Monday, August 25, 2008

സെതൽവാദിൽനിന്ന് പഠിച്ച പാഠം

ഈ വരികള്‍ മുന്‍പോസ്റ്റിനോടുള്ള പ്രതികരണങ്ങളുടെ കീഴില്‍ അനുബന്ധമായി ചേര്‍ക്കാമായിരുന്നു. അങ്ങനെ ചെയ്താല്‍ സന്ദര്‍ശകര്‍ക്ക് ഇത് വായിക്കാന്‍ ഒരുപാട് താഴെ മുങ്ങിപ്പോകേണ്ടിവരുമായിരുന്നു. ഇതിനോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കമന്റ് ഇട്ടുകഴിയുമ്പോള്‍ അത് വായിക്കാന്‍ പിന്നെയും താഴോട്ട് മുങ്ങേണ്ടി വരും. ആ ബുദ്ധിമുട്ടൊഴിവാക്കാനായി ഇതിനെ ഒരു പുതിയ പോസ്റ്റ് ആക്കുന്നു.

ഇന്ത്യയുടെ ആദ്യത്തെ അറ്റോര്‍ണി ജനറല്‍ ആയിരുന്ന പ്രശസ്ത അഭിഭാഷകന്‍ എം.സി.സെതല്‍വാദില്‍ നിന്ന് പഠിച്ച ഒരു പാഠം പങ്ക് വെയ്ക്കട്ടെ.

പത്രപ്രവര്‍ത്തകരുടെ സേവന വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുന്നതിനും കാലാകാലങ്ങളില്‍ അവരുടെ ശമ്പള സ്കെയിലുകള്‍ നിശ്ചയിക്കുന്നതിന് വേജ് ബോര്‍ഡ് രൂപീകരിക്കുന്നതിനുമുള്ള നിയമത്തിന്റെ സാധുത ചോദ്യംചെയ്തുകൊണ്ട് ചില പത്ര ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ അഭിഭാഷകനെന്ന നിലയില്‍ നിയമത്തെ സാധൂകരിക്കേണ്ട ചുമതല സെതല്‍വാദിനായിരുന്നു. നിയമം നില്‍നില്‍ക്കണമെന്നത് പത്രപ്രവര്‍ത്തകരുടെ ആവശ്യമായതുകൊണ്ട് ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് അതിനുവേണ്ടി വാദിക്കാന്‍ മറ്റൊരു അഭിഭാഷകനെയും ഏര്‍പ്പെടുത്തിയിരുന്നു. (അത് ഹൈക്കോടതി ജഡ്ജിയും ഹിന്ദുമഹാസഭാ പ്രസിഡന്റുമായിരുന്ന എന്‍.സി.ചാറ്റര്‍ജി ആയിരുന്നു. അദ്ദേഹത്തിന്റെ മകനാണ് ലോക് സഭാ സ്പീകര്‍ സോമനാഥ് ചാറ്റര്‍ജി)

സെതല്‍വാദിന്റെ വാദം രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു. ഓരോ ദിവസവും വാദത്തിനെടുക്കുന്ന കാര്യത്തെക്കുറിച്ച് തലേദിവസം രാത്രി പത്രപ്രവര്‍ത്തക ഫെഡറേഷന്‍ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാദം തുടരുന്ന സമയത്ത് (1958 ജനുവരിയില്‍) മറ്റൊരു കാര്യത്തിനായി എനിക്ക് ഡല്‍ഹിയില്‍ പോകേണ്ടിവന്നു. ഒരു ദിവസം സെതല്‍¬വാദിന്റെ വാദം കേള്‍ക്കാന്‍ ഞാന്‍ കോടതിയില്‍ പോയി. ഒരു മികച്ച പ്രകടനമാണു അവിടെ കണ്ടത്. അദ്ദേഹം വാദിച്ചുകൊണ്ടിരിക്കുമ്പോള്‍, ജീവന്‍ ലാല്‍ കപൂര്‍ എന്ന ജഡ്ജി ഒരു ചോദ്യം ചോദിച്ചു: “What about Kutchmitra?” അതിനു ഉടന്‍ മറുപടി പറയാന്‍ സെതല്‍വാദ് കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: “That rag, my lord? I shall come to that later”.

വേജ് ബോര്‍ഡ് നിശ്ചയിച്ച വേതനം നല്‍കാന്‍ പത്രസ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ലെന്നതായിരുന്നു പത്ര ഉടമകളുടെ ഒരു വാദം. അതിലേക്ക് സെതല്‍¬വാദ് കടക്കുമ്പോഴായിരുന്നു ജ. കപൂറിന്റെ ചോദ്യം. ഭുജ്ജില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു കൊച്ചുപത്രമാണു കച്ഛ്മിത്ര. മുംബായ്, രാജ്കോട്ട് എന്നിവിടങ്ങളില്‍നിന്നും വലിയ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ട്രസ്റ്റാണു കച്ഛ്മിത്രയും പ്രസിദ്ധീകരിച്ചിരുന്നത്. ട്രസ്റ്റ് നേരിട്ട് ഹര്‍ജി കൊടുത്താല്‍ ധനശേഷിയില്ലെന്ന വാദം നിലനില്‍ക്കില്ലെന്നതുകൊണ്ടാണ് അവര്‍ കൊച്ചു പത്രത്തിന്റെ പേരില്‍ ഹര്‍ജി കൊടുത്തത്. ആ ഘട്ടത്തില്‍ കച്ഛ്മിത്രയിലേക്ക് ശ്രദ്ധ തിരിച്ചുവിടാനുള്ള ജ. കപൂറിന്റെ ശ്രമം സെതല്‍വാദിനു ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണു ‘ആ പീറപത്രമോ?” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം അപ്പോള്‍ ഒഴിഞ്ഞുമാറിയത്.

അന്നു രാത്രി സെതല്‍വാദിനെ ബ്രീഫ് ചെയ്യാന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്‍ സെക്രട്ടറി ജെനറല്‍ എം. കെ. രാമമൂര്‍ത്തിയോടൊപ്പം ഞാനും പോയിരുന്നു. ജ. കപൂറിന്റെ ചോദ്യത്തെ അദ്ദേഹം ഒഴിവാക്കിയതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ചില ജഡ്ജിമാര്‍ ഇങ്ങനെയാണ്. വക്കീല്‍ ഒരു വാദം ഉന്നയിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റെന്തെങ്കിലും എടുത്തിടും.” എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: “These children! They must have their fun!”.

1 comment:

ഭൂമിപുത്രി said...

ഈ അനുഭവകഥയ്ക്ക് നന്ദി സർ.
ടി.ജെ.എസ്സിനെപ്പോലെ താങ്കൾക്കുമുണ്ടാകുമല്ലൊ ഇതുപൊലെ ധാരാളം പത്രപ്രവർത്തകാനുഭവങ്ങൾ,ഒന്നെഴുതിക്കൂടേ?