Sunday, January 13, 2008

എം. ടി.യുടെ സ്ഥാനാരോഹണം

നാലുകെട്ട് ആഘോഷത്തിനു സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ എം. മുകുന്ദന്‍ നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് തോന്നുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എം. ടി.ക്ക് അത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അത് നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്.

മറ്റൊരു നേട്ടവും ഈ ആഘോഷത്തില്‍ നിന്നുണ്ടായിട്ടുണ്ടെന്നു ഞാന്‍ വിശസിക്കുന്നു. ബഷീറിന്റെ മരണത്തോടെ ഒഴിവ് വന്ന സാഹിത്യ തറവാട്ടിലെ കാരണവ സ്ഥാനത്തിന്‍റെ യഥാര്‍ത്ഥ അവകാശി എം. ടി. യാണ്. ഈ ആഘോഷത്തെ അതിന്‍റെ പ്രഖ്യാപനമായി കാണാവുന്നതാണ്.
ഈ വിഷയത്തില്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ബഷീറിന്റെയും എം. ടി.യുടെയും മതേതരത്വത്തില്‍ സംശയത്തിന് ഇടമില്ല. ജാതിമത ചിന്തകള്‍ക്കതീതമായാണ് വായനാസമൂഹം അവരെ സ്വീകരിച്ചിട്ടുള്ളത്.
മാപ്പിള ഭക്ഷണ മേള ചര്‍ച്ചാ വിഷയമായ സ്ഥിതിക്ക് പറയട്ടെ, അത് ഒരു വാണിജ്യ പരിപാടിയാണ്. ബഷീറിന്റെ പേരില്‍ കച്ചവടം കൂട്ടാമെന്നു ഒരു ഹോട്ടല്‍ ഉടമ കണ്ടുപിടിച്ചു. അത്രതന്നെ.
ഉമ്പാച്ചിയുടെ നൂറു വര്‍ഷ ആശംസയ്ക്ക് നന്ദി. പക്ഷെ അത് വേണ്ട. മനുഷ്യ ജീവിതത്തിന് വ്യക്തമായ പരിമിതി ഉണ്ടെന്ന വസ്തുത അംഗീകരിച്ചുകൊണ്ട് നമുക്കു മുന്നോട്ടു പോകാം. അത് നീട്ടിക്കിട്ടിയത് കൊണ്ട് വ്യക്തിയ്ക്കോ സമൂഹത്തിനോ പ്രത്യേകിച്ച് ഗുണം ഉണ്ടാകുമെന്ന വിശ്വാസം എനിക്കില്ല.

11 comments:

ഭൂമിപുത്രി said...

അതുസത്യമാണുസര്‍!
സ്നേഹമുള്ളവര്‍ക്കൊന്നും ഞാനിപ്പോള്‍ ദീര്‍ഘായുസ്സ് നേരാറില്ല.
കിടക്കയില്‍നിന്നും അനങ്ങാനാകാതെ ഓര്‍മ്മ മങ്ങിയുംതെളീഞ്ഞും,ചുറ്റുമുള്ളവര്‍ക്കൊരു ബുദ്ധിമുട്ടായിമാറിയും കഴിയുന്ന പലരേയും കാണുമ്പോള്‍,മരണത്തിലേയ്ക്കു രക്ഷപ്പെടാന്‍ അനുവദിയ്ക്കാത്ത മെഡിക്കല്‍സയിന്‍സിനെ പഴിയ്ക്കാതെങ്ങിനെ?

Roby said...

ഇങ്ങനെ ഒരു കാരണവര്‍ സ്ഥാനത്തിനു വേക്കന്‍സിയുണ്ടെന്നതറിയില്ലായിരുന്നു. നമുക്കിനിയും ഒരു കാരണവരും തറവാടും ഒക്കെ വേണോ..? എഴുത്ത് എം.ടിയുടെ പൈങ്കിളിയില്‍ നിന്നും ഒരുപാട് മുന്നോട്ടു പോയിക്കഴിഞ്ഞു. മലയാളിയിന്നും പഴയ ഫ്യൂഡല്‍ ഓര്‍മ്മകളുമായി വെറുതെ കുത്തിയിരിക്കുന്നു.

എം.ടിയുടെ കാലു തിരുമ്മിയാല്‍ വല്ല അവാര്‍ഡോ, ഫെല്ലോഷിപ്പോ ഒക്കെയായി തിരികെ വരുമെന്ന് സില്‍‌ബന്ധികള്‍ക്കറിയാം. അതല്ലേ അഘോഷം. അവരുടെ ഇടയിലാണോ ബി.ആര്‍.പിയുടെ കസേര..?

ഖേദിയ്ക്കുന്നു.

ഹരിത് said...

ബഷീറിന്റെ സ്ഥാനത്ത് ബഷീറും. എം.ടി യുടെ സ്ഥാനത്ത് എം. ടിയും ഇരുന്നോട്ടെ.പലരുടെയും കാലുകള്‍ കളിമണ്ണാണെന്നു എം. ടി സിനിമാ ഡയലോഗ് എഴുതുന്നതിനു മുന്‍പു തന്നെ അനുഭവിച്ചറിഞ്ഞതാണ് വായനക്കാര്‍. വാരണാസി പോലെ സഹിക്കാന്‍ കഴിയാത്ത് കൃതികളുമെഴുതിയിട്ടുള്ള‍യാളാണ് എം. ടി. നിലവാരം കുറഞ്ഞ കഥകള്‍ ബഷീറും എഴുതിട്ടുണ്ട്ന്നു പറഞ്ഞാല്‍ ചിലപ്പൊള്‍ ബഷീര്‍ ഭക്തന്മാര്‍ എന്നോട് ചാടിക്കടിക്കാന്‍ വരും.ഉമ്പാച്ചിയോട് ഒരു വാക്ക്. മാപ്പിള് ഭക്ഷണം പ്രമോട്ട് ചെയ്യേണ്ടതാണെന്നതില്‍ ഒരു അഭിപ്രായവ്യത്യാസവും ഇല്ല.ബഷീറിനെ ഇതിനായി ബ്രാന്റ് ചെയ്യുന്നതില്‍ ഒരു വിഷമം തോന്നി അത്രയേ ഉള്ളൂ. പിന്നെ ഇപ്പോള്‍ ആ പരാതിയും ഇല്ല, ചായക്കടക്കരന്റെ ബുദ്ധിയില്‍ അഭിമാനം തോന്നുന്നു. ഇത്തിരി ആട്ടിന്‍ പാലും, ചാമ്പക്കയും ഒക്കെ കൂട്ടാം. നല്ല ചെലവായിരിക്കും. ഇനി എന്നാണാവോ ഇതേ ലൊജിക് വച്ച് ഭഗവത് ഗീതയും മുലകളും ഒക്കെ വില്‍പ്പനച്ചരക്കാക്കുന്ന ആഘോഷം കാണാന്‍ ഭാഗ്യമുണ്ടാവുക! എന്തായാലും അതിനു 100 വയസ്സുവരെ ജീവിച്ചിരിക്കേണ്ടിയൊന്നും വരില്ല

Cartoonist Gireesh vengara said...

എം.ടി ബഷീറിനെപ്പോലെ എഴുതണം എന്നാണോ പറഞു വരുന്നതു....
എങ്ങീനെയാണു ഈ കാരണവത്വം കണ്ടു പിടിക്കുക..??

ജനശബ്ദം said...

എം.ടിയുടെ സ്ഥാനാരോഹണം മാധ്യമ ശ്രദ്ധയില്ലാതെ പാളിപ്പോയെങ്കിലോയെന്ന ദേവന്റെ ആധിയോ ?

Unknown said...

എം.മുകുന്ദന്റെ വിശദീകരണം തൃപ്തികരമല്ല . എം.ടി.യോടുള്ള ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ , കേന്ദ്രസാഹിത്യ അക്കാദമി അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തില്‍ എം.ടി.ക്ക് ഗുണം ലഭിക്കാന്‍ വേണ്ടിയാണ് ഈ ആഘോഷം എന്ന എം.മുകുന്ദന്റെ വെളിപ്പെടുത്തല്‍ എം.ടി.യെ കൊച്ചാക്കലാണ് . ഇതെന്താ വോട്ട് പിടുത്തമോ ? നാളെ എം.മുകുന്ദന് വേണ്ടിയും ഇങ്ങിനെ ആരെങ്കിലും ചെയ്തു കൊടുക്കണം എന്ന സന്ദേശവും ഈ വെളിപ്പെടുത്തലില്‍ വായിച്ചെടുക്കാം . അപ്പോള്‍ സര്‍ഗ്ഗാത്മകസൃഷ്ടി, ആത്മസാക്ഷാത്ക്കാരം എന്നൊക്കെ പറയുന്നത് ഇങ്ങിനെ ചില സ്ഥാനമാനങ്ങള്‍ ഉന്നം വെച്ചുകൊണ്ടാണ് അല്ലേ ? ഇതൊക്കെ എന്നേ അവസാനിപ്പിക്കേണ്ടതായിരുന്നു . ഇത്തരം ആദരിക്കപ്പെടലുകള്‍ ആരെങ്കിലും അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ കര്‍ഷകരാണ് .

അനാഗതശ്മശ്രു said...

വെള്ളിവെളിച്ചത്തില്‍ നില്‍ ക്കാന്‍ കൊതിയാര്‍ ക്കാ ഇല്ലാത്തതു?
കയ്യിലെ സ്റ്റഫ് തീര്‍ ന്നു വയസ്സാവുമ്പോള്‍ ദിവസവും കവിത എഴുതാന്‍ മുട്ടുന്ന വിനയചന്ദ്രന്മാരുടെ നാട്ടില്‍ .....
ഉല്സവങ്ങള്‍ ഉണ്ടാവട്ടെ...ആരുടെയെങ്കിലുമൊക്കെ പേരില്‍ ...

സന്തോഷ്‌ കോറോത്ത് said...

വെറും ഒരു പുറം ചൊറിയല്‍ എന്നല്ലാതെ ഒരു പ്രസക്തിയും ഇല്ലാത്ത ആഘോഷമായിപോയി ഇതു.. MT യെക്കാളും മഹാന്മാരായ പല എഴുത്തുകാരെയും നമ്മള്‍ സൌകര്യപൂര്‍വ്വം മറന്നു കളഞ്ഞിട്ടുണ്ട് ...

BHASKAR said...

ബി.ആര്‍.പിയുടെ കസേര എവിടെയെന്ന റോബിയുടെ ചോദ്യത്തിന് "ഫ്യൂഡല്‍ കേരളത്തില്‍" എന്നാണ് ഉത്തരം. മലയാളിയിന്നും പഴയ ഫ്യൂഡല്‍ ഓര്‍മ്മകളുമായി വെറുതെ കുത്തിയിരിക്കുന്നു എന്ന് റോബി തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ.
"ഇതെന്താ വോട്ട് പിടുത്തമോ?" എന്ന കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ചോദ്യത്തിനുള്ള സത്യസന്ധമായ ഉത്തരം അതെ എന്നാണ്. ശരിയാണ്, നാളെ എം.മുകുന്ദന് വേണ്ടിയും ഇങ്ങിനെ ആരെങ്കിലും ചെയ്തു കൊടുക്കണം എന്ന സന്ദേശവും ഈ വെളിപ്പെടുത്തലില്‍ വായിച്ചെടുക്കാവുന്നതാണ്.
ഇന്നത്തെ ലോക യാഥാര്‍ത്ഥ്യം മുതലാളിത്തമാനെന്നു സി. പി. എം നേതൃത്വം തിരിച്ചറിഞ്ഞതുപോലെ ഇന്നത്തെ കേരള യാഥാര്‍ത്ഥ്യം ഫ്യൂഡലിസം ആണെന്ന തിരിച്ചറിവ് നമുക്കു ഉണ്ടായെ മതിയാകൂ.

umbachy said...

മനുഷ്യ ജീവിതത്തിന്
വ്യക്തമായ പരിമിതി ഉണ്ടെന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെ,
ചിലര്‍ക്കത് നീട്ടിക്കിട്ടിയത് കൊണ്ട്
സമൂഹത്തിന് ഗുണം ഉണ്ടാകുമെന്ന വിശ്വാസം എനിക്കുണ്ട്.
സാറിനെ പോലുള്ളവരുടെ കാര്യത്തില്‍ ആ വിശ്വാസം
കുറച്ച് അധികവുമാണ്.
വിഷമപ്പെടുത്തിയെങ്കില്‍ ക്ഷമ...

മിക്കവാറും ആ മേളക്കു പിന്നില്‍ ഉമ്മിഅബ്ദുള്ള
തന്നെയാവാനാണ് സാധ്യത്.അവര്‍ മദിരാശിയില്‍ ആണെന്ന് തോന്നുന്നു ഇപ്പോഴും...ഒരു വര്‍ഷം മുമ്പ്
കോഴിക്കോട്ട് അവര്‍ നടത്തിയ മേളക്കിടെയാണ് അവരെ നേരില്‍ കണ്ടത്.

dethan said...

ബഷീറിന്‍റെ സിംഹാസനത്തില്‍ എം റ്റി യെ കയറ്റിയിരുത്തിയത് കുറെ കടന്നുപോയി.മുകുന്ദനല്ല സാക്ഷാല്‍ ബഷീര്‍ തന്നെ വന്നു പറഞ്ഞാലും വായനക്കാര്‍ അംഗീകരിക്കില്ല.