്രായോഗിക രാഷ്ട്രീയശൈലിയായി.

വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ജാതി മത വിഭാഗങ്ങള്‍ക്കിടയില്‍, സ്വാധീനമുള്ള കക്ഷികള്‍ക്ക് രാഷ്ട്രീയ രംഗത്ത് അവരുടെ യഥാര്‍ത്ഥ ജനപിന്തുണയുടെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ടതിലും ഉയര്‍ന്ന സ്ഥാനം നേടാന്‍ ഈ സാഹചര്യം സഹായിച്ചിട്ടുണ്ട്. പക്ഷെ ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ വിശ്വാസമുള്ളതായി ജനങ്ങള്‍ കരുതുന്ന കക്ഷികള്‍ക്കെ നേതൃസ്ഥാനം കാംക്ഷിക്കാനാവൂ. ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പി.യെ അത്തരത്തിലുള്ള സാമൂഹ്യനിര്‍മ്മിതിയ്ക്കുവേണ്ടി നിലകൊള്ളുന്ന കക്ഷിയായി ജനങ്ങള്‍ കാണാത്തതാണ് അതിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നതെന്ന് ഞാന്‍ കരുതുന്നു

വാര്‍ഷികപ്പതിപ്പിന്റെ വില: 30 രൂപ

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് ആണ് കേസരിയുടെ പ്രസാധകര്‍. മുഖ്യ പത്രാധിപര്‍: ആര്‍. സഞ്ജയന്‍

മേല്‍‌വിലാസം: കേസരി കാര്യാലയം, സ്വസ്തിദിശ, മാധവന്‍ നായര്‍ റോഡ്, കോഴിക്കോട്-2

No comments: